പ്രൾഹാദ് ജോഷി
ന്യൂഡൽഹി: നീറ്റ് 2026 ചോദ്യപേപ്പർ ചോർച്ച പ്രതിഷേധങ്ങളെ തുടർന്ന് ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിന് പിന്നാലെ പ്രൾഹാദ് ജോഷി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല ഏറ്റെടുത്തു. നിലവിൽ കേന്ദ്ര ഭക്ഷ്യ -പൊതുവിതരണ മന്ത്രിയായ പ്രൾഹാദ് ജോഷി, പുതിയ സ്‍ഥിരം വിദ്യാഭ്യാസ മന്ത്രി ചുമതലയേൽക്കുന്നതുവരെ അധിക ചുമതല വഹിക്കും.
1962 നവംബർ 27ന് കർണാടകയിൽ ജനിച്ച പ്രഹ്ലാദ് ജോഷി റെയിൽവേ സ്കൂളിൽനിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് ന്യൂ ഇംഗ്ലീഷ് സ്കൂളിൽ സെക്കൻഡറി തലവും പൂർത്തിയാക്കി. തുടർന്ന് ഹുബ്ബള്ളിയിലെ കടസിദ്ധേശ്വർ ആർട്സ് കോളജിൽ നിന്ന് ആർട്സിൽ ബിരുദം (ബി.എ) നേടി. ഹ്യുമാനിറ്റീസിലാണ് പ്രൾഹാദ് ജോഷിയുടെ ബിരുദം.
അഞ്ച് തവണ ലോക്സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട മുതിർന്ന ബി.ജെ.പി നേതാവായ പ്രൾഹാദ് ജോഷി ആർ.എസ്.എസ് പ്രവർത്തനങ്ങളിലൂടെയാണ് പൊതുപ്രവർത്തന രംഗത്തേക്ക് കടന്നുവന്നത്. 2004 മുതൽ തുടർച്ചയായി ധാർവാഡ് മണ്ഡലത്തിൽ നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രൾഹാദ് ജോഷി പാർലമെന്ററി കാര്യങ്ങൾ, കൽക്കരി, ഖനനം, ഭക്ഷ്യ-പൊതുവിതരണം, നവ-പുനരുപയോഗ ഊർജം തുടങ്ങി നിരവധി മന്ത്രാലയങ്ങൾ കൈകാര്യം ചെയ്തു.
നീറ്റ് 2026 പരീക്ഷാ വിവാദത്തെ തുടർന്ന് തകർന്ന വിദ്യാർഥികളുടെ വിശ്വാസം വീണ്ടെടുക്കുക എന്നതാണ് വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റ പ്രൾഹാദ് ജോഷിക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി. ദേശീയ പരീക്ഷാ ഏജൻസിയുടെ (എൻ.ടി.എ) പ്രവർത്തനം കൂടുതൽ സുതാര്യമാക്കുക, ചോദ്യപേപ്പർ ചോർച്ച തടയാൻ ശക്തമായ സംവിധാനം ഒരുക്കുക, പരീക്ഷാ നടത്തിപ്പിൽ സാങ്കേതിക സുരക്ഷ വർധിപ്പിക്കുക തുടങ്ങിയവയിൽ നടപടികൾക്ക് വിദ്യാഭ്യാസമന്ത്രി നേതൃത്വം നൽകേണ്ടി വരും.
കോക്രോച് ജനതാ പാർട്ടി (സി.ജെ.പി) നടത്തിയ പ്രതിഷേധങ്ങളെ തുടർന്നാണ് മുൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പടിയിറങ്ങിയത്. ധർമേന്ദ്ര പ്രധാന്റെ രാജി രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകരിച്ചതോടെ, മുതിർന്ന ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല നൽകി വിജ്ഞാപനമിറങ്ങുകയായിരുന്നു. ഡൽഹി ജന്തർമന്തറിലെ പ്രതിഷേധം കടുത്തതോടെയാണ് സർക്കാരിന് സമരക്കാരുടെ ആവശ്യത്തിന് വഴങ്ങേണ്ടി വന്നത്. സമര നേതൃത്വവുമായി കേന്ദ്ര സർക്കാർ മൂന്ന് വട്ടം ചർച്ച നടത്തിയിരുന്നു. സി.ജെ.പി വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യത്തിൽ ഉറച്ചുനിന്നതോടെ മറ്റ് വഴികളില്ലാതെ ധർമേന്ദ്ര പ്രധാന് രാജി വെക്കേണ്ടി വരികയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.