ജിപ്മെറില്‍ കുറഞ്ഞ ചെലവില്‍ മെഡിക്കല്‍ പി.ജി പഠിക്കാം

പുതുച്ചേരിയിലെ ജവഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച് (ജിപ്മെര്‍) 2017 ജൂലൈയില്‍ ആരംഭിക്കുന്ന എം.ഡി, എം.എസ് മെഡിക്കല്‍ പി.ജി കോഴ്സുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. മേയ് 21ന് ദേശീയതലത്തില്‍ നടത്തുന്ന പ്രവേശനപരീക്ഷ വഴിയാണ് തെരഞ്ഞെടുപ്പ്. അപേക്ഷ ഓണ്‍ലൈനായി തിങ്കളാഴ്ച്ച രാവിലെ 11 മണി മുതല്‍ ഏപ്രില്‍ 19 വൈകീട്ട് അഞ്ചു മണിവരെ സ്വീകരിക്കും. www.jipmer.edu.in എന്ന വെബ്സൈറ്റില്‍ ‘Apply Online MD/MS Admission July 2017 Session’ എന്ന ലിങ്കിലൂടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്താം. 
അപേക്ഷഫീസ് ജനറല്‍/ഒ.ബി.സി/സ്പോണ്‍സേഡ് വിഭാഗങ്ങളില്‍പെടുന്നവര്‍ക്ക് 1500 രൂപയും പട്ടികജാതി/വര്‍ഗക്കാര്‍ക്ക് 1200 രൂപയുമാണ്. പ്രവാസി ഇന്ത്യക്കാര്‍ക്ക് (NRI & OCI) 3000 രൂപ. അസ്ഥിസംബന്ധമായ വൈകല്യമുള്ളവര്‍ (OPH) ഫീസ് അടക്കേണ്ടതില്ല. നെറ്റ് ബാങ്കിങ്/ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് മുഖാന്തരം അപേക്ഷഫീസ് അടക്കാം. 
യോഗ്യത: ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ അംഗീകരിച്ച 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത (SC/STക്കാര്‍ക്ക് 50 ശതമാനം മതി) എം.ബി.ബി.എസ് ബിരുദമെടുത്തിരിക്കണം. 2017 ജൂണ്‍ 30നകം 12 മാസത്തെ നിര്‍ബന്ധിത റൊട്ടേറ്റിങ് ഇന്‍േറണ്‍ഷിപ്/പ്രാക്ടിക്കല്‍ ട്രെയിനിങ് പൂര്‍ത്തീകരിക്കണം. 
എന്‍ട്രന്‍സ് പരീക്ഷ: കമ്പ്യൂട്ടര്‍ അധിഷ്ഠിത ഓണ്‍ലൈന്‍ എന്‍ട്രന്‍സ് പരീക്ഷ മേയ് 21ന് രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണിവരെ നടക്കും. ഒബ്ജക്ടിവ് മള്‍ട്ടിപ്പിള്‍ ചോയ്സ് മാതൃകയില്‍ ബേസിക് ക്ളിനിക്കല്‍, ക്ളിനിക്കല്‍ സയന്‍സ് മേഖലയില്‍നിന്ന് 250 ചോദ്യങ്ങളുണ്ടാകും. 
ഏറ്റവും ശരി ഉത്തരം കണ്ടത്തെണം. ശരി ഉത്തരത്തിന് നാലു മാര്‍ക്ക് വീതം. ഉത്തരം തെറ്റിയാല്‍ സ്കോര്‍ ചെയ്തതില്‍നിന്ന് ഓരോ മാര്‍ക്ക് വീതം കുറക്കും. തിരുവനന്തപുരം, ചെന്നൈ, ബംഗളൂരു, മുംബൈ, ന്യൂഡല്‍ഹി, പുതുച്ചേരി, ഭുവനേശ്വര്‍, കൊല്‍ക്കത്ത എന്നിവ പരീക്ഷകേന്ദ്രങ്ങളായിരിക്കും. 
കോഴ്സുകളും 
സ്പെഷലൈസേഷനുകളും
എം.ഡി/എം.എസ് കോഴ്സുകളിലായി ആകെ 95 സീറ്റുകളാണ് ജിപ്മെറിലുള്ളത്.  എം.ഡി കോഴ്സില്‍ അനസ്തേഷ്യോളജി, ബയോകെമിസ്ട്രി, കമ്യൂണിറ്റി മെഡിസിന്‍, ഡര്‍മെറ്റോളജി, വെനിറിയോളജി  ആന്‍ഡ് ലെപ്രോളജി, എമര്‍ജന്‍സി മെഡിസിന്‍, ഫോറന്‍സിക് മെഡിസിന്‍, ജനറല്‍ മെഡിസിന്‍, ഇമ്യൂണോ ഹെമറ്റോളജി ആന്‍ഡ് ബ്ളഡ് ട്രാന്‍സ്ഫ്യൂഷന്‍, മൈക്രോബയോളജി, ന്യൂക്ളിയര്‍ മെഡിസിന്‍, പാതോളജി, പീഡിയാട്രിക്സ് ഫാര്‍മക്കോളജി, ഫിസിയോളജി, സൈക്യാട്രി, പള്‍മണറി മെഡിസിന്‍, റേഡിയോ ഡയഗ്നോസിസ്, റേഡിയോതെറപ്പി എന്നിവ സ്പെഷലൈസേഷനുകളാണ്. 
എം.എസ് കോഴ്സില്‍ ജനറല്‍ സര്‍ജറി ഒബ്സ്റ്റെട്രിക്സ് ആന്‍ഡ് ഗൈനക്കോളജി, ഒഫ്താല്‍മോളജി, ഓര്‍ത്തോപീഡിക് സര്‍ജറി, ഓട്ടോ റിനോലാറിങ്കോളജി എന്നിവയാണ് സ്പെഷലൈസ് ചെയ്ത് പഠിക്കാവുന്നത്. അഡ്മിഷന്‍ ഫീസ് (ഒറ്റത്തവണ) 3000 രൂപ, അക്കാദമിക് ഫീസ് (വാര്‍ഷികം) 2200 രൂപ, ലേണിങ് റിസോഴ്സ് ഫീസ് (ഒറ്റത്തവണ) 9000 രൂപ, കോര്‍പസ് ഫണ്ട് (വാര്‍ഷികം) 110 രൂപ എന്നിങ്ങനെ മൊത്തം 14,310 രൂപ നല്‍കണം.
ഡി.എം/എം.സിഎച്ച് ഫെലോഷിപ് കോഴ്സുകള്‍
ഈ കോഴ്സുകളിലേക്കുള്ള പ്രവേശനപരീക്ഷയും മേയ് 21ന് ജിപ്മെര്‍ ദേശീയതലത്തില്‍ നടത്തും. ഓണ്‍ലൈന്‍ അപേക്ഷ മാര്‍ച്ച് 13ന് രാവിലെ 11 മുതല്‍ ഏപ്രില്‍ 19 വരെ സ്വീകരിക്കും. 
ഡി.എം കോഴ്സില്‍ ലഭ്യമായ സ്പെഷാലിറ്റികള്‍ കാര്‍ഡിയാക് അനസ്തേഷ്യ, കാര്‍ഡിയോളജി, ക്ളിനിക്കല്‍ ഇമ്യൂണോളജി, ക്ളിനിക്കല്‍ ഫാര്‍മക്കോളജി, നിയോനാറ്റോളജി, ന്യൂറോളജി, നെഫ്രോളജി, മെഡിക്കല്‍ ഓങ്കോളജി, എന്‍ഡോക്രിനോളജി, മെഡിക്കല്‍ ഗ്യാസ്ട്രോഎന്‍ററോളജി.
എം.സിഎച്ച് കോഴ്സില്‍ ലഭ്യമായ സ്പെഷാലിറ്റികള്‍: യൂറോളജി, കാര്‍ഡിയോ തൊറാസിക് ആന്‍ഡ് വാസ്കുലര്‍ സര്‍ജറി, ന്യൂറോ സര്‍ജറി, സര്‍ജിക്കല്‍ ഗ്യാസ്ട്രോഎന്‍ററോളജി, പ്ളാസ്റ്റിക് സര്‍ജറി, പീഡിയാട്രിക് സര്‍ജറി, സര്‍ജിക്കല്‍ ഓങ്കോളജി. 
ഫെലോഷിപ് കോഴ്സുകള്‍:  ഡയബറ്റോളജി, കാര്‍ഡിയാക് ന്യൂറോ അനസ്തേഷ്യോളജി, പീഡിയാട്രിക് ഡര്‍മറ്റോളജി, ലേബര്‍ ഡര്‍മെറ്റോ സര്‍ജറി മുതലായവയിലാണ് പഠനാവസരം. 
യോഗ്യത: എം.ഡി/ഡി.എന്‍.ബി ഡിഗ്രിയുള്ളവര്‍ക്ക് അപേക്ഷിക്കാം. സെന്‍ട്രല്‍/സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ ഉണ്ടായിരിക്കണം. 
അപേക്ഷഫീസ് ജനറല്‍/ഒ.ബി.സി വിഭാഗക്കാര്‍ക്ക് 1500 രൂപയും എസ്.സി/എസ്.ടിക്കാര്‍ക്ക് 1000 രൂപയുമാണ്. എന്നാല്‍, ഒന്നിലധികം കോഴ്സുകള്‍ക്ക് യഥാക്രമം 2500, 1500 രൂപ എന്നിങ്ങനെ നല്‍കിയാല്‍ മതി. 
അപേക്ഷ ഓണ്‍ലൈനായി  www.jipmer.edu.in എന്ന വെബ്സൈറ്റിലൂടെ സമര്‍പ്പിക്കാം. 
DM/MCh/ഫെലോഷിപ് കോഴ്സുകള്‍ക്കുള്ള എന്‍ട്രന്‍സ് പരീക്ഷ പുതുച്ചേരി, ചെന്നൈ കേന്ദ്രങ്ങളില്‍ നടക്കും. 
DM/MCh കോഴ്സുകള്‍ക്ക് മൊത്തം ഫീസ് 20,310 രൂപയും ഫെലോഷിപ് കോഴ്സിന് 10,310 രൂപയുമാണ്. സമഗ്രവിവരങ്ങള്‍ വെബ്സൈറ്റിലുണ്ട്. 
Tags:    
News Summary - http://54.186.233.57/node/add/article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.