36 മുന്നറിയിപ്പുകൾ പൂഴ്ത്തി ഡിജിറ്റൽ മൂല്യനിർണ്ണയം; ഒടുവിൽ സി.ബി.എസ്.ഇ പരീക്ഷണം പാളി

ന്യൂഡൽഹി: സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ ബോർഡ് ആദ്യമായി നടപ്പിലാക്കിയ വൻകിട ഡിജിറ്റൽ മൂല്യനിർണ്ണയ സംവിധാനം കടുത്ത പ്രതിസന്ധിയിൽ. ഒൺ-സ്‌ക്രീൻ മാർക്കിങ് രീതി വഴി സ്കാൻ ചെയ്ത ഉത്തരക്കടലാസുകൾ പരസ്പരം മാറിപ്പോയതായും, സ്കാനിങ്ങിൽ ഗുരുതരമായ പിഴവുകൾ സംഭവിച്ചതായും വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു.

ഫലപ്രഖ്യാപനത്തിന് ശേഷം റീ-വാല്യൂവേഷനായി അപേക്ഷിച്ച വിദ്യാർഥികൾക്ക് മറ്റ് കുട്ടികളുടെ ഉത്തരക്കടലാസുകൾ ലഭിച്ച ഇരുപതോളം സംഭവങ്ങൾ സി.ബി.എസ്.ഇ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ സ്കാനിങ് നിലവാരം തൃപ്തികരമല്ലാത്തതിനാൽ 13,000ത്തിലധികം ഉത്തരക്കടലാസുകൾ ഡിജിറ്റൽ സംവിധാനം ഒഴിവാക്കി നേരിട്ട് പരിശോധിക്കേണ്ടതായും വന്നു.

പരീക്ഷാ ഫലത്തിന് ശേഷം സി.ബി.എസ്.ഇ പോർട്ടൽ വഴി സ്കാൻ ചെയ്ത ഉത്തരക്കടലാസുകളുടെ കോപ്പി ഡൗൺലോഡ് ചെയ്തപ്പോഴാണ് പല വിദ്യാർഥികളും തട്ടിപ്പ് തിരിച്ചറിഞ്ഞത്. തങ്ങളുടെ പേരിൽ അപ്‌ലോഡ് ചെയ്തിരിക്കുന്ന പേപ്പറുകൾ മറ്റാരുടേതോ ആണെന്ന് കുട്ടികൾ കണ്ടെത്തി.

വേദാന്ത് എന്ന വിദ്യാർഥി തന്റെ ഫിസിക്സ് പരീക്ഷയുടെ ഉത്തരക്കടലാസ് മാറിയതായി സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സഞ്ജന എന്ന മറ്റൊരു വിദ്യാർഥിനിക്കും സമാനമായ അനുഭവം ഉണ്ടായി. ഇത് സ്കാനിങ് ഘട്ടത്തിൽ സംഭവിച്ച സാങ്കേതിക പിഴവാണെന്നാണ് സി.ബി.എസ്.ഇ നൽകുന്ന വിശദീകരണം. പരാതി ഉയർന്നതോടെ ബോർഡ് അതത് വിദ്യാർഥികളെ ബന്ധപ്പെട്ട് ശരിയായ ഉത്തരക്കടലാസുകൾ കൈമാറി.

ദേശീയതലത്തിൽ ഈ ഡിജിറ്റൽ സംവിധാനം നടപ്പിലാക്കുന്നതിന് മുമ്പ് 2026 ജനുവരിയിൽ ഡൽഹിയിലെ അഞ്ച് സ്കൂളുകളിൽ സി.ബി.എസ്.ഇ ഒരു പരീക്ഷണ ഓട്ടം നടത്തിയിരുന്നു. ഇതിന് ശേഷം ജനുവരി 21ന് സമർപ്പിച്ച ആഭ്യന്തര റിപ്പോർട്ടിൽ ഈ സംവിധാനത്തിന്റെ 36 സാങ്കേതിക-പ്രവർത്തന പിഴവുകളെക്കുറിച്ച് വ്യക്തമായി മുന്നറിയിപ്പ് നൽകിയിരുന്നതായാണ് വിവരം.

കൃത്യമായി വായിച്ചു നോക്കാതെ തോന്നിയതുപോലെ മാർക്കിടാനുള്ള സാധ്യത, ഡാറ്റ നഷ്ടപ്പെടൽ, മൂല്യനിർണ്ണയം നടത്തുന്ന അധ്യാപകർക്ക് പരസ്പരം ചർച്ച ചെയ്യാനുള്ള അവസരമില്ലായ്മ, കമ്പ്യൂട്ടർ സ്ക്രീനിന്റെ വേഗതക്കുറവ്, ഓട്ടോ-സേവ് ഫീച്ചർ ഇല്ലാത്തത് എന്നിവ ഈ ആഭ്യന്തര റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ ഈ മുന്നറിയിപ്പുകൾ അവഗണിച്ചാണ് പദ്ധതി നടപ്പിലാക്കിയത്.

ഈ ഡിജിറ്റൽ മൂല്യനിർണ്ണയ പ്രക്രിയയുടെ കരാർ 'കോഎംപ്റ്റ്' എന്ന കമ്പനിക്ക് നൽകിയതിനെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തിയതോടെ വിഷയം രാഷ്ട്രീയ വിവാദമായി മാറി. തെലങ്കാനയിൽ മുമ്പ് ഈ കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ മോശം ട്രാക്ക് റെക്കോർഡ് ചൂണ്ടിക്കാണിച്ചായിരുന്നു രാഹുൽ ഗാന്ധിയുടെ വിമർശനം.എന്നാൽ, സുതാര്യമായ ടെൻഡർ നടപടികളിലൂടെയാണ് കമ്പനിയെ തിരഞ്ഞെടുത്തതെന്നാണ് ഔദ്യോഗിക വിശദീകരണം. അവസാന റൗണ്ടിൽ ടാറ്റ കൺസൾട്ടൻസി സർവീസസും, കോഎംപ്റ്റും തമ്മിലായിരുന്നു മത്സരം.

ഇത്തവണ പ്ലസ് ടു പരീക്ഷയുടെ 98 ലക്ഷത്തിലധികം ഉത്തരക്കടലാസുകളാണ് സ്കാൻ ചെയ്തത്. ഇതിൽ പ്രശ്നമുണ്ടെന്ന് കണ്ട 68,000 പേപ്പറുകൾ വീണ്ടും സ്കാൻ ചെയ്യേണ്ടി വന്നു.

പരാതികൾ പ്രളയമായതോടെ മെയ് 29ന് ആരംഭിക്കേണ്ടിയിരുന്ന പുനർമൂല്യനിർണ്ണയ പോർട്ടൽ ജൂൺ ഒന്നിലേക്കാണ് സി.ബി.എസ്.ഇ മാറ്റിവെച്ചത്. ഇതിനോടകം തന്നെ നാല് ലക്ഷത്തിലധികം അപേക്ഷകൾ ലഭിച്ചതായാണ് സൂചന. അടുത്ത വർഷം മുതൽ മാർക്ക് ലിസ്റ്റിനൊപ്പം ഉത്തരക്കടലാസുകളും ഡിജിലോക്കർ വഴി ലഭ്യമാക്കാനും ബോർഡ് ആലോചിക്കുന്നുണ്ട്.

Tags:    
News Summary - 20 Answer Sheet Mix-Ups, 13,000 Manual Checks: Inside CBSE’s Digital Evaluation Mess

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.