തൃശൂർ: വൈഗ കാർഷിക ഉന്നതി മേളയുടെ അഞ്ചാം പതിപ്പ് തൃശൂർ ടൗൺഹാളിൽ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. കാർഷികമേഖലയിൽ പ്രകടമായ മാറ്റം കൊണ്ടുവരാനും കൃഷിയെ ആധുനികവത്കരിക്കാനും വൈഗക്ക് കഴിെഞ്ഞന്ന് മന്ത്രി പറഞ്ഞു.
കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. മൂല്യവർധിത ഉൽപാദന രംഗത്ത് വൈഗയിലൂടെ വൻ കുതിച്ചുചാട്ടമാണ് ഉണ്ടായതെന്ന് മന്ത്രി പറഞ്ഞു.
വൈഗയിലൂടെ പ്രചോദനം ഉൾക്കൊണ്ട അമ്പതിലധികം സംരംഭകർ ദേശീയ തലത്തിലും അന്തർ സംസ്ഥാന തലത്തിലും ഉൽപന്നങ്ങൾ വിപണനം ചെയ്യുന്നുണ്ട്. പുതിയ സംരംഭകരുടെ സഹായത്തിനായി 46 കോടി രൂപ വകയിരുത്തി.
തൃശൂർ ആസ്ഥാനമായ കർഷക ക്ഷേമനിധി ബോർഡ് ഈയാഴ്ച ഉദ്ഘാടനം ചെയ്യുമെന്നും സുനിൽകുമാർ പറഞ്ഞു.
വൈഗയുടെ പ്രധാന ആകർഷണമായ വെർച്വൽ എക്സിബിഷൻ സ്വിച്ച് ഓണും അദ്ദേഹം നിർവഹിച്ചു. ഇടുക്കി ജില്ലയിലെ മണക്കാട് കൃഷി ഓഫിസർ ആനന്ദ് വിഷ്ണു പ്രകാശ് തയാറാക്കിയ 2021ലെ വൈഗ കലണ്ടർ കൃഷിമന്ത്രി പ്രകാശനം ചെയ്തു.
'സസ്നേഹം കൃഷിമന്ത്രി' പുസ്തക പ്രകാശനം മേയർ എം.കെ. വർഗീസിന് നൽകി മന്ത്രി സി. രവീന്ദ്രനാഥ് നിർവഹിച്ചു. ഫെബ്രുവരി 14 വരെ നഗരത്തിലെ അഞ്ച് വേദികളിലായാണ് വൈഗ നടക്കുക. അഞ്ച് ദിവസം കർഷകർക്കും കാർഷിക സംരംഭങ്ങൾക്കുമായി സാങ്കേതിക സെഷനുകളുണ്ടാകും.
കാർഷികമേഖലയിലെ നൂതന ആശയങ്ങൾ പരിചയപ്പെടുത്തുന്ന പ്രദർശന സ്റ്റാളുകളും സജ്ജീകരിച്ചിട്ടുണ്ട്. കാർഷിക സംരംഭകർക്കായി വെർച്വൽ പ്ലാറ്റ്ഫോമിൽ ബി ടു ബി മീറ്റ്, കാർഷികമേഖലയിലെ വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിന് അഗ്രി ഹാക്കത്തോൺ എന്നിവയും പ്രധാന ആകർഷണമാണ്.
ഡോ. രത്തൻ യു. ഖേൽക്കർ പദ്ധതി വിശദീകരിച്ചു. കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ. ആർ. ചന്ദ്രബാബു വൈഗ സാങ്കേതിക മാർഗരേഖ അവതരിപ്പിച്ചു.
എം.എൽ.എമാരായ മുരളി പെരുനെല്ലി, കെ.വി. അബ്ദുൾ ഖാദർ, ഗീത ഗോപി, ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി.കെ. ഡേവിസ്, വൈസ് പ്രസിഡൻറ് ഷീന പറയങ്ങാട്ടിൽ, ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, കൗൺസിലർമാരായ പി.കെ. ഷാജൻ, സാറമ്മ റോബ്സൺ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻറ് വി. നന്ദകുമാർ, കൃഷി വകുപ്പ് ഡയറക്ടർ ഡോ. കെ. വാസുകി, കാർഷികോൽപാദന കമീഷണർ ഇഷിത റോയ്, കലക്ടർ എസ്. ഷാനവാസ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.