ഓണവിപണിയിൽ കർഷകർക്ക് ന്യായവില; കാർഷിക ഉൽപന്നങ്ങൾ സംഭരിക്കാൻ ഏഴു കോടി അനുവദിച്ചു

തിരുവനന്തപുരം: ഓണക്കാലത്ത് കാർഷിക ഉൽപന്നങ്ങളുടെ വിലസ്ഥിരത ഉറപ്പാക്കുന്നതിനും വിപണിയിടപെടൽ ശക്തിപ്പെടുത്തുന്നതിനും കർഷകർക്ക് ന്യായവില ഉറപ്പുനൽകി സംസ്ഥാന സർക്കാർ. ഇതിന്റെ ഭാഗമായി 20 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി നൽകിയതായി കൃഷി മന്ത്രി ടി. സിദ്ദിഖ് അറിയിച്ചു.

വിപണിയിലെ വിലയിടിവ് മൂലം കർഷകർക്ക് ഉണ്ടാകുന്ന നഷ്ടം കുറക്കുകയും കാർഷിക ഉൽപന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കുകയും ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള ഉൽപന്നങ്ങൾ ന്യായമായ നിരക്കിൽ ലഭ്യമാക്കുകയും ചെയ്യുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കർഷകരിൽ നിന്ന് വിവിധ കാർഷിക ഉൽപന്നങ്ങൾ സംഭരിക്കുന്നതിനും ഓണക്കാലത്ത് സംസ്ഥാന വ്യാപകമായി വിപണിയിടപെടൽ നടത്തി വിലക്കയറ്റം നിയന്ത്രിക്കാൻ ഓണച്ചന്തകൾ സംഘടിപ്പിക്കുന്നതിനുമുള്ള ചെലവുകളാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.

പദ്ധതിയുടെ ഭാഗമായി ഹോർട്ടികോർപ് മുഖേന കാർഷിക ഉൽപന്നങ്ങൾ സംഭരിക്കുന്നതിന് 6.98 കോടി രൂപ, കേരാഫെഡ് മുഖേന പച്ചത്തേങ്ങ സംഭരണത്തിന് രണ്ട് കോടി, സംസ്ഥാനത്തുടനീളം ഓണച്ചന്തകൾ സംഘടിപ്പിക്കുന്നതിന് 10.24 കോടി എന്നിങ്ങനെ അനുവദിച്ചിട്ടുണ്ട്. കേരള ഫാം ഫ്രഷ് ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾസ് പദ്ധതിയുടെ തറവില ഇനത്തിൽ 75 ലക്ഷം, തേങ്ങ സംഭരണ സമിതിയുടെ പ്രവർത്തനച്ചെലവിനായി 2.82 ലക്ഷം രൂപയും വകയിരുത്തി. പദ്ധതിയുടെ സമയബന്ധിതവും കാര്യക്ഷമവുമായ നിർവഹണം ഉറപ്പാക്കുന്നതിനായി നിർവഹണ ഏജൻസികൾ ത്രൈമാസ പുരോഗതി റിപ്പോർട്ടുകൾ സമർപ്പിക്കണമെന്നും, പദ്ധതികളുടെ ഫലപ്രദമായ നിരീക്ഷണം കൃഷി വകുപ്പ് ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഹോർട്ടികോർപിന് അനുവദിച്ച ആകെ തുകയില്‍ ഒരു കോടി രൂപ സാമ്പത്തിക വര്‍ഷം അവസാനമായതിനാല്‍ വിനിയോഗിക്കാന്‍ കഴിഞ്ഞിരുന്നില്ല. ആ തുക ഈ വര്‍ഷം മുന്‍കൂറായി അനുവദിച്ച് നല്‍കിയതിന് പുറമെയാണ് ഇപ്പോള്‍ 6.98 കോടി രൂപക്ക് കൂടി ഭരണാനുമതിയായത്.

ഓണക്കാലത്ത് കർഷകരുടെ ഉൽപന്നങ്ങൾക്ക് മികച്ച വിപണി ലഭ്യമാക്കുന്നതിനും ഉപഭോക്താക്കൾക്ക് ന്യായവിലയിൽ പച്ചക്കറികളും മറ്റ് കാർഷിക ഉൽപന്നങ്ങളും ലഭ്യമാക്കുന്നതിനും ഈ വിപണിയിടപെടൽ പദ്ധതി നിർണായകമാകുമെന്നും ടി. സിദ്ദിഖ് കൂട്ടിച്ചേർത്തു.

Tags:    
News Summary - ഓണവിപണിയിൽ കർഷകർക്ക് ന്യായവില ഉറപ്പ് നൽകി സർക്കാർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.