കായ്കളുണ്ടാകാത്ത പൈനാപ്പിൾ ചെടികൾ

പൈനാപ്പിൾ കർഷകർക്ക് ഭീഷണിയായി അന്തക വിത്ത്

മൂവാറ്റുപുഴ: പൈനാപ്പിൾ കർഷകർക്ക് ഭീഷണിയായി അന്തക വിത്ത്. നിരവധി തോട്ടങ്ങളിൽ ഇത്തരം പുഷ്പിക്കാത്ത പൈനാപ്പിൾ ചെടികൾ എത്തിയതോടെ വൻ നഷ്ടമാണ് കർഷകർക്ക് ഉണ്ടായിരിക്കുന്നത്. തോട്ടങ്ങളിൽ നട്ടുവളർത്തുന്ന ചെടികളിൽ നല്ലൊരു ഭാഗം ഇത്തരം ചെടികളാണന്ന് അടുത്തിടെയാണ് കണ്ടെത്തിയത്. കർഷകർക്ക് നേരത്തെ തന്നെ കണ്ടെത്താൻ കഴിയാത്തതാണിത്.

2019 ഡിസംബറിലാണ് ഇവയെ കണ്ടെത്തിയത്. തോട്ടങ്ങളിലെ പൈനാപ്പിൾ ചെടികളിൽ ചിലത്​ പുഷ്പിക്കാത്തതായി ശ്രദ്ധയിൽ പെടുകയായിരുന്നു. സാധാരണ മാതൃസസ്യങ്ങളിൽ നിന്ന് കാനി എന്ന് വിളിക്കപ്പെടുന്ന മൂന്നോ നാലോ തൈകൾ പരമാവധി ഉത്പാദിക്കപ്പെടുമ്പോൾ ഫലം നൽകാത്ത സസ്യങ്ങളിൽ നിന്ന് 12 തൈകൾ വരെയാണുണ്ടാകുക. ഇത്തരത്തിലുള്ള കാനികൾ നട്ടാലും ഫലം നൽകില്ല. സാധാരണ പൈനാപ്പിൾ ചെടികൾക്കൊപ്പം പരിപാലിക്കപ്പെടുന്ന ചെടിയെ പുഷ്പിക്കുന്നതിനുള്ള ഹോർമോൺ ഒഴിച്ച് രണ്ടു മാസങ്ങൾക്കു ശേഷമേ അന്തകവിത്തുകളാണെന്ന് തിരിച്ചറിയപ്പെടുന്നുള്ളൂ. ഇതോടെ ഏകദേശം ഒമ്പതു മാസത്തെ പരിപാലന ചെലവും കൂടിയാണ് കർഷകർക്കു നഷ്ടമാകുന്നത്.

ഇത്തരം തൈകൾ പല കൃഷിയിടങ്ങളിലും അറിയാതെ എത്തിപ്പെടുന്നതാണ് വ്യാപകമായി പ്രതിസന്ധി സൃഷ്ടിക്കുന്നത്. അടുത്ത കൃഷിയിൽ ഇതിൽ കായ്കൾ ഉണ്ടാകുന്നില്ലെങ്കിലും നിരവധി തൈകൾ ഉണ്ടായി വ്യാപന സാധ്യത കൂടുന്നുമുണ്ട്. കഴിഞ്ഞ ഒന്നര വർഷത്തിനുള്ളിലാണ് അപൂർവമായി ഇത് കർഷകരുടെ ശ്രദ്ധയിൽ പെട്ടു തുടങ്ങിയത്. അടുത്തയിടെയാണ് ഇത് വ്യാപകമായതായി കർഷകർ കണ്ടത്. അടുത്തിടെ മാറിക പ്രദേശത്ത് പുതു കൃഷി ചെയ്ത ഒരു തോട്ടത്തിലെ നാൽപ്പതിനായിരം ചെടികളിൽ പകുതിയിലേറെ എണ്ണത്തിൽ ഇത്തരത്തിൽ കായ്കളുണ്ടായിട്ടില്ലെന്ന് കണ്ടെത്തി.

എരുമേലി,മുണ്ടക്കയം, മലങ്കര,വാഴക്കുളം തുടങ്ങിയ പല പ്രദേശങ്ങളിലും സമാന പ്രതിസന്ധി റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. തൃശൂർ കാർഷിക സർവകലാശാല, കുമരകം മണ്ണ് ഗവേഷണ കേന്ദ്രം, വാഴക്കുളം പൈനാപ്പിൾ ഗവേഷണ കേന്ദ്രം തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്ന് ഉദ്യോഗസ്ഥരെത്തി പരിശോധനയും ഗവേഷണവും ആരംഭിച്ച ങ്കിലും കാരണം കണ്ടെത്തിയിട്ടില്ല. വൈറസ്, ബാക്ടീരിയ ബാധ മൂലമല്ല ഈ പ്രതിഭാസമെന്ന പ്രാഥമിക നിഗമനമാണ് അധികൃതർക്കുള്ളത്.

ഇത്തരം ചെടികൾ ഉണ്ടാകുന്നതിൻ്റെ കാരണം ഗവേഷണ വിഭാഗം കണ്ടെത്തി പരിഹാരം നിർദ്ദേശിക്കുന്നതു വരെ പൈനാപ്പിൾ കർഷകർ ജാഗ്രത പുലർത്തണമെന്ന നിർദ്ദേശമാണ് വിദഗ്ധർക്കുള്ളത്.

Tags:    
News Summary - threat to pineapple growers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.