ലണ്ടൻ: ഇറാനെതിരായ യുദ്ധം ആഗോള എണ്ണ പ്രതിസന്ധിയായി മാറിയതോടെ യുദ്ധം നിർത്താതെ എണ്ണക്കടത്ത് സുഗമമാക്കാൻ വഴികൾ തേടി യു.എസ് പ്രസിഡന്റ് ട്രംപ്. അടച്ചില്ലെന്ന് ഇറാൻ പ്രഖ്യാപിക്കുമ്പോഴും ആക്രമണ ഭീതിയിൽ എണ്ണക്കപ്പലുകൾ അറച്ചുനിൽക്കുന്നത് മൂലം 15 ദിവസമായി ഹുർമുസ് വഴി ചരക്കുകടത്ത് നിലച്ചനിലയിലാണ്. പ്രതിദിനം 50ലേറെ കപ്പലുകൾ വന്നുംപോയുമിരുന്ന ഹുർമുസ് വഴി ഒന്നോ രണ്ടോ കപ്പലുകൾ മാത്രമാണ് കടുത്ത അകമ്പടിയിൽ പുറപ്പെടുന്നത്. 1000ഓളം കപ്പലുകൾ സമീപത്തെ കടലുകളിൽ യുദ്ധമേഘങ്ങളൊഴിയുന്നത് കാത്തുകിടക്കുകയാണ്. ഇതിൽ 200ഓളം എണ്ണക്കപ്പലുകളുണ്ട്.
ഇവിടം സുരക്ഷിതമാക്കാൻ 2,500 മറീനുകളുമായി യു.എസ്.എസ് ട്രിപളി യുദ്ധക്കപ്പൽ എത്തുന്നുവെങ്കിലും ആശങ്ക ഒഴിയുന്നില്ല. ഇറാന്റെ എണ്ണ കയറ്റുമതി ദ്വീപായ ഖാർഗിൽ യു.എസ് ആക്രമണമുണ്ടായതോടെ മേഖലയിലെ മറ്റു എണ്ണ കേന്ദ്രങ്ങളും ആക്രമിക്കുമെന്ന് ഇറാൻ ഭീഷണിയുണ്ട്. ചൈനയുടെ നാണയമായ യുവാനിൽ പണമടച്ചാൽ അനുമതി നൽകാമെന്നും ഇറാൻ പ്രഖ്യാപനമുണ്ട്. പ്രതിസന്ധിക്ക് ഉടനൊന്നും അയവുണ്ടാകുമെന്ന സൂചനയില്ലെന്നിരിക്കെ ഹുർമുസ് വഴി എണ്ണ എത്തിക്കുന്ന രാജ്യങ്ങൾ കൂടി സഹായിക്കണമെന്നാണ് ട്രംപിന്റെ നിലപാട്. ഇത് പരിഗണിക്കാമെന്ന് ദക്ഷിണ കൊറിയയും ബ്രിട്ടനുമടക്കം രാജ്യങ്ങൾ അറിയിച്ചിട്ടുണ്ട്. ആയിരക്കണക്കിന് ഇന്റർസെപ്റ്റർ ഡ്രോണുകൾ അയക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാമർ പറഞ്ഞു.
അതിനിടെ, ഇറാൻ എണ്ണ കേന്ദ്രങ്ങൾ തകർക്കാൻ ട്രംപ് ലക്ഷ്യമിടുന്നതായി യു.എന്നിലെ യു.എസ് അംബാസഡർ മൈക് വാൾട്സ് പറഞ്ഞു. വെടിനിർത്തലിനില്ലെന്നും നെതന്യാഹു ജീവനോടെയുണ്ടെങ്കിൽ മരണം വരെ പിന്തുടരുമെന്നും ഇറാനും മുന്നറിയിപ്പ് നൽകി. പശ്ചിമേഷ്യയിൽ പ്രവർത്തിക്കുന്ന ബോയിങ്, ഓറക്ൾ, മൈക്രോസോഫ്റ്റ് അടക്കം യു.എസ് കമ്പനികൾക്ക് നാടുവിടാനും ഇറാൻ റവലൂഷനറി ഗാർഡ് ഭീഷണി മുഴക്കി. ആഗോള എണ്ണ വിപണിയിൽ വില കുതിപ്പ് തുടരുകയാണ്. ബാരലിന് 101 ഡോളറിന് മുകളിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.