ഡോണൾഡ് ട്രംപ്
വാഷിങ്‌ടൺ: തുർക്കിയ സന്ദർശനത്തിനിടെ ഉണ്ടായ സുരക്ഷാ ഭീഷണിയെത്തുടർന്ന് എയർ ഫോഴ്സ് വൺ വിമാനത്തിൽ നിന്ന് രഹസ്യമായി മറ്റൊരു വിമാനത്തിലേക്ക് മാറിയെന്ന റിപ്പോർട്ടുകൾ സ്ഥിരീകരിച്ച് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സീക്രട്ട് സർവീസിന്റെയും യു.എസ് സൈന്യത്തിന്റെയും സുരക്ഷാ നിർദേശപ്രകാരമാണ് വിമാനം മാറിയതെന്നും, ഇതിന് പിന്നിലെ വിശദാംശങ്ങൾ ചോദിച്ചറിഞ്ഞിട്ടില്ലെന്നും ഒഹായോയിൽ മാധ്യമങ്ങളോട് സംസാരിക്കവെ ട്രംപ് വ്യക്തമാക്കി.
ഖത്തർ സമ്മാനിച്ച ബോയിങ് 747-8 ജെറ്റിൽ നിന്ന് പഴയ എയർ ഫോഴ്സ് വണ്ണിലേക്കും, തുടർന്ന് വിമാനത്താവളത്തിലെ കാറ്ററിങ് കണ്ടെയ്നർ ട്രക്കിന്റെ മറവിൽ സി-32എ (C-32A) എന്ന ചെറിയ സൈനിക വിമാനത്തിലേക്കുമാണ് ട്രംപിനെ മാറ്റിയത്. കൂടെയുണ്ടായിരുന്ന മാധ്യമപ്രവർത്തകർക്കോ മുതിർന്ന വൈറ്റ് ഹൗസ് ഉദ്യോഗസ്ഥർക്കോ ഈ വിമാനം മാറ്റത്തെക്കുറിച്ച് തുടക്കത്തിൽ വിവരമൊന്നും നൽകിയിരുന്നില്ല. പഴയ ബോയിങ് വിമാനത്തിൽ തന്നെയാണ് ട്രംപുള്ളതെന്ന ധാരണയിലായിരുന്ന മാധ്യമപ്രവർത്തകർക്ക്, വിമാനം പറന്നുയരുമ്പോൾ വിൻഡോ ബ്ലൈൻഡുകൾ താഴ്ത്തിയിടാനും നിർദേശം നൽകിയിരുന്നു.
"സീക്രട്ട് സർവീസും സൈന്യവും പറയുന്നതനുസരിച്ചാണ് ഞാൻ പ്രവർത്തിക്കുന്നത്. മറ്റൊരു വിമാനത്തിൽ യാത്ര ചെയ്യാൻ അവർ ആവശ്യപ്പെട്ടു, ഞാൻ അത് അനുസരിച്ചു. അവിടെ എന്തോ സുരക്ഷാ ഭീഷണിയുണ്ടായിരുന്നു എന്ന് കരുതുന്നു," ട്രംപ് പറഞ്ഞു. പൊതുജനങ്ങൾ അറിയാത്ത നിരവധി ഭീഷണികൾ തനിക്ക് നേരിടേണ്ടി വരാറുണ്ടെന്നും സ്വാധീനമുള്ള ഏതൊരു പ്രസിഡന്റിനും ഇത് സ്വാഭാവികമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാനിയൻ പ്രോക്സി ഗ്രൂപ്പുകളിൽ നിന്നുള്ള ആക്രമണ ഭീഷണിയാണ് ഇത്തരമൊരു മുൻകരുതൽ നീക്കത്തിന് കാരണമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ തനിക്ക് ഇറാനെ ഒട്ടും വിശ്വാസമില്ലെന്നും അവർ നിരന്തരം കള്ളം പറയുകയാണെന്നും ട്രംപ് തുറന്നടിച്ചു.
വിമാനത്താവളത്തിൽ കാറ്ററിങ് ട്രക്കിന്റെ മറവിൽ ട്രംപിനെ മാറ്റിയതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ ചെറിയ വിമാനത്തിൽ യാത്ര തിരിച്ച് പിന്നീട് ബ്രിട്ടനിൽ ലാൻഡ് ചെയ്തപ്പോൾ ട്രംപ് വീണ്ടും വലിയ ബോയിങ് ജെറ്റിൽ നിന്നാണ് പുറത്തുവന്നത്. യാത്രാമധ്യേ അദ്ദേഹം എപ്പോഴാണ് വീണ്ടും വലിയ വിമാനത്തിലേക്ക് മാറിയതെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.