റഷ്യൻ ആക്രമണം: ഏഴ് പേർ കൊല്ലപ്പെട്ടു; മോസ്കോ ഉത്തരകൊറിയൻ ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ചെന്ന് സെലൻസ്കി

കിയവ്: തെക്കുകിഴക്കൻ യുക്രെയ്നിലെ സപ്പോറീഷ്യ നഗരത്തിൽ ചൊവ്വാഴ്ച റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടതായും 24 പേർക്ക് പരിക്കേറ്റതായും യുക്രെയ്ൻ പ്രസിഡന്റ് വ്ലോദിമിർ  സെലൻസ്കി അറിയിച്ചു. ആക്രമണത്തിൽ ഉത്തരകൊറിയൻ ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ചതായും അദ്ദേഹം ആരോപിക്കുന്നു. ആക്രമണത്തെ തുടർന്ന് നിരവധി കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും തീപിടിച്ചിട്ടുണ്ട്.

നഗരത്തിൽ ഉത്തരകൊറിയൻ ബാലിസ്റ്റിക് മിസൈലുകൾ, സിർകോൺ ആന്റി-ഷിപ്പ് മിസൈലുകൾ, കൃത്യതയോടെ ലക്ഷ്യംവക്കുന്ന കെ.എ.ബി. വ്യോമബോംബുകൾ എന്നിവ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് സെലൻസ്കി ടെലിഗ്രാമിൽ കുറിച്ചു. സിവിലിയൻ അടിസ്ഥാനസൗകര്യങ്ങൾക്ക് പരമാവധി നാശം വരുത്തുകയെന്ന ലക്ഷ്യത്തോടെയുള്ള ക്രൂരമായ ആക്രമണമാണിതെന്നും സെലൻസ്കി ആരോപിച്ചു.

യുക്രെയ്ൻ തലസ്ഥാനമായ കിയവിലെ നോവ പോഷ്റ്റ എന്ന തപാൽ-ലോജിസ്റ്റിക്സ് സ്ഥാപനത്തിന്റെ സോർട്ടിങ് കോംപ്ലക്സിന് നേരെ ആക്രമണം നടത്തിയതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഡ്രോണുകൾക്കും ഇലക്ട്രോണിക് യുദ്ധ സംവിധാനങ്ങൾക്കും ഉപയോഗിക്കുന്ന വസ്തുക്കൾ ഇവിടെ സൂക്ഷിക്കുകയും വിതരണം ചെയ്യുകയും ചെയ്തിരുന്നുവെന്നാണ് റഷ്യയുടെ അവകാശവാദം.

സപ്പോറീഷ്യയിലെ ഒരു മെറ്റലർജിക്കൽ പ്ലാന്റ് ആക്രമിച്ചതായും ഇവിടെ യുക്രെയ്ൻ സൈന്യത്തിനായി ഉപയോഗിക്കുന്ന ഫ്ലാറ്റ്-റോൾഡ് സ്റ്റീൽ ഉൽപാദിപ്പിച്ചിരുന്നുവെന്നുമാണ് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചത്. ആക്രമണങ്ങൾക്ക് തൊട്ടുമുമ്പ് യുക്രെയ്ൻ റഷ്യയിൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെടുകയും 39 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റഷ്യൻ അധികൃതർ അറിയിച്ചു.

റഷ്യ–ഉത്തരകൊറിയ സൈനിക സഹകരണം

റഷ്യയും ഉത്തരകൊറിയയും തമ്മിലുള്ള സൈനിക സഹകരണം സമീപ വർഷങ്ങളിൽ ശക്തമായി വർധിച്ചിട്ടുണ്ട്. ഉത്തരകൊറിയൻ മിസൈൽ യൂണിറ്റ് പടിഞ്ഞാറൻ റഷ്യയിൽ വിന്യസിക്കാൻ തുടങ്ങിയതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏകദേശം 120 ബാലിസ്റ്റിക് മിസൈലുകളും ആറ് ലോഞ്ചറുകളും ഈ യൂണിറ്റിന് ഉണ്ടായേക്കാമെന്നാണ് വിലയിരുത്തൽ. 2023 അവസാനത്തോടെ റഷ്യ യുക്രെയ്നെതിരെ ഉത്തരകൊറിയൻ ബാലിസ്റ്റിക് മിസൈലുകൾ നിരവധി തവണ ഉപയോഗിച്ചിട്ടുണ്ടെന്നുളള റിപ്പോർട്ടുകളുമുണ്ട്..

30,000 മുതൽ 50,000 വരെ ഉത്തരകൊറിയൻ സൈനികരെ റഷ്യൻ പ്രദേശത്ത് വിന്യസിക്കാൻ തീരുമാനമായിട്ടുണ്ടെന്ന് ശനിയാഴ്ച സെലൻസ്കി എക്സിൽ കുറിച്ചിരുന്നു. രണ്ട് വർഷം മുമ്പ് റഷ്യയും ഉത്തരകൊറിയയും  തന്ത്രപരമായ പങ്കാളിത്ത കരാറിൽ ഒപ്പുവച്ചിരുന്നു. ഇരു രാജ്യങ്ങളിൽ ഏതെങ്കിലും ഒന്ന് വിദേശ ആക്രമണത്തിന് ഇരയായാൽ പരസ്പരം സഹായിക്കണമെന്ന വ്യവസ്ഥയും കരാറിലുണ്ട്.

2024ൽ  ഉത്തരകൊറിയ ഏകദേശം 14,000 സൈനികരെ റഷ്യയിലേക്ക് അയച്ചതായുളള റിപ്പോർട്ടുകളുണ്ട്. ഇതിന് പുറമെ ഉത്തരകൊറിയ റഷ്യക്ക് ദശലക്ഷക്കണക്കിന് പീരങ്കി, മോർട്ടാർ ഷെല്ലുകൾ, ബാലിസ്റ്റിക് മിസൈലുകൾ, ദീർഘദൂര പീരങ്കികൾ, മൾട്ടിപ്പിൾ ലോഞ്ച് റോക്കറ്റ് സംവിധാനങ്ങൾ എന്നിവ നൽകിയിട്ടുണ്ടെന്നാണ് യുക്രെയ്ൻ അധികൃതർ നൽകുന്ന റിപ്പോർട്ടുകൾ.

Tags:    
News Summary - റഷ്യ ഉത്തരകൊറിയൻ ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ചെന്ന് സെലൻസ്കി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.