സൊഹ്‌റാൻ മംദാനി, അന മരിയ അർച്ചില
ന്യൂയോർക്ക്: ഇറാൻ നയതന്ത്ര ഉദ്യോഗസ്ഥനുമായി ന്യൂയോർക്ക് സിറ്റി മേയർ സൊഹ്‌റാൻ മംദാനിയുടെ പ്രതിനിധി നടത്താനിരുന്ന ചർച്ച അമേരിക്ക തടഞ്ഞതായി റിപ്പോർട്ട്. മേയറുടെ അന്താരാഷ്ട്ര കാര്യാലയ മേധാവി അന മരിയ അർച്ചിലയുടെ നേതൃത്വത്തിൽ നടത്താനിരുന്ന കൂടിക്കാഴ്ചയാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് തടഞ്ഞതെന്ന് സിറ്റി ജേണൽ റിപ്പോർട്ട് ചെയ്യുന്നു.
ഐക്യരാഷ്ട്രസഭയിലെ ഇറാന്റെ പ്രതിനിധിയായ അമീർ സയീദ് ഇർവാനിയുമായി ചൊവ്വാഴ്ചയാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നത്. എന്നാൽ, യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥർ ന്യൂയോർക്ക് സിറ്റി ഭരണകൂടവുമായി ബന്ധപ്പെട്ട് ഇത് റദ്ദാക്കാൻ ആവശ്യപ്പെടുകയായിരുന്നുവത്രെ. ചർച്ചയെ കുറിച്ച് മംദാനിയെ ആർച്ചില മുൻകൂട്ടി അറിയിച്ചിരുന്നില്ല എന്നും റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ ദിവസം ലോകകപ്പ് പ്രീക്വാർട്ടറിൽ അർജന്റീനയ്ക്കെതിരെ റഫറിയിങ് പിഴവുകളാൽ പരാജയപ്പെട്ട ഈജിപ്തിന് പിന്തുണയുമായി സൊഹ്‌റാൻ മംദാനി രംഗത്തെത്തിയിരുന്നു. വിവാദമായ മത്സരത്തിൽ ഈജിപ്ത് കൊള്ളയടിക്കപ്പെട്ടുവെന്നും, വിജയം അവരിൽ നിന്ന് തട്ടിയെടുത്തതാണെന്നും അദ്ദേഹം തുറന്നടിച്ചു. ഫ്രഞ്ച് റഫറി ഫ്രാങ്കോയിസ് ലറ്റക്സിയറുടെ തീരുമാനങ്ങൾക്കെതിരെ ഈജിപ്ഷ്യൻ ഫുട്ബാൾ അസോസിയേഷൻ ഫിഫയ്ക്ക് പരാതി നൽകിയതിന് പിന്നാലെയാണ് അമേരിക്കയിൽ നിന്നുൾപ്പെടെ ടീമിന് പരസ്യ പിന്തുണ ലഭിക്കുന്നത്.
ബുധനാഴ്ച ന്യൂയോർക്ക് നഗരത്തിൽ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച "നെക്സ്റ്റ് സ്റ്റോപ്പ്: ബെറ്റർ ബസസ്, ഫാസ്റ്റർ സർവീസ്" എന്ന പദ്ധതിയെക്കുറിച്ച് സംസാരിക്കവേയായിരുന്നു അദ്ദേഹം ഈജിപ്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. ബസ് സർവീസുകൾ വേഗത്തിലാക്കുന്നതിലൂടെ യാത്രാസമയം ലാഭിക്കാമെന്നും, ആ സമയം ജനങ്ങൾക്ക് കുടുംബത്തോടൊപ്പം ചിലവഴിക്കാമെന്നും അദ്ദേഹം വിശദീകരിച്ചു. ഇതിന് ഉദാഹരണമായിട്ടായിരുന്നു ലോകകപ്പിലെ റഫറിയിങ് വിവാദത്തെ മേയർ ചൂണ്ടിക്കാണിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.