ഡോണൾഡ് ട്രംപ്

“ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ജപ്പാൻ ഞങ്ങൾക്കെതിരെ 111 മിസൈലുകൾ പ്രയോഗിച്ചു”; വൈറലായി ട്രംപിന്റെ നാക്കുപിഴ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പുതിയൊരു നാക്കുപിഴ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. ഇറാനുമായുള്ള സംഘർഷാവസ്ഥയെക്കുറിച്ച് സംസാരിക്കവെ ‘ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ’ എന്നതിന് പകരം ‘ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ജപ്പാൻ’ എന്ന് ട്രംപ് പരാമർശിച്ചതാണ് വിവാദമായത്. നാറ്റോ ഉച്ചകോടിക്കിടെ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു പിഴവ് സംഭവിച്ചത്.

അമേരിക്കൻ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണിനെ ലക്ഷ്യമാക്കി ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തെക്കുറിച്ച് വിശദീകരിക്കുമ്പോഴാണ് ട്രംപിന് അബദ്ധം പറ്റിയത്. “ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ജപ്പാൻ ഞങ്ങൾക്കെതിരെ 111 മിസൈലുകൾ പ്രയോഗിച്ചു” എന്ന ട്രംപിന്റെ വീഡിയോ ദൃശ്യങ്ങൾ ‘ഇറാൻ മിലിട്ടറി അപ്ഡേറ്റ്സ്’ എന്ന എക്സ് അക്കൗണ്ട് പങ്കുവെച്ചതോടെ നിമിഷനേരം കൊണ്ടാണ് ഇത് വൈറലായത്.

അതേസമയം, ഇറാനെതിരെ അതിരൂക്ഷമായ മുന്നറിയിപ്പാണ് ട്രംപ് നൽകിയിരിക്കുന്നത്. ഇറാൻ മനഃപൂർവം ചർച്ചകൾ വൈകിപ്പിക്കുകയാണെന്നും അവരുമായുള്ള കരാറിന് ഇനി സാധ്യതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. “ഇറാനുമായുള്ള കരാർ അവസാനിച്ചു. അവരുമായി ചർച്ച നടത്തുന്നത് സമയനഷ്ടം മാത്രമാണ്,” ട്രംപ് പറഞ്ഞു.

ഇറാനിലെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിനെതിരെ അമേരിക്ക ആക്രമണം നടത്തിയതായും ട്രംപ് വെളിപ്പെടുത്തി. ഖാർഗ് ദ്വീപിന്റെ ഒരു ഭാഗം ഇതിനകം പ്രവർത്തനരഹിതമാക്കിയിട്ടുണ്ടെന്നും ഭാവിയിൽ ഈ പ്രദേശം അമേരിക്കയുടെ നിയന്ത്രണത്തിലായേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരുംദിവസങ്ങളിൽ ഇറാനിലെ നിർണായക ലക്ഷ്യസ്ഥാനങ്ങളായ പാലങ്ങളും വൈദ്യുതി നിലയങ്ങളും തകർക്കാൻ മടിക്കില്ലെന്നും അദ്ദേഹം കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകി.

ഇതിനിടെ, ഇറാനിലെ വിവിധ കേന്ദ്രങ്ങളിൽ അമേരിക്ക ശക്തമായ വ്യോമാക്രമണം നടത്തിയതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. ഹോർമുസ് കടലിടുക്കിനോട് ചേർന്നുള്ള ബുഷെഹർ, ചാബഹാർ, ബന്ദർ അബ്ബാസ്, സിറിക്, ജാസ്‌ക്, അബു മൂസ ദ്വീപ് തുടങ്ങിയ തന്ത്രപ്രധാന മേഖലകളെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്. ഇറാൻഷഹറിൽ നടന്ന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബുഷെഹറിലെ ആണവ നിലയത്തിന് സമീപം സ്ഫോടനങ്ങൾ ഉണ്ടായെങ്കിലും നിലയത്തിന് നാശനഷ്ടങ്ങളില്ലെന്ന് അധികൃതർ അറിയിച്ചു. പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യങ്ങൾ അതീവ ഗൗരവത്തോടെയാണ് അന്താരാഷ്ട്ര സമൂഹം നോക്കിക്കാണുന്നത്.

Tags:    
News Summary - "The Islamic Republic of Japan fired 111 missiles at us"; Trump's rant goes viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.