മോസ്കോ: നാറ്റോ ഉച്ചകോടിക്കിടെയുണ്ടായ ആക്രമണത്തിന് പിന്നാലെ റഷ‍്യയിലെ എണ്ണ കയറ്റുമതി കേന്ദ്രങ്ങൾ ലക്ഷ‍്യമിട്ട് വീണ്ടും യുക്രെയിനിന്‍റെ ഡ്രോൺ ആക്രമണം. അസോവ് കടലിൽ എണ്ണ ടാങ്കറുകളും ആക്രമിച്ചു.
വ്യാഴാഴ്ച പുലർച്ചെ ട്വെർ, സ്റ്റാവ്‌റോപോൾ മേഖലകളിലെ എണ്ണ സംഭരണ കേന്ദ്രങ്ങൾക്ക് നേരെ നിരവധി ഡ്രോൺ ആക്രമണങ്ങളാണ് നടന്നത്. ഏകദേശം 800 കിലോമീറ്റർ അകലെയുള്ള റിസർവ് ഇന്ധന സംഭരണ കേന്ദ്രത്തിലും യുക്രെയ്ന്‍ അതിർത്തിയിൽ നിന്ന് 1,500 കിലോമീറ്റർ അകലെയുള്ള ഉഫയിലെ എണ്ണ പമ്പിങ് സ്റ്റേഷനിലും തങ്ങളുടെ പ്രതിരോധ സേന ആക്രമണം നടത്തിയതായി യുക്രെയ്ന്‍ പ്രസിഡന്റ് വൊളാദിമിർ സെലെൻസ്‌കി അറിയിച്ചു. 200 കിലോമീറ്റർ അകലെയുള്ള റോസ്തോവിലെ എണ്ണ ലോഡിങ് ടെർമിനലിന് നേരെയും ആക്രമണം നടത്തിയിട്ടുണ്ടെന്ന് സെലന്‍സ്കി അറിയിച്ചു. നിലവിൽ റോസ്തോവ് ഗവർണർ യൂറി സ്ലിസാർ പരാമർശിച്ചതും ഇതേ ആക്രമണമാണോ എന്നത് വ്യക്തമല്ല.
അസോവ് കടലിലെ ആക്രമണത്തിൽ തീപിടിച്ച എണ്ണ ടാങ്കറുകളിലെ കപ്പലുകളിൽനിന്ന് ജീവനക്കാരെ ഒഴിപ്പിച്ചതായും ഒരു കപ്പലിലെ തീ അണക്കാനായിട്ടില്ലെന്നും യൂറി സ്ലിസാർ അറിയിച്ചു. റഷ്യൻ എണ്ണ കേന്ദ്രങ്ങൾക്കും റിഫൈനറികൾക്കും നേരെയുള്ള കിയവിന്‍റെ ആക്രമണങ്ങൾ റഷ്യയിൽ വലിയ ഇന്ധന പ്രതിസന്ധിക്ക് വഴിവെച്ചിട്ടുണ്ട്. നിലവിൽ ഇന്ധന കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഔദ്യോഗിക കണക്കുകൾ പ്രകാരം റഷ്യയിലെ 90 ശതമാനത്തിലധികം പ്രദേശങ്ങളിലും പെട്രോൾ, ഡീസൽ ക്ഷാമവും റേഷനിങ്ങും നിലനിൽക്കുന്നുണ്ട്.
റഷ്യൻ ആക്രമണങ്ങൾക്കും യുദ്ധം അവസാനിപ്പിക്കാൻ വിസമ്മതിക്കുന്ന മോസ്കോയുടെ നിലപാടിനും മറുപടിയായി നടത്തുന്ന 'ദൂരപരിധിയില്ലാത്ത ഉപരോധങ്ങളുടെ ഭാഗമാണ് ഈ ആക്രമണങ്ങളെന്ന് സെലെൻസ്‌കി അറിയിച്ചു. അതേ സമയം ബുധനാഴ്ച രാത്രി മുതൽ വ്യാഴാഴ്ച വരെ 73 യുക്രേനിയന്‍ ഡ്രോണുകൾ വെടിവെച്ചിട്ടതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. എന്നാൽ റഷ്യ തൊടുത്തുവിട്ട 94 കളിൽ 72 എണ്ണം നിർവീര്യമാക്കിയതായി യുക്രേനിയൻ വ്യോമസേന അറിയിച്ചു. ആക്രമണത്തിൽ 13 കേന്ദ്രങ്ങളിൽ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.