ചൈനയിൽ പ്രളയത്തിൽ പാമ്പ് ഫാമും മൃഗശാലയും തകർന്നു; 900 പാമ്പുകളും മൃഗങ്ങളും ജനവാസ കേന്ദ്രങ്ങളിൽ, ജനങ്ങൾ ഭീതിയിൽ

ബെയ്ജിങ്: തെക്കൻ ചൈനയിൽ കനത്ത നാശം വിതച്ച് മെയ്സാക് ചുഴലിക്കാറ്റും പ്രളയവും. പ്രളയക്കെടുതിയിൽ 39 പേർക്കാണ് ജീവൻ നഷ്ടമായത്. ഗുവാങ്‌സി ഷുവാങ് സ്വയംഭരണ മേഖലയിലെ ഡാം തകർന്നതാണ് ദുരന്തത്തിന്റെ വ്യാപ്തി വർധിക്കാൻ കാരണം. എന്നാൽ, കനത്ത വെള്ളപ്പൊക്കത്തെ തുടർന്ന് ഹെങ്‌ഷൗ നഗരത്തിൽ ഒരു പാമ്പ് വളർത്തൽ ഫാം തകർന്നത് ജനജീവിതം കൂടുതൽ പ്രതിസന്ധിയിലാക്കി.

പാമ്പ് വളർത്തൽ കേന്ദ്രത്തിൽനിന്ന് 900ഓളം പാമ്പുകൾ പുറത്തേക്ക് രക്ഷപ്പെട്ടതായാണ് വിവരം. ഇവയിൽ മൂർഖൻ (കോബ്ര) ഉൾപ്പെടെയുള്ള വിഷപ്പാമ്പുകളും ഉള്ളതിനാൽ പ്രദേശവാസികൾ വലിയ ആശങ്കയിലാണ്. ചൈനയിലെ ഏറ്റവും വലിയ വാണിജ്യ പാമ്പ് വളർത്തൽ കേന്ദ്രമാണ് ഗ്വാങ്‌സി. പരമ്പരാഗത വൈദ്യം, തുകൽ ഉൽപ്പന്നങ്ങൾ, മാംസം എന്നിവക്കായി ലക്ഷകണക്കിന് പാമ്പുകളെയാണ് ഇവിടെ വളർത്തിയിരുന്നത്.

മെയ്‌സാക് കൊടുങ്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയും വെള്ളപ്പൊക്കവുമാണ് ഫാമിലെ കൂടുകൾ തകരാൻ കാരണമായത്. വെള്ളം ഗ്രാമങ്ങളിലേക്ക് ഒഴുകിയതോടെ പാമ്പുകൾ വീടുകളിലേക്കും തെരുവുകളിലേക്കും എത്തുകയായിരുന്നു. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ വെള്ളത്തിലൂടെ ഇഴയുന്ന പാമ്പുകളെയും വല ഉപയോഗിച്ച് അവയെ പിടികൂടാൻ ശ്രമിക്കുന്ന രക്ഷാപ്രവർത്തകരെയും കാണാം.

സംഭവത്തെ തുടർന്ന് പ്രദേശത്ത് അധികൃതർ അടിയന്തര മുന്നറിയിപ്പ് പുറപ്പെടുവിച്ചു. പാമ്പുകളെ പിടിക്കാൻ ശ്രമിക്കരുതെന്നും, കണ്ടാൽ ഉടൻ അധികൃതരെ അറിയിക്കണമെന്നും ജനങ്ങളോട് നിർദേശിച്ചു. പാമ്പുകളെ പിടികൂടാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും ആശുപത്രികളിൽ വിഷപ്പാമ്പ് കടിയേറ്റവർക്കുള്ള ചികിത്സയും ആന്റി വെനവും സജ്ജമാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. വെള്ളപ്പൊക്കത്തിനിടെ നിരവധി പേർക്ക് പാമ്പുകടിയേറ്റതായി റിപ്പോർട്ടുകളുണ്ട്. പാമ്പ് കടിയേറ്റ് ഒരാൾ മരിച്ചുവെന്ന വിവരമുണ്ടെങ്കിലും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

അതേസമയം, ഗുയിഗാങ് നഗരത്തിൽ വന്യമൃഗങ്ങളും ജനവാസമേഖലയിലേക്ക് ഇറങ്ങിയിട്ടുണ്ട്. ഇവിടുത്തെ പ്രാദേശിക മൃഗശാലക്ക് നാശനഷ്ടം സംഭവിച്ചതോടെ നൂറിലധികം മൃഗങ്ങളാണ് രക്ഷപ്പെട്ടത്. കാണാതായ മൃഗങ്ങളെ കണ്ടെത്താൻ സഹായിക്കണമെന്നാണ് അഭ്യർഥിച്ച് മൃഗശാലാ അധികൃതർ ബുധനാഴ്ച രംഗത്തെത്തിയിരുന്നു. അൽപാക്കകൾ, മിനിയേച്ചർ പന്നികൾ, സീബ്രകൾ, മുള്ളൻപന്നികൾ, മയിലുകൾ എന്നിവയുൾപ്പെടെയാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ അലഞ്ഞുതിരിയുന്നത്.

തെക്കൻ ചൈനയിൽ തുടരുന്ന കനത്ത മഴയും വെള്ളപ്പൊക്കവും ലക്ഷകണക്കിന് ആളുകളെയാണ് ബാധിച്ചത്. പതിനായിരക്കണക്കിന് പേരെ വീടുകളിൽനിന്ന് ഒഴിപ്പിച്ചു. അണക്കെട്ടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും നിരവധി പ്രദേശങ്ങളിൽ ഗതാഗതവും വൈദ്യുതിയും തടസ്സപ്പെടുകയും ചെയ്തിട്ടുണ്ട്. കൂടുതൽ മഴക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത തുടരണമെന്ന് ചൈനീസ് അധികൃതർ മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്.

Tags:    
News Summary - Over 900 Snakes escape during China Floods

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.