ഇറാനിലേക്ക് ആണവ നിരീക്ഷകരെ അയക്കുമെന്ന വാൻസിന്റെ വാദം തള്ളി തെഹ്‌റാൻ: ചർച്ചകൾ നടന്നിട്ടില്ലെന്ന് വിശദീകരണം

തെഹ്‌റാൻ: ഇറാന്റെ ആണവ കേന്ദ്രങ്ങളിലേക്ക് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി (ഐ.എ.ഇ.എ) ഉദ്യോഗസ്ഥരെ വീണ്ടും പ്രവേശിപ്പിക്കാൻ ഇറാൻ സമ്മതിച്ചതായി യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്. സ്വിറ്റ്‌സർലൻഡിലെ ബർഗൻസ്റ്റോക്കിൽ നടന്ന അമേരിക്ക-ഇറാൻ സമാധാന ചർച്ചകൾക്ക് ശേഷമായിരുന്നു വാൻസിന്റെ പ്രസ്താവന. ഇത് അമേരിക്കൻ ജനതക്ക് വേണ്ടിയുള്ള ഒരു സുപ്രധാന നാഴികക്കല്ലാണെന്നും, ഇറാനിലെ ആണവായുധ പദ്ധതികൾ ശാശ്വതമായി അവസാനിപ്പിക്കുന്നതിനുള്ള ആദ്യപടിയാണെന്നും വാൻസ് മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ വാൻസിന്റെ അവകാശവാദം തള്ളി ഇറാൻ രംഗത്തുവന്നു.

വാൻസിന്റെ അവകാശവാദങ്ങൾ നിഷേധിച്ച ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖായി, തങ്ങൾ ആണവ വിഷയത്തിൽ പുതിയ കരാറുകളിലൊന്നും ഏർപ്പെട്ടിട്ടില്ലെന്നും ഇത്തരം ചർച്ചകൾ നടന്നിട്ടില്ലെന്നും വ്യക്തമാക്കി. അതേസമയം സമാധാന ചർച്ചകളുടെ ഭാഗമായി ഇറാന് മേലുള്ള സാമ്പത്തിക ഉപരോധങ്ങളിൽ അമേരിക്ക താൽക്കാലിക ഇളവ് വരുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇറാനിയൻ ക്രൂഡ് ഓയിൽ, പെട്രോകെമിക്കൽ ഉൽപ്പന്നങ്ങൾ എന്നിവ വിൽക്കുന്നതിനും ബാങ്കിങ് ഇടപാടുകൾ നടത്തുന്നതിനും ആഗസ്റ്റ് 21 വരെ അമേരിക്ക അനുമതി നൽകി.

എന്നാൽ ഇറാന്റെ വരുമാന സ്രോതസ്സ് അമേരിക്കൻ കാർഷിക ഉൽപ്പന്നങ്ങൾ വാങ്ങാൻ മാത്രമായി പരിമിതപ്പെടുത്താനാണ് യു.എസ് നീക്കം. ഇറാന്റെ ആണവ കേന്ദ്രങ്ങളിലേക്ക് അന്താരാഷ്ട്ര നിരീക്ഷകരെ തിരിച്ചയക്കാനും, ഹുർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം സുഗമമായി നിലനിർത്താനും ഇറാൻ നൽകിയ ഉറപ്പിന് പകരമായാണ് ഈ ഇളവുകൾ നൽകിയതെന്ന് യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് പറഞ്ഞു.

ഇറാന്റെ ആണവ പദ്ധതിയേക്കാൾ ലബനാനിലെ സംഘർഷാവസ്ഥ പരിഹരിക്കുന്നതിനാണ് ചർച്ചകളിൽ മുൻഗണന നൽകിയതെന്ന് ഇറാൻ വക്താവ് ബഖായി വ്യക്തമാക്കി. ഇസ്രായേലും ഹിസ്ബുല്ലയും തമ്മിലുള്ള സംഘർഷം ഒഴിവാക്കാൻ അമേരിക്ക, ഇറാൻ, ലബനാൻ എന്നിവർ തമ്മിൽ നേരിട്ടുള്ള ആശയവിനിമയം നടത്തുന്നതിനായി ഒരു 'ഡീ-കോൺഫ്ലിക്ഷൻ സെൽ' രൂപീകരിക്കാൻ ചർച്ചയിൽ തീരുമാനമായിട്ടുണ്ട്. സംഘർഷങ്ങൾ ഉണ്ടാകുമ്പോൾ നേരിട്ട് സംസാരിച്ച് വെടിവെപ്പും മറ്റ് ആക്രമണങ്ങളും അവസാനിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഈ ആശയവിനിമയ സംവിധാനത്തിലൂടെ വലിയൊരു യുദ്ധം ഒഴിവാക്കാൻ സാധിക്കുമെന്നാണ് വാൻസിന്റെ പ്രതീക്ഷ.

അതേസമയം, കരാർ ലംഘിക്കുകയോ തെറ്റായ രീതിയിൽ പെരുമാറുകയോ ചെയ്താൽ ഇറാൻ കടുത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ചർച്ചകൾ നടന്നുവെങ്കിലും, കരാറിന്റെ ഭാഗമല്ലാത്ത ഇസ്രായേൽ ലബനാനിലെ സൈനിക നടപടികളിൽ തുടരുമെന്ന നിലപാടിലാണ്. 60 ദിവസത്തിനുള്ളിൽ അന്തിമ സമാധാന കരാറിലെത്താനാണ് ഖത്തറും പാകിസ്താനും മധ്യസ്ഥത വഹിക്കുന്ന ചർച്ചകളിൽ ലക്ഷ്യമിടുന്നത്. ഇറാൻ പ്രതിനിധി സംഘം തെഹ്‌റാനിലേക്ക് മടങ്ങിയെങ്കിലും, സാങ്കേതികതല ചർച്ചകൾ വരും ദിവസങ്ങളിലും സ്വിറ്റ്‌സർലൻഡിൽ തുടരുമെന്നാണ് റിപ്പോർട്ടുകൾ. 

Tags:    
News Summary - US eases oil sanctions as Iran denies Vance claim on nuclear inspectors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.