വ്ലാഡ്മിർ പുടിൻ, ഡോണാൾഡ് ട്രംപ്, വോളോദിമിർ സെലൻസ്കി
വാഷിങ്ടൺ: യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ വൈകാതെ വ്ലാഡ്മിർ പുടിനും വോളോദിമിർ സെലൻസ്കിയും തമ്മിലെ കൂടിക്കാഴ്ച നടത്തുമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ യുക്രെയ്ൻ പ്രസിഡന്റുമായും പിറകെ യൂറോപ്യൻ നേതാക്കളുമായും നടത്തിയ ചർച്ചകൾക്കു ശേഷമാണ് പ്രതികരണം. സെലൻസ്കിക്ക് പുറമെ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാമർ തുടങ്ങിയവരും ട്രംപുമായി ചർച്ചക്കെത്തിയിരുന്നു. ഉച്ചകോടി നടത്താനാവശ്യപ്പെട്ട്
പുടിനുമായി താൻ ഫോണിൽ ബന്ധപ്പെട്ടെന്നും വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ്, സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ, പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് എന്നിവർ റഷ്യൻ- യുക്രെയ്ൻ പ്രതിനിധികളുമായി ആശയവിനിമയം തുടരുകയാണെന്നും ട്രംപ് പറഞ്ഞു. സെലൻസ്കിയുമായി ഉച്ചകോടിക്ക് പുടിൻ സമ്മതിച്ചതായി ജർമൻ ചാൻസലർ ഫ്രെഡറിക് മെർസ്, നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റൂട്ടെ എന്നിവരും അറിയിച്ചു. അതേസമയം, റഷ്യ പ്രതികരിച്ചിട്ടില്ല. സമയവും സ്ഥലവും സംബന്ധിച്ചും സ്ഥിരീകരണമില്ല. പുടിൻ- സെലൻസ്കി കൂടിക്കാഴ്ച നടന്നാൽ നാലുവർഷത്തോളമായി തുടരുന്ന യുദ്ധത്തിനിടെ ആദ്യത്തെ നേരിട്ടുള്ള സംഭാഷണമാകും.
അതേസമയം, യുക്രെയ്ന് നാറ്റോ അംഗത്വം ട്രംപ് കഴിഞ്ഞ ദിവസവും തള്ളി. നാറ്റോ അംഗമാകുന്ന പക്ഷം യുക്രെയ്നെതിരായ ആക്രമണം നാറ്റോക്കെതിരായി പരിഗണിച്ച് കൂട്ടായ പ്രത്യാക്രമണം നടത്തേണ്ടിവരും. ക്രൈമിയ വിട്ടുനൽകണമെന്ന യുക്രെയ്ൻ ആവശ്യവും ട്രംപ് തള്ളിയിരുന്നു. റഷ്യ മാത്രമല്ല, യുക്രെയ്നും വിട്ടുവീഴ്ചകൾ നടത്തേണ്ടിവരുമെന്ന് കഴിഞ്ഞ ദിവസം ട്രംപും വിറ്റ്കോഫും ആവർത്തിച്ചിരുന്നു.
വാഷിങ്ടൺ: താൻ ഇടപെട്ട് ലോകത്ത് ആറ് യുദ്ധങ്ങൾ അവസാനിപ്പിച്ചെന്ന് ട്രംപിന്റെ പുതിയ അവകാശവാദം. ഇസ്രായേൽ- ഇറാൻ യുദ്ധം നിർത്തിയതിനൊപ്പം കോംഗോ റിപ്പബ്ലിക്- റുവാൻഡ, കംബോഡിയ- തായ്ലൻഡ്, ഇന്ത്യ- പാകിസ്താൻ, സെർബിയ- കൊസോവോ, ഈജിപ്ത്- ഇത്യോപ്യ സംഘർഷങ്ങളും നിർത്തിയെന്ന് ട്രംപ് പറയുന്നു.
ഇന്ത്യ- പാക് വിഷയത്തിൽ ട്രംപിന്റെ അവകാശവാദം ഇന്ത്യ തള്ളിയിരുന്നു. ഡി.ആർ കോംഗോ- റുവാൻഡ സംഘർഷത്തിൽ ഇനിയും സമാധാന കരാറായിട്ടില്ല. നൈലിന് കുറുകെ ഇത്യോപ്യയിൽ നിർമിച്ച അണക്കെട്ടുമായി ബന്ധപ്പെട്ട തർക്കത്തിലും പരിഹാരമായിട്ടില്ല.
ഇറാനിലാകട്ടെ, ഇസ്രായേലിനൊപ്പം ചേർന്ന് ബങ്കർ ബസ്റ്റർ ബോംബുകൾ വർഷിച്ച ശേഷം ട്രംപ് വെടിനിർത്തൽ പ്രഖ്യാപിക്കുകയായിരുന്നു. കൊസോവോയുമായി യുദ്ധത്തിനില്ലെന്ന് സെർബിയനേരത്തേ വ്യക്തമാക്കിയതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.