വാഷിങ്ടൺ: മുൻ സഹായികളായ റോജർ സ്റ്റോൺ, പോൾ മനഫോർട്ട്, മരുമകൻ ജാരദ് കുഷ്നറുടെ പിതാവ് ചാൾസ് കുഷ്നർ എന്നിവരടക്കം 29 പേർക്ക് യു.എസ്. പ്രസിഡൻറ് ഡോണൾഡ് ട്രംപ് മാപ്പ് നൽകി. 2016ലെ യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടലുമായി ബന്ധപ്പെട്ട് റോബർട്ട് മ്യൂളർ അന്വേഷണ സമിതി ശിക്ഷിച്ചവരാണ് സ്റ്റോണും മനഫോർട്ടും. 2007ൽ ബാഗ്ദാദിൽ 14 ഇറാഖികളെ കൂട്ടക്കൊല ചെയ്ത സംഭവത്തിൽ പ്രതികളായ നാലു സുരക്ഷ ഗാർഡുമാരും മാപ്പു നൽകിയവരിൽ ഉൾപ്പെടും.
അമേരിക്കയുടെ ചരിത്രത്തിൽ എതിരഭിപ്രായത്തിെൻറ പേരിൽ വേട്ടക്കിരയായവരിൽ പ്രമുഖനാണ് മനഫോർട്ടെന്നും ഏകാന്ത തടവുൾപ്പെടെ രണ്ടുവർഷം ജയിലിൽ കഴിഞ്ഞിട്ടുണ്ടെന്നും വൈറ്റ്ഹൗസ് വാർത്തക്കുറിപ്പിൽ പറഞ്ഞു. കോവിഡ് മുൻകരുതലിെൻറ ഭാഗമായി നിലവിൽ അദ്ദേഹം വീട്ടുതടങ്കലിലാണ്. 68കാരനായ സ്റ്റോണിെൻറ ശിക്ഷ ഈ വർഷം ജൂലൈയിൽ ട്രംപ് ലഘൂകരിച്ചിരുന്നു. പുലർച്ചെ വീട്ടിൽ റെയ്ഡ് നടത്തിയതുൾപ്പെടെ മ്യൂളറുടെ നേതൃത്വത്തിലുടെ അന്വേഷണസംഘം അദ്ദേഹത്തോട് മോശമായാണ് പെരുമാറിയതെന്നും വൈറ്റ്ഹൗസ് വാർത്തക്കുറിപ്പിൽ പറഞ്ഞു.
തെറ്റായ ആദായനികുതി രേഖ സമർപ്പിച്ച കേസിൽ 2004ൽ ശിക്ഷിക്കപ്പെട്ട ചാൾസ് കുഷ്നർക്കും ട്രംപ് മാപ്പ് നൽകി. മരുമകൻ ജാരദ് കുഷ്നറുടെ പിതാവായ ചാൾസ്, കേസിൽ രണ്ടു വർഷം തടവുശിക്ഷ അനുഭവിച്ചിരുന്നു. അധികാരത്തിൽനിന്നിറങ്ങും മുമ്പായി മുൻ സഹായികളായ സ്റ്റീവ് ബാന്നൺ, റുഡി ഗിലിയാനി ഉൾപ്പെടെ ഒരു ഡസനിലധികം പേർക്കുകൂടി മാപ്പ് നൽകാനുള്ള ശ്രമത്തിലാണ് ട്രംപെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.