വാഷിങ്ടൺ: രാജ്യത്തെ അഭിസംബോധന ചെയ്ത് യു.എസ് പ്രസിഡന്റ് നടത്തിയ പ്രസംഗം ഏറെ ആകാംക്ഷയോടെയാണ് ലോകം വീക്ഷിച്ചത്. എന്നാൽ, 20 മിനിറ്റ് മാത്രം നീണ്ട പ്രസംഗം അവസാനിച്ചപ്പോൾ ട്രംപ് സമ്മാനിച്ചത് നിരാശ മാത്രം. 35 ദിവസം പിന്നിട്ട പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള പ്രായോഗികമായ നിർദേശങ്ങളൊന്നും പ്രസംഗത്തിലുണ്ടായിരുന്നില്ല. ഒരു മാസമായി അദ്ദേഹം നടത്തിയ പ്രസ്താവനകളുടെ ആവർത്തനം മാത്രമായി ആ പ്രസംഗം അവസാനിച്ചു.
മാർച്ച് 23 മുതൽ ട്രംപ് വെടിനിർത്തൽ ചർച്ചകളെക്കുറിച്ച് സംസാരിക്കുന്നുണ്ട്. ഇറാനുമായി ചർച്ചകൾ നടക്കുന്നുവെന്നും അതിനാൽ രാജ്യത്തിന്റെ ഊർജ നിലയങ്ങൾ ലക്ഷ്യമിട്ട് ആക്രമണം അഞ്ച് ദിവസത്തേക്ക് അവസാനിപ്പിക്കുന്നുവെന്നുമായിരുന്നു ആദ്യ പ്രഖ്യാപനം. ചർച്ച സംബന്ധിച്ച വാർത്തകൾ ഇറാൻ തള്ളിയെങ്കിലും അതിനുശേഷം പത്ത് ദിവസം കൂടി വെടിനിർത്തൽ നീട്ടി. ഏപ്രിൽ ആറുവരെ വെടിനിർത്തൽ തുടരും. ഇതിനിടയിൽ, യുദ്ധവിരാമത്തിന് 15 ഇന നിർദേശങ്ങളും ട്രംപ് മുന്നോട്ടുവെച്ചിരുന്നു.
എന്നാൽ, ഇക്കാര്യങ്ങളിലൊന്നും ഒരു വ്യക്തതയും പ്രസംഗത്തിലുണ്ടായിരുന്നില്ല. പതിവ് ഭീഷണികളിൽ ഈ പ്രസംഗവും അവസാനിച്ചതോടെ സംഘർഷം ഇനി എത്രനാൾ എന്ന ചോദ്യം ഉയരുകയാണ്. യു.എസ് സൈന്യത്തിന്റെ ഇറാനിലെ ദൗത്യം അതിന്റെ പൂർത്തീകരണത്തിലേക്കടുക്കുന്നുവെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. ഇറാൻ യുദ്ധം ആരംഭിച്ചതിനുശേഷം രാഷ്ട്രത്തോടുള്ള തന്റെ ആദ്യ പ്രസംഗത്തിലാണ് ട്രംപ് തന്ത്രപരമായ ലക്ഷ്യങ്ങൾ അവസാനത്തിലേക്ക് അടുക്കുന്നുവെന്ന വാദമുന്നയിച്ചത്. എന്നാൽ, സംഘർഷം എപ്പോൾ അവസാനിക്കുമെന്നതിന് കൃത്യമായ സമയപരിധി വാഗ്ദാനം ചെയ്തില്ല. പകരം അടുത്ത രണ്ടോ മൂന്നോ ആഴ്ചകൾക്കുള്ളിൽ ഇറാനെ അങ്ങേയറ്റം ശക്തമായി ആക്രമിക്കുമെന്നും ‘ശിലായുഗത്തിലേക്ക് മടക്കി അയക്കുമെന്നും’ ട്രംപ് പറഞ്ഞു.
ട്രംപിന്റെ വാദത്തിനു പിന്നാലെ കടുത്ത ഭാഷയിൽ മറുപടിയുമായി ഇറാന്റെ സൈനിക വക്താവ് രംഗത്തെത്തി. ‘ശത്രു എന്നെത്തേക്കുമായി കീഴടങ്ങുന്നതുവരെ’ പ്രതിരോധം തുടരുമെന്ന് ഇറാൻ തിരിച്ചടിച്ചു. മാന്യമായി നിലകൊണ്ട രാഷ്ട്രത്തിനുനേർക്ക് ആരംഭിച്ച ആക്രമണത്തിന് ‘ശത്രു വലിയ വില നൽകേണ്ടിവരും’ എന്ന് സൈനിക വക്താവ് ലെഫ്റ്റനന്റ് കേണൽ ഇബ്രാഹിം ദുർഫിഖർ പ്രസംഗത്തിൽ പറഞ്ഞു.
വാഷിങ്ടൺ: ഇറാനിലെ യു.എസ് ദൗത്യം അവസാനത്തോടടുക്കുന്നു എന്ന ട്രംപിന്റെ പ്രസ്താവനക്കുശേഷവും എണ്ണവില ഉയർന്നു. ഗൾഫ് അറബ് ഊർജ അടിസ്ഥാന സൗകര്യങ്ങളെ ഇറാൻ ആവർത്തിച്ച് ആക്രമിച്ചുകൊണ്ടിരിക്കുന്നതാണ് ഇതിന് കാരണമായി പറയുന്നത്. ലോകമെമ്പാടുമുള്ള വിപുലമായ സാമ്പത്തിക പ്രതിസന്ധിക്ക് ഇത് കാരണമാവുന്നു. ബ്രെന്റ് ക്രൂഡ് വീണ്ടും ഉയർന്ന് 108 യു.എസ് ഡോളറിലെത്തി. ഫെബ്രുവരി 28ന് യുദ്ധം ആരംഭിച്ചതിനെ അപേക്ഷിച്ച് 50 ശതമാനത്തോളമാണ് വർധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.