വിരമിക്കാൻ ഒരു വർഷം ബാക്കിനിൽക്കെ യു.എസ് ആർമി ചീഫിനെ പുറത്താക്കി പീറ്റ് ഹെഗ്സെത്ത്

വാഷിങ്ടണ്‍: വിരമിക്കാൻ ഒരു വർഷം ബാക്കിയിരിക്കെ യു.എസ് ആർമി ചീഫ് ഓഫ് സ്റ്റാഫ് ജനറൽ റാൻഡി ജോർജിനെ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് പുറത്താക്കി. വ്യാഴാഴ്ചയായിരുന്നു നാടകീയമായ ഈ നീക്കം. യുദ്ധസാഹചര്യങ്ങൾ നിലനിൽക്കെ ഒരു ജനറലിനെ പുറത്താക്കുന്നത് അമേരിക്കൻ സൈനിക ചരിത്രത്തിൽ അസാധാരണമായ നടപടിയായാണ് വിലയിരുത്തപ്പെടുന്നത്.

41-ാമത് ആർമി ചീഫ് ഓഫ് സ്റ്റാഫ് ആയ റാൻഡി ജോർജ് ഉടനടി സ്ഥാനമൊഴിയുമെന്നും അദ്ദേഹം വിരമിക്കുകയാണെന്നും പെന്റഗൺ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ജോർജിന്റെ പതിറ്റാണ്ടുകൾ നീണ്ട സേവനത്തിന് നന്ദി അറിയിക്കുന്നതായി പ്രസ്താവനയിൽ വ്യക്തമാക്കിയെങ്കിലും പുറത്താക്കലിന്റെ കൃത്യമായ കാരണം വെളിപ്പെടുത്താൻ പ്രതിരോധ വകുപ്പ് തയ്യാറായിട്ടില്ല.

നാല് വർഷത്തെ കാലാവധി പൂർത്തിയാക്കാൻ ഒരു വർഷത്തിലധികം ബാക്കി നിൽക്കെയാണ് റാൻഡി ജോർജിനോട് ഉടൻ വിരമിക്കാൻ ഹെഗ്സെത്ത് ആവശ്യപ്പെട്ടത്. റാൻഡി ജോർജിന് പുറമെ ആർമി ട്രാൻസ്ഫോർമേഷൻ ആൻഡ് ട്രെയിനിങ് കമാൻഡ് മേധാവി ജനറൽ ഡേവിഡ് ഹോഡ്‌നെ ആർമി ചാപ്ലയിൻ കോർപ്സ് മേധാവി മേജർ ജനറൽ വില്യം ഗ്രീൻ എന്നിവരെയും സ്ഥാനത്തുനിന്ന് നീക്കിയതായി റിപ്പോർട്ടുകളുണ്ട്.

ഇറാനെതിരായ സൈനിക നീക്കങ്ങളുടെ ഭാഗമായി മിഡിൽ ഈസ്റ്റിൽ അമേരിക്കൻ സേന സജ്ജമായിരിക്കുന്ന സാഹചര്യത്തിലാണ് ഈ മാറ്റങ്ങൾ എന്നത് ശ്രദ്ധേയമാണ്. നിലവിൽ വ്യോമസേനയും നാവികസേനയുമാണ് പ്രധാനമായും ആക്രമണങ്ങൾക്ക് നേതൃത്വം നൽകുന്നതെങ്കിലും എയർ ഡിഫൻസ് സംവിധാനങ്ങൾക്കായി കരസേനയെയും വിന്യസിച്ചിട്ടുണ്ട്. ഇതിന് പുറമെ കരയുദ്ധത്തിനുള്ള സാധ്യത മുന്നിൽക്കണ്ട് എലൈറ്റ് 82-ാം എയർബോൺ ഡിവിഷനിലെ ആയിരക്കണക്കിന് സൈനികരും മേഖലയിലെത്തിയിട്ടുണ്ട്.

മുൻ ഫോക്സ് ന്യൂസ് അവതാരകൻ കൂടിയായ പീറ്റ് ഹെഗ്സെത്ത് ചുമതലയേറ്റ ശേഷം പെന്റഗണിൽ വലിയ മാറ്റങ്ങളാണ് വരുത്തിക്കൊണ്ടിരിക്കുന്നത്. ട്രംപിന്റെ ജന്മദിനത്തോടനുബന്ധിച്ച് നടത്തിയ സൈനിക പരേഡും, ഗായകൻ കിഡ് റോക്കിന്റെ വീടിന് മുകളിലൂടെ ഹെലികോപ്റ്റർ പറത്തിയ പൈലറ്റുമാർക്കെതിരെയുള്ള അന്വേഷണം റദ്ദാക്കിയതും നേരത്തെ വിവാദമായിരുന്നു.

റാൻഡി ജോർജിന്റെ പുറത്താക്കൽ ആർമി നേതൃത്വത്തെപ്പോലും ഞെട്ടിച്ചിരിക്കുകയാണ്. ഇറാഖിലും അഫ്ഗാനിസ്ഥാനിലും സേവനമനുഷ്ഠിച്ചിട്ടുള്ള ഇൻഫൻട്രി ഓഫീസറായ ജോർജ് 2023-ലാണ് ആർമി ചീഫ് ആയി ചുമതലയേറ്റത്. കഴിഞ്ഞ വർഷം ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ സി.ക്യു. ബ്രൗണിനെ പുറത്താക്കിയതിന് പിന്നാലെ പ്രതിരോധ വകുപ്പിന്റെ ഉന്നത ശ്രേണിയിൽ നടക്കുന്ന ഏറ്റവും വലിയ അഴിച്ചുപണിയാണിത്. പുതിയ ആർമി ചീഫിനെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും.

Tags:    
News Summary - US Army chief of staff fired by Hegseth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.