ജെ.ഡി വാൻസും ഡോണൾഡ് ട്രംപും
വാഷിങ്ടൺ: അമേരിക്കയിലെ ഡെമോക്രാറ്റിക് പാർട്ടിയുടെ നിയന്ത്രണത്തിലുള്ള സംസ്ഥാനങ്ങളിൽ നടക്കുന്ന സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്താൻ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിനെ പ്രത്യേക ചുമതലയേൽപ്പിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 'ഫ്രോഡ് സാർ' എന്ന പുതിയ പദവി നൽകിയാണ് വാൻസിനെ ട്രംപ് ഈ ദൗത്യം ഏൽപ്പിച്ചിരിക്കുന്നത്. കാലിഫോർണിയ, ഇല്ലിനോയിസ്, മിനസോട്ട തുടങ്ങിയ സംസ്ഥാനങ്ങളിൽ നികുതിപ്പണം വൻതോതിൽ മോഷ്ടിക്കപ്പെടുന്നുണ്ടെന്നും ഇത് തടയുകയാണ് ലക്ഷ്യമെന്നും ട്രംപ് വ്യക്തമാക്കി.
അമേരിക്കയിലുടനീളം പരിശോധനകൾ നടക്കുമെങ്കിലും പ്രധാനമായും ഡെമോക്രാറ്റിക് ഭരണത്തിന് കീഴിലുള്ള ബ്ലൂ സ്റ്റേറ്റ്സുകളിൽ ആയിരിക്കും വാൻസിന്റെ ശ്രദ്ധയെന്ന് ട്രംപ് പറഞ്ഞു. നികുതിപ്പണം വലിയ തോതിൽ മോഷ്ടിക്കപ്പെടുകയാണ്. ഈ തുക തിരിച്ചുപിടിക്കാൻ സാധിച്ചാൽ അമേരിക്കൻ ബജറ്റ് ബാലൻസ് ചെയ്യാൻ നമുക്ക് സാധിമെന്ന് ട്രംപ് സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ലോസ് ആഞ്ചലസിൽ ഇതിനോടകം തന്നെ റെയ്ഡുകൾ ആരംഭിച്ചതായും ട്രംപ് സൂചിപ്പിച്ചു.
സാമൂഹിക ക്ഷേമ പദ്ധതികൾക്കായി അനുവദിക്കുന്ന ഫെഡറൽ ഫണ്ടുകൾ പല സംസ്ഥാനങ്ങളും ദുരുപയോഗം ചെയ്യുന്നുവെന്ന ട്രംപിന്റെ ആരോപണങ്ങൾ തെളിയിക്കുകയാണ് ഈ നീക്കത്തിന് പിന്നിൽ. വാൻസിന്റെ നേതൃത്വത്തിലുള്ള നാഷനൽ ടാസ്ക് ഫോഴ്സിന് കഴിഞ്ഞ മാസം തന്നെ ട്രംപ് രൂപം നൽകിയിരുന്നു. കാലിഫോർണിയ ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലെ രാഷ്ട്രീയക്കാർ നികുതിപ്പണം കൊള്ളയടിക്കുകയാണെന്നാണ് ട്രംപിന്റെ പുതിയ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.