വാഷിങ്ടൺ: അറ്റോർണി ജനറൽ പാം ബോണ്ടിയെ പുറത്താക്കി യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട അന്വേഷണ ഫയലുകൾ കൈകാര്യം ചെയ്തതിലടക്കം ബോണ്ടിയുടെ പ്രവർത്തനങ്ങളിൽ ട്രംപിന് കടുത്ത അതൃപ്തി ഉണ്ടായിരുന്നു.
ട്രംപ് ക്രിമിനൽ കുറ്റം ചുമത്തണമെന്ന് ആഗ്രഹിച്ചിരുന്ന വിമർശകർക്കും എതിരാളികൾക്കുമെതിരെ ബോണ്ടി വേണ്ടത്ര വേഗത്തിൽ കേസ് നടത്തിക്കൊണ്ടുപോകുന്നില്ലെന്ന നിരാശയും ട്രംപിനുണ്ടായിരുന്നു. ബോണ്ടിയെ വലിയ അമേരിക്കൻ ദേശഭക്തയും വിശ്വസ്ത സ്നേഹിതയും എന്ന് വിശേഷിപ്പിച്ച ട്രംപ്, അവർ സ്വകാര്യ മേഖലയിലെ ജോലിയിലേക്ക് മാറുമെന്ന് അറിയിക്കുകയും ചെയ്തു. തന്റെ മുൻ അഭിഭാഷകനായ ഡെപ്യൂട്ടി അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ചെ തൽക്കാലം ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് നയിക്കുമെന്നും ട്രംപ് വ്യക്തമാക്കി.
യു.എസ് നിയമ നിർവഹണ മേധാവിയായിരിക്കെ, ബോണ്ടി ട്രംപിന്റെ അജണ്ടയുടെ പോരാളിയായി നിലകൊണ്ടിരുന്നു. എന്നാൽ ട്രംപിനെയും മറ്റും പ്രതിരോധത്തിലാക്കിയ എപ്‌സ്റ്റീൻ ഫയൽ പുറത്തുവന്നതോടെയാണ് ബോണ്ടിയുമായി ഇടയുന്നത്. അടുത്തിടെ ട്രംപ് ഭരണകൂടത്തിൽനിന്ന് പുറത്താക്കപ്പെടുന്ന രണ്ടാമത്തെ മുതിർന്ന ഉദ്യോഗസ്ഥയാണ് ബോണ്ടി.
ക്യാബിനറ്റ് സെക്രട്ടറി ക്രിസ്റ്റി നോമിനെയാണ് ആദ്യം പുറത്താക്കിയത്. ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങളുടെയും കൂട്ട നാടുകടത്തൽ നടപടികളുടെയും മുഖമായിരുന്നു നോം. ആഭ്യന്തര സുരക്ഷാ വകുപ്പിൽ നിന്ന് മാറ്റിയ നോമിനെ 'ഷീൽഡ് ഓഫ് ദി അമേരിക്കാസ്' (Shield of the Americas) എന്ന പുതിയ സുരക്ഷാ പദ്ധതിയുടെ പ്രത്യേക പ്രതിനിധിയായി നിയമിച്ചു.
അതേസമയം, യു.എസ് സൈന്യത്തിന്റെ ഇറാനിലെ ദൗത്യം അതിന്റെ പൂർത്തീകരണത്തിലേക്കടുക്കുന്നുവെന്ന് ട്രംപ് അവകാശപ്പെട്ടു. ഇറാൻ യുദ്ധം ആരംഭിച്ചതിനുശേഷം രാഷ്ട്രത്തോടുള്ള തന്റെ ആദ്യ പ്രസംഗത്തിലാണ് ട്രംപ് തന്ത്രപരമായ ലക്ഷ്യങ്ങൾ അവസാനത്തിലേക്ക് അടുക്കുന്നുവെന്ന വാദമുന്നയിച്ചത്. എന്നാൽ, സംഘർഷം എപ്പോൾ അവസാനിക്കുമെന്നതിന് കൃത്യമായ സമയപരിധി വാഗ്ദാനം ചെയ്തില്ല. പകരം അടുത്ത രണ്ടോ മൂന്നോ ആഴ്ചകൾക്കുള്ളിൽ ഇറാനെ അങ്ങേയറ്റം ശക്തമായി ആക്രമിക്കുമെന്നും ‘ശിലായുഗത്തിലേക്ക് മടക്കി അയക്കുമെന്നും’ ട്രംപ് പറഞ്ഞു. ട്രംപിന്റെ വാദത്തിനു പിന്നാലെ കടുത്ത ഭാഷയിൽ മറുപടിയുമായി ഇറാന്റെ സൈനിക വക്താവ് രംഗത്തെത്തി.
‘ശത്രു എന്നെത്തേക്കുമായി കീഴടങ്ങുന്നതുവരെ’ പ്രതിരോധം തുടരുമെന്ന് ഇറാൻ തിരിച്ചടിച്ചു. മാന്യമായി നിലകൊണ്ട രാഷ്ട്രത്തിനുനേർക്ക് ആരംഭിച്ച ആക്രമണത്തിന് ‘ശത്രു വലിയ വില നൽകേണ്ടിവരും’ എന്ന് സൈനിക വക്താവ് ലെഫ്റ്റനന്റ് കേണൽ ഇബ്രാഹിം ദുർഫിഖർ പ്രസംഗത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.