ബെയ്ജിങ്: പശ്ചിമേഷ്യ പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രണ്ടുദിവസത്തെ സന്ദർശനത്തിനായി ചൈനയിലേക്ക്. പ്രാദേശിക സമയം ചൊവ്വാഴ്ച വൈകീട്ടാണ് ട്രംപ് ബെയ്ജിങ്ങിലേക്ക് പറന്നത്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായുള്ള നിർണായക ചർച്ച നാളെ നടക്കുമെന്നാണ് വിവരം.
ഇറാനിലെ യുദ്ധം അവസാനിപ്പിക്കുന്നതിനും ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനും യു.എസ് മുന്നോട്ടുവെച്ച നിബന്ധനകൾ ഇറാനെക്കൊണ്ട് അംഗീകരിപ്പിക്കാൻ ട്രംപിന് കഴിയാത്ത സാഹചര്യത്തിലാണ് ചൈനീസ് സന്ദർശനമെന്നത് പ്രധാനമാണ്. എന്നാൽ ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ചൈനയുടെ സഹായം ആവശ്യമില്ലെന്നായിരുന്നു ചൈനയിലേക്ക് പുറപ്പെടുന്നതിനു മുൻപ് ട്രംപിന്റെ പ്രതികരണം. ഇറാൻ വിഷയം ചൈനയുമായി ഏറെ ചർച്ച ചെയ്തതാണെന്നും ചൈന-യു.എസ് വ്യാപാര കരാറായിരിക്കും സന്ദർശനത്തിലെ പ്രധാന ചർച്ചയെന്നും ട്രംപ് പറഞ്ഞു. ഒമ്പതു വർഷത്തിന് ശേഷം ട്രംപിന് ചൈന സന്ദർശനം. 2017 ലായിരുന്നു ട്രംപ് ചൈന സന്ദർശിച്ചത്. രണ്ട് ദിവസത്തെ യാത്രയിൽ ചൈനീസ് പ്രസിഡന്റുമായുള്ള ഉന്നതതല ചർച്ച നടത്തും. തീരുവ നയങ്ങളിൽ കോടതി വിധികൾ തിരിച്ചടിയായ സാഹചര്യത്തിൽ കൂടിയാണ് ട്രംപിന്റെ ചൈനീസ് സന്ദർശനം. തായ്‌വാനിലേക്കുള്ള യു.എസ് ആയുധ വിൽപ്പനയും ചർച്ചയാവും. കൂടുതൽ അമേരിക്കൻ ഭക്ഷണവും വിമാനങ്ങളും വാങ്ങുന്നതിനായി ചൈനയുമായി കരാറുകളിൽ ഒപ്പുവെക്കാൻ കഴിയുമെന്നാണ് ട്രംപിന്‍റെ പ്രതീക്ഷ.
ഇറാൻ സംഘർഷം അവസാനിപ്പിക്കാൻ ഒരു കരാർ തേടുന്ന ട്രംപ്, ഷിയെ ഇറാനെതിരെ സമ്മർദ്ദം ചെലുത്തുമെന്ന് നേരത്തേ മുതിർന്ന യു.എസ് ഉദ്യോഗസ്ഥൻ അറിയിച്ചിരുന്നു.ഇറാനുമായുള്ള സംഘർഷത്തിൽ അമേരിക്ക "സമാധാനപരമായോ അല്ലാതെയോ" വിജയിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി.
ഇറാനെതിരെയുള്ള നാവിക ഉപരോധം പൂർണ വിജയമാണെന്നും യുദ്ധം അവസാനിക്കുന്നതോടെ ആഗോള വിപണിയിൽ എണ്ണവില ഗണ്യമായി കുറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ ഇറാൻ-അമേരിക്കൻ സൈനിക സാന്നിധ്യം വർധിപ്പിച്ചത് യുദ്ധഭീതി ഇരട്ടിയാക്കിയിട്ടുണ്ട്. അമേരിക്കയുടെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള പ്രകോപനമുണ്ടായാൽ മാരകമായ രീതിയിൽ തിരിച്ചടിക്കുമെന്ന് ഇറാന്റെ റെവലൂഷണറി ഗാർഡ് കോർപ്സ് മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.