തെഹ്‌റാൻ: ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ തന്ത്രപ്രധാനമായ ഹുർമുസ് കടലിടുക്ക് തുറക്കില്ലെന്ന് ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി മുഹ്‌സിൻ റെസായി. ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ തലവനായി പുതുതായി നിയമിതനായ മുഹ്‌സിൻ റെസായി, എക്സിലൂടെയാണ് ഈ കടുത്ത മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പേർഷ്യൻ ഗൾഫിലെ കപ്പൽ ഗതാഗതവുമായി ബന്ധപ്പെട്ട് ഇറാന്റെ നിലപാട് വ്യക്തമാക്കിയ അദ്ദേഹം, കടലിടുക്ക് പൂർണമായി തുറക്കുന്നതിന് മുൻപ് അമേരിക്ക പാലിക്കേണ്ട ഉപാധികളും പട്ടികപ്പെടുത്തിയിട്ടുണ്ട്.
‘ഇറാന്റെ സന്ദേശം വ്യക്തമാണ്. അമേരിക്ക യുദ്ധവും ഉപരോധവും പൂർണമായി അവസാനിപ്പിക്കുക, മരവിപ്പിച്ച ഇറാന്റെ ആസ്തികൾ വിട്ട് നൽകുക, ലബനനിലും ഗസ്സയിലും ഉൾപ്പെടെയുള്ള സമഗ്രമായ വെടിനിർത്തലിന് തയാറാകുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. ഈ ഉപാധികളത്രയും പാലിക്കപ്പെടുന്നത് വരെ ഹുർമുസ് കടലിടുക്ക് അടഞ്ഞുകിടക്കും,’ മുഹ്‌സിൻ റെസായി തന്റെ പോസ്റ്റിൽ കുറിച്ചു.
തുടക്കത്തിൽ അമേരിക്കൻ-ഇസ്രായേൽ ആക്രമണങ്ങളെത്തുടർന്ന് ഇറാൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ള ഹുർമുസ് കടലിടുക്കിന്റെ പുനരാരംഭം വാഷിങ്ടൺ തെഹ്‌റാന്റെ ആവശ്യങ്ങൾക്ക് വഴങ്ങുമ്പോൾ മാത്രമെ സാധ്യമാകൂ എന്ന് ഇറാനിലെ ചൈനീസ് അംബാസഡറുമായുള്ള കൂടിക്കാഴ്ചയിലും മുഹ്‌സിൻ റെസായി വ്യക്തമാക്കിയിരുന്നു. അമേരിക്ക സ്വന്തം നിലപാടുകൾ മാറ്റുകയും ഇറാന്റെ ഉപാധികൾ അംഗീകരിക്കുകയും ചെയ്യാത്ത കാലത്തോളം ഈ ജലപാത തുറക്കില്ലെന്നും അദ്ദേഹം ആവർത്തിച്ചു. ഒമാനുമായി പരോക്ഷ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും അത് ഹുർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട ഇറാന്റെ തീരുമാനങ്ങളെ സ്വാധീനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, ഇറാന്റെ നിലപാടിന് മറുപടിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. ഹുർമുസ് കടലിടുക്കിന്റെ പൂർണ നിയന്ത്രണം ഇപ്പോൾ അമേരിക്കയുടെ കൈയിലാണെന്നും, ഇറാൻ തന്നെ നിരന്തരം കബളിപ്പിക്കുകയാണെന്നും ട്രംപ് തുറന്നടിച്ചു. താൻ ഒരിക്കലും ഇറാനെ വിശ്വസിക്കുന്നില്ലെന്നും, ജലപാതയുടെ യഥാർത്ഥ നിയന്ത്രണം തങ്ങളുടെ കൈയിലാണുള്ളതെന്നും മാധ്യമങ്ങളോട് സംസാരിക്കവെ ട്രംപ് അവകാശപ്പെട്ടു.
ഇതിനിടയിൽ, സംഘർഷം ലഘൂകരിക്കാനും സമാധാന ചർച്ചകൾക്കുമുള്ള നീക്കങ്ങളുടെ ഭാഗമായി പാകിസ്താൻ ആഭ്യന്തര മന്ത്രി മുഹ്‌സിൻ നഖ്‌വി തെഹ്‌റാൻ സന്ദർശിച്ചു. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ, വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി എന്നിവരുമായി അദ്ദേഹം ചർച്ചകൾ നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര, സുരക്ഷാ സഹകരണങ്ങൾ ശക്തിപ്പെടുത്തുന്നതിനൊപ്പം യുദ്ധം ലഘൂകരിക്കാനുള്ള വഴികളും സന്ദർശനത്തിൽ ചർച്ചയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.