ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിൽ ഇന്ത്യക്ക് വലിയ പങ്ക് വഹിക്കാനാകുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി. ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. അമേരിക്കയുമായുള്ള ചർച്ചകൾ തടസ്സപ്പെടുന്നത് വിശ്വാസമില്ലായ്മ മൂലമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അമേരിക്കയെ വിശ്വസിക്കാതിരിക്കാൻ ഇറാന് കൃത്യമായ കാരണങ്ങളുണ്ട്, എന്നാൽ, അമേരിക്കയ്ക്ക് ഇറാനെ വിശ്വസിക്കാവുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കയുടെ പരസ്പരവിരുദ്ധമായ നിലപാടുകൾ അവരുടെ യഥാർഥ ഉദ്ദേശ്യത്തെക്കുറിച്ച് സംശയമുണ്ടാക്കുന്നു. ചർച്ചകളിൽ മറുഭാഗം ഗൗരവം കാണിച്ചാൽ മാത്രമേ ഇറാൻ സഹകരിക്കൂ എന്നും അരാഗ്‌ചി കൂട്ടിച്ചേർത്തു.
ലോകത്തെ പ്രധാന ഊർജ വിതരണ പാതയായ ഹുർമുസ് കടലിടുക്കിലെ സാഹചര്യം സങ്കീർണമാണ്. ഇറാന്റെ ശത്രുക്കളല്ലാത്ത രാജ്യങ്ങളുടെ കപ്പലുകൾക്ക് ഈ പാതയിലൂടെ കടന്നുപോകാൻ സഹായം നൽകാൻ തയാറാണെന്ന് അദ്ദേഹം അറിയിച്ചു. ഫെബ്രുവരിയിൽ ഉണ്ടായ യുഎസ്-ഇസ്രായേൽ ആക്രമണങ്ങൾക്ക് പിന്നാലെയാണ് ഇറാൻ ഈ പാതയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.
ഇന്ത്യയുമായുള്ള ബന്ധത്തിന് ഇറാൻ വലിയ പ്രാധാന്യമാണ് നൽകുന്നത്. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി തനിക്ക് അടുത്ത സൗഹൃദമുണ്ടെന്നും യുദ്ധസാഹചര്യങ്ങളിൽപ്പോലും തങ്ങൾ ആശയവിനിമയം നടത്തിയിരുന്നതായും അദ്ദേഹം പറഞ്ഞു. ഇന്ത്യയുമായി ഊർജ മേഖലയിലുള്ള ഇടപാടുകൾ തുടരാൻ ഇറാൻ താൽപര്യപ്പെടുന്നുവെന്നും അരാഗ്‌ചി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.