കരക്കാസ്: വെനിസ്വേലയിൽ കടന്ന് പ്രസിഡന്‍റ് നികളസ് മദൂറോയെയും ഭാര്യയെയും ബന്ദിയാക്കി തട്ടിക്കൊണ്ടുവന്ന സൈനിക നീക്കത്തിൽ തകർന്ന സൈനിക ക്യാമ്പിന്‍റെ സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്ത്. വെനിസ്വേലൻ തലസ്ഥാനമായ കരക്കാസിലെ സൈനിക ക്യാമ്പിലെ പല കെട്ടിടങ്ങളും തകര്‍ന്നത് ചിത്രങ്ങളിലുണ്ട്.
സൈനിക ക്യാമ്പിലെ വസതിയിൽനിന്നാണ് മദൂറോയെ അമേരിക്കൻ സൈന്യം ബന്ദിയാക്കിയത്. ഇവിടെ കനത്ത നാശം തന്നെയാണ് സംഭവിച്ചതെന്ന് ചിത്രങ്ങളിൽനിന്ന് വ്യക്തമാണ്.
എഫ്-22, എഫ്-35, എഫ്-18, ഇഎ-18, ഇ-2, ബി-1 തുടങ്ങിയ യുദ്ധ വിമാനങ്ങളും സഹായത്തിനുണ്ടായിരുന്ന മറ്റു വിമാനങ്ങളും പ്രാദേശിക സമയം പുലർച്ച 2.01 ഓടെയാണ് മദുറോയുടെ വസതിയുടെ വളപ്പിന് മുകളിലെത്തിയത്. മദുറോയുടെ വസതിയിലെ തത്സമയ വിവരങ്ങൾ പകർത്താൻ നിരവധി ഡ്രോണുകളും എത്തിയിരുന്നു. നിലത്തിറങ്ങിയ സൈന്യം മദുറോയുടെ സുരക്ഷ സൈന്യത്തെ തുടച്ചുമാറ്റുകയാണ് ആദ്യം ചെയ്തത്. ഏഴോളം സ്ഫോടനങ്ങൾ ഉണ്ടായതായാണ് റിപ്പോർട്ട്. അരമണിക്കൂറിനുള്ളിൽ മദുറോയെ സൈന്യം പിടികൂടുകയും ചെയ്തു.
വാഷിങ്ടൺ: ഇനി കൊളംബിയയെ ആക്രമിക്കുമെന്ന സൂചന നൽകി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എയർഫോഴ്സ് വണ്ണിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. യു.എസിലേക്ക് കൊക്കെയ്ൻ വ്യാപകമായി ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് കൊളംബിയ. അസുഖബാധിതനായ ഗുസ്താവോ പെട്രോയാണ് ഇപ്പോൾ കൊളംബിയ ഭരിക്കുന്നത്. ഈ ഭരണം അധികകാലം നീണ്ടുനിൽക്കില്ല. കൊളംബിയയെ ആക്രമിക്കാനുള്ള നല്ല സമയമാണ് ഇതെന്ന് കരുതുന്നു -ട്രംപ് പറഞ്ഞു.
അതേസമയം, വെനിസ്വേലയുടെ ദൈനംദിന കാര്യങ്ങളിൽ ഇടപെടില്ലെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റുബിയോ പറഞ്ഞു. വെനിസ്വേലയുടെ ദൈനംദിന കാര്യങ്ങളിൽ ഇടപെടാൻ ആഗ്രഹമില്ല. എന്നാൽ, നയപരമായ മാറ്റങ്ങൾ വരുത്താൻ വെനസ്വേലക്കുമേൽ സമ്മർദം ചെലുത്തും. ഇത് വെനസ്വേലക്കെതിരായ യുദ്ധമല്ല. മയക്കുമരുന്ന് കച്ചവടക്കാരുമായിട്ടാണ് ഞങ്ങളുടെ യുദ്ധം. മയക്കുമരുന്നുമായി യു.എസിനെ ലക്ഷ്യമാക്കി വരുന്ന ബോട്ടുകൾ പിടിച്ചെടുക്കുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.