ഇസ്ലാമാബാദ്: പാകിസ്താനിലെ വ്യോമതാവളങ്ങളിൽ ഇറാൻ തങ്ങളുടെ യുദ്ധവിമാനങ്ങൾ ഒളിപ്പിച്ചിരിക്കുകയാണെന്ന അമേരിക്കൻ മാധ്യമ റിപ്പോർട്ടുകൾ തള്ളി പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയം. റാവൽപിണ്ടിക്ക് പുറത്തുള്ള നൂർ ഖാൻ എയർബേസിൽ ഇറാനിയൻ സൈനിക വിമാനങ്ങൾ പാർക്ക് ചെയ്തിട്ടുണ്ടെന്ന വാർത്തകൾ തെറ്റിദ്ധാരണാജനകവും അനാവശ്യമായി വിവാദമുണ്ടാക്കുന്നതുമാണെന്ന് പാകിസ്താന്‍ വ്യക്തമാക്കി.
അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധത്തിൽ മധ്യസ്ഥനായി നിൽക്കുമ്പോഴും ഇറാനെ സഹായിക്കാൻ പാകിസ്താന്‍ ‘രഹസ്യമായി’ വിമാനത്താവളങ്ങൾ വിട്ടുനൽകിയെന്നായിരുന്നു യു.എസ് മാധ്യമത്തിന്റെ റിപ്പോർട്ട്. അമേരിക്കൻ ആക്രമണങ്ങളിൽ നിന്ന് ഇറാൻ വിമാനങ്ങളെ സംരക്ഷിക്കാനുള്ള നീക്കമാണ് പാകിസ്താന്‍ നടത്തുന്നതെന്നും റിപ്പോർട്ടിൽ ആരോപിച്ചിരുന്നു.
എന്നാൽ നിലവിൽ പാകിസ്താനിലുള്ള ഇറാനിയൻ വിമാനങ്ങൾ വെടിനിർത്തൽ കാലയളവിൽ എത്തിയതാണെന്നും അവക്ക് നിലവിലെ യുദ്ധസാഹചര്യങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മേഖലയിലെ സമാധാന ശ്രമങ്ങളെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയാണ് ഇത്തരം വാർത്തകൾക്ക് പിന്നിലെന്ന് പാകിസ്താന്‍ ആരോപിച്ചു. വിമാനങ്ങൾ സംരക്ഷിക്കാൻ പാകിസ്താൻ കവചമൊരുക്കുന്നു എന്ന വാദം തികച്ചും സങ്കൽപ്പികവും വസ്തുതകളുമായി ബന്ധമില്ലാത്തതുമാണെന്ന് പ്രസ്താവനയിൽ പറഞ്ഞു.
അമേരിക്കയും ഇറാനും തമ്മിലുള്ള മധ്യസ്ഥ ചർച്ചകളിൽ പാകിസ്താൻ നിർണ്ണായക പങ്ക് വഹിക്കുന്നതിനിടെ പുറത്തുവന്ന ഈ റിപ്പോർട്ടുകൾ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ ബാധിച്ചേക്കുമെന്ന ആശങ്കയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.