വാഷിങ്ടൺ: ഇറാൻ അടച്ചിട്ടിരിക്കുന്ന ഹുർമുസ് കടലിടുക്കിൽ സുരക്ഷ ഉറപ്പാക്കാൻ യുദ്ധക്കപ്പലുകളെ അയക്കില്ലെന്ന് ജപ്പാൻ, ആസ്‌ട്രേലിയ, യു.കെ എന്നീ രാജ്യങ്ങൾ വ്യക്തമാക്കി. എണ്ണ ടാങ്കറുകളുടെ ഗതാഗതം തടസ്സപ്പെട്ടതോടെ ആഗോളതലത്തിൽ ഇന്ധന വിതരണം സ്തംഭിക്കുകയും എണ്ണവില കുതിച്ചുയരുകയും ചെയ്തിരിക്കുകയാണ്.
ഹുർമുസ് തുറക്കാൻ സഖ്യകക്ഷികൾ യുദ്ധക്കപ്പലുകൾ അയക്കണമെന്ന് യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നു. ചൈന, ഫ്രാൻസ്, ജപ്പാൻ, ദക്ഷിണ കൊറിയ, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളോട് ഇതിനായി യു.എസ് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. എന്നാൽ, ഈ രാജ്യങ്ങളൊന്നും ഇതിന് അനുകൂലമായ മറുപടി നൽകിയിട്ടില്ല.
തങ്ങളുടെ നാവികസേനയെ അയക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന് ജപ്പാൻ പ്രധാനമന്ത്രി സനയ തകൈച്ചി അറിയിച്ചു. ഇത് ജപ്പാന്റെ ഭരണഘടന പ്രകാരം രാഷ്ട്രീയമായി അതീവ സെൻസിറ്റീവായ വിഷയമാണ്. എണ്ണ പ്രതിസന്ധി പരിഹരിക്കാൻ ജപ്പാൻ തങ്ങളുടെ കരുതൽ ശേഖരത്തിൽ നിന്ന് എണ്ണ പുറത്തിറക്കാൻ തുടങ്ങിയിട്ടുണ്ട്. ഹുർമുസ് കടലിടുക്കിലേക്ക് കപ്പലുകളെ അയക്കില്ലെന്ന് ആസ്‌ട്രേലിയൻ ഗതാഗത മന്ത്രി കാതറിൻ കിങ് വ്യക്തമാക്കി. ഫ്രാൻസും സമാനമായ നിലപാട് തന്നെയാണ് സ്വീകരിച്ചിരിക്കുന്നത്. മേഖലയിലെ സ്ഥിരത ഉറപ്പാക്കാനാണ് തങ്ങളുടെ സൈനിക വിന്യാസമെന്നും, സംഘർഷം വർധിപ്പിക്കാനല്ലെന്നും ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
കടലിടുക്കിൽ നിക്ഷേപിച്ചിരിക്കുന്ന മൈനുകൾ നീക്കം ചെയ്യാൻ വ്യോമമാർഗ്ഗമുള്ള മൈൻ സ്വീപ്പർ സംവിധാനങ്ങൾ അയക്കുന്ന കാര്യം യു.കെ പരിഗണിക്കുന്നുണ്ടെങ്കിലും യുദ്ധക്കപ്പലുകളെ അയക്കുന്നത് സാഹചര്യം വഷളാക്കുമെന്നാണ് യു.കെ വിലയിരുത്തുന്നത്. ഇസ്രായേലിന്റെയും യു.എസിന്റെയും വ്യോമാക്രമണങ്ങൾക്ക് മറുപടിയായാണ് ഇറാൻ ഹുർമുസ് കടലിടുക്ക് അടച്ചിട്ടത്.
ലോകത്തെ എണ്ണ വിതരണത്തിന്റെ ഏകദേശം 20 ശതമാനവും കടന്നുപോകുന്നത് ഹുർമുസ് കടലിടുക്കിലൂടെയാണ്. ഈ പാത അടഞ്ഞതോടെ ആഗോള എണ്ണ വിതരണത്തിൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിസന്ധിയാണ് രൂപപ്പെട്ടിരിക്കുന്നത്. ഇതിന്‍റെ ഫലമായി എണ്ണവില കുതിച്ചുയർന്ന് ബാരലിന് 104 ഡോളർ എന്ന നിരക്കിലെത്തി. ഇന്ധനക്ഷാമം ആഗോള തലത്തിൽ ഉൽപ്പാദന മേഖലയെയും ചരക്കുനീക്കത്തെയും സാരമായി ബാധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.