മാർക്കോ റൂബിയോ

'ഹുർമുസ് കടലിടുക്ക് ഇറാൻ ആയുധമാക്കുന്നു'; ലോകരാജ്യങ്ങൾ രംഗത്തിറങ്ങണമെന്ന് മാർക്കോ റൂബിയോ

വാഷിങ്ടൺ: പശ്ചിമേഷ്യൻ പ്രതിസന്ധികൾക്കിടയിൽ തന്ത്രപ്രധാനമായ ഹുർമുസ് കടലിടുക്കിനെ ഇറാൻ ആഗോള സമൂഹത്തിനെതിരെയുള്ള സമ്മർദ്ദ ആയുധമാക്കുകയാണെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ. രാജ്യാന്തര കപ്പൽ ഗതാഗതത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ ലോകരാജ്യങ്ങൾ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫിലിപ്പീൻസിൽ നടക്കുന്ന ആസിയാൻ (ASEAN) വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തിൽ പങ്കെടുക്കാൻ പുറപ്പെടും മുൻപ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹുർമുസ് കടലിടുക്കിന്റെ പൂർണ്ണ നിയന്ത്രണം കൈക്കലാക്കാനും, അതുവഴി ലോകരാജ്യങ്ങളെ മുൾമുനയിൽ നിർത്താനുമാണ് ഇറാന്റെ ശ്രമമെന്ന് റൂബിയോ ആരോപിച്ചു. ആഗോള എണ്ണ-വാതക വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന ലോകത്തിലെ ഏറ്റവും തിരക്കേറിയ വാണിജ്യ പാതയാണിത്."ഈ രാജ്യാന്തര കപ്പൽപ്പാതയുടെ സംരക്ഷണം അമേരിക്ക തുടർന്നും ഉറപ്പാക്കും. എന്നാൽ ഇതിന്റെ മുഴുവൻ ഉത്തരവാദിത്തവും സാമ്പത്തിക ബാധ്യതയും യു.എസ് മാത്രം ചുമക്കേണ്ടതല്ല. കപ്പൽ ഗതാഗതത്തെ ആശ്രയിക്കുന്ന മറ്റ് രാജ്യങ്ങളും ഇതിനായി സൈനികമായ ഹാർഡ്‌വെയറുകളോ സാമ്പത്തിക സഹായങ്ങളോ നൽകി മുന്നോട്ട് വരണം." - മാർക്കോ റൂബിയോ പറഞ്ഞു.

അതേസമയം, മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനായി ഇറാനുമായി നയതന്ത്ര ചർച്ചകൾക്ക് അമേരിക്ക ഇപ്പോഴും തയ്യാറാണെന്ന് റൂബിയോ വ്യക്തമാക്കി. വാണിജ്യ കപ്പലുകൾക്ക് നേരെ ഹുർമുസ് കടലിടുക്കിലുണ്ടായ തുടർച്ചയായ ആക്രമണങ്ങളാണ് ഇരുരാജ്യങ്ങളും തമ്മിലുണ്ടായിരുന്ന താൽക്കാലിക സമാധാന അന്തരീക്ഷം തകർത്തത്. നയതന്ത്ര നീക്കങ്ങൾ പരാജയപ്പെടുന്നത് ഇറാന് ഒട്ടും ഗുണം ചെയ്യില്ലെന്ന മുന്നറിയിപ്പും യു.എസ് നൽകുന്നു. നിലവിലെ അനിശ്ചിതാവസ്ഥ ആഗോള വിപണിയെയും ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയെയും ഇതിനകം ബാധിച്ചിട്ടുണ്ട്. വരാനിരിക്കുന്ന ആസിയാൻ സമ്മേളനത്തിലും പശ്ചിമേഷ്യൻ സുരക്ഷയും കപ്പൽപ്പാതകളുടെ സംരക്ഷണവും പ്രധാന ചർച്ചാവിഷയമാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Tags:    
News Summary - 'Iran is weaponizing the Strait of Hormuz'; Marco Rubio calls on world powers to step in

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.