ചെങ്കടൽ തീരത്ത് പോരാട്ടം കനത്തു; തന്ത്രപ്രധാന മേഖലകൾ തിരിച്ചുപിടിച്ചതായി യമൻ സൈന്യം
സനാ: യമനിൽ ഹൂതി വിമതരും സർക്കാർ സേനയും തമ്മിലുള്ള പോരാട്ടം രൂക്ഷമായി തുടരുന്നതിനിടെ തന്ത്രപ്രധാന മേഖലകൾ തിരിച്ചുപിടിച്ചതായി സൈന്യം. തയിസ് നഗരത്തിന് പടിഞ്ഞാറുള്ള ജബൽ ഹബഷി മേഖലയിലെ പ്രധാന മലനിരകൾ തിരിച്ചുപിടിച്ചതായാണ് സർക്കാർ സേനയുടെ അവകാശവാദം. രണ്ട് ദിവസമായി തുടരുന്ന ഏറ്റുമുട്ടലിൽ ഇരുവിഭാഗങ്ങളിലുമായി നൂറിലേറെ പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
ചെങ്കടൽ തീരത്തെ തയിസ്, ഹുദൈദ ഗവർണറേറ്റുകളുടെ പടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ഏറ്റുമുട്ടൽ രണ്ടാം ദിവസവും തുടരുകയാണ്. തീരപ്രദേശത്തെ വിവിധ മുന്നണികളിൽ ഹൂതികൾ വ്യാപക ആക്രമണം ആരംഭിച്ചതിന് പിന്നാലെയാണ് പോരാട്ടം ശക്തമായത്. പടിഞ്ഞാറൻ തീരത്തിന് സമീപം സർക്കാർ സേനയിലെ 24 സൈനികർ കൊല്ലപ്പെട്ടതായി യമൻ സൈനിക ഉദ്യോഗസ്ഥൻ അറിയിച്ചു. തയിസിൽ നടന്ന ഏറ്റുമുട്ടലിൽ 15 പേർ കൂടി കൊല്ലപ്പെട്ടതായി മറ്റൊരു സൈനിക ഉദ്യോഗസ്ഥനും സ്ഥിരീകരിച്ചിട്ടുണ്ട്. ഹൂതി നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ കുറഞ്ഞത് 42 ഹൂതി പോരാളികൾ കൊല്ലപ്പെട്ടെന്നാണ് ലഭിക്കുന്ന വിവരം. തീരദേശ നഗരമായ അൽ മഖായിലെ (മോഖ) ഒരു റസ്റ്റോറന്റിന് നേരെയുണ്ടായ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ സിവിലിയന്മാർ കൊല്ലപ്പെട്ടിട്ടുണ്ട്. ഹൂതികൾ മുന്നേറ്റം ആരംഭിച്ചതിനുശേഷം യമനിൽ 120-ലേറെ പേർ കൊല്ലപ്പെട്ടതായാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്.
അൽ മഖയിലും ബാബ് അൽ മന്ദബ് കടലിടുക്കിന് അഭിമുഖമായുള്ള മലനിരകളിലും നിയന്ത്രണം ഏറ്റെടുത്ത ശേഷം തീരത്തേക്ക് നീങ്ങുകയാണ് ഹൂതികൾ. വ്യാഴാഴ്ച മുതൽ തുടർന്നുകൊണ്ടിരിക്കുന്ന ആക്രമണത്തിൽ പടിഞ്ഞാറൻ തയിസ് മേഖലയിലെ ചില പ്രദേശങ്ങളും സൈനിക താവലവും ഹൂതികൾ പിടിച്ചെടുത്തതായാണ് വിവരം. ഹൂതികളുടെ മുന്നേറ്റം തടയുന്നതിനായി പടിഞ്ഞാറൻ തയിസിലേക്ക് കൂടുതൽ സൈനികരെ എത്തിച്ചതായി സർക്കാർ സൈനിക വൃത്തങ്ങൾ അറിയിച്ചു. ചെങ്കടലിനെയും ഏദൻ ഉൾക്കടലിനെയും ബന്ധിപ്പിക്കുന്ന ബാബ് അൽ മന്ദബ് കടലിടുക്കിന് അഭിമുഖമായാണ് അൽ മഖാ തുറമുഖ നഗരം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.