ബാങ്കോക്ക്: തായ്ലൻഡിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഫുക്കറ്റിലെ ബീച്ച് സൈഡ് കഫേയിൽ വച്ച് ദുരൂഹ സാഹചര്യത്തിൽ ബോധരഹിതരായി വീണ നാല് ഇന്ത്യൻ വിനോദസഞ്ചാരികളിൽ ഒരാൾ മരിച്ചു. മറ്റ് മൂന്ന് പേർ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണെന്ന് തായ്ലൻഡിലെ ഇന്ത്യൻ എംബസി അറിയിച്ചു.
പ്രാദേശിക റിപ്പോർട്ടുകൾ പ്രകാരം, അഞ്ച് ഇന്ത്യൻ യുവാക്കൾ വെള്ളിയാഴ്ച രാത്രി ഏകദേശം 11 മണിയോടെ ഫുക്കറ്റിലെ കമല ബീച്ച് മേഖലയിലെ ഒരു കഫെയിലെത്തി. തുടർന്ന് പുലർച്ചെ ഏകദേശം 1.54ഓടെ സംഘത്തിലെ നാല് പേർ ഒന്നിനുപിറകെ ഒന്നായി ബോധരഹിതരായി വീഴാൻ തുടങ്ങി. ഉടൻ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി ഇവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.
സംഭവത്തിന്റെ യഥാർത്ഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. വിഷബാധയോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ ഉണ്ടോയെന്ന് കണ്ടെത്താൻ തായ് അധികൃതർ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ഭക്ഷണത്തിൽ നിന്നുള്ള വിഷബാധയോ കാർബൺ മോണോക്സൈഡ് ശ്വസിച്ചതോ അതോ മറ്റ് പദാർത്ഥങ്ങളുടെ ഉപയോഗമാണോ സംഭവത്തിന് പിന്നിലെന്ന് തായ് അധികൃതർ അന്വേഷിച്ചുവരികയാണ്.
മരിച്ച യുവാവിന്റെ കുടുംബവുമായി ബന്ധപ്പെടുകയും ആവശ്യമായ എല്ലാ സഹായവും നൽകുമെന്നും ഇന്ത്യൻ എംബസി അറിയിച്ചു. അതേസമയം, മറ്റ് മൂന്ന് ഇന്ത്യൻ പൗരന്മാരുടെ ആരോഗ്യനിലയും തായ് അധികൃതരുമായി ചേർന്ന് നിരീക്ഷിച്ചുവരികയാണെന്നും എംബസി എക്‌സിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.