പ്രതീകാത്മക ചിത്രം
ധാക്ക: ബംഗ്ലാദേശിൽ വീണ്ടും ഹിന്ദു യുവാവിന് നേർക്ക് ആൾകൂട്ട ആക്രമണം. മർദിക്കുകയും കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്ത ശേഷം യുവാവിനെ തീകൊളുത്തിയെങ്കിലും ഇയാൾ കുളത്തിൽ ചാടി രക്ഷപ്പെട്ടെന്നാണ് റിപ്പോർട്ട്. രണ്ടാഴ്ച്ചക്കിടെയുണ്ടാകുന്ന നാലാമത്തെ സമാന സംഭവമാണിത്.
ഫാർമസി ഷോപ് നടത്തിപ്പുകാരനായ 40കാരനായ ഘോകൻ ചന്ദ്രയാണ് പുതുവത്സര രാവിൽ ആക്രമണത്തിനിരയായത്. കട അടച്ചശേഷം വീട്ടിലേക്ക് തിരികെ വരുമ്പോഴാണ് ആൾക്കൂട്ടം ആക്രമിച്ചത്. നിരവധി തവണ കുത്തി പരിക്കേൽപ്പിച്ച ശേഷം പെട്രോളൊഴിച്ച് തീവെക്കുകയായിരുന്നു. കുളത്തിലേക്ക് ചാടിയ ഇയാളെ പ്രദേശവാസികളാണ് രക്ഷപ്പെടുത്തിയത്. ശരിയത്പൂർ സദർ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളുടെ നില ഗുരുതരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
ബംഗ്ലാദേശിലെ മൈമെൻസിങ്ങിലെ വസ്ത്ര നിർമ്മാണ ശാലയിൽ സുരക്ഷ ജീവനക്കാരനായ ബജേന്ദ്ര ബിശ്വാസ് എന്ന യുവാവ് വെടിയേറ്റ് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് പുതിയ സംഭവം. ബംഗ്ലാദേശ് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ അർദ്ധസൈനിക സഹായ സേനയിലെ അംഗങ്ങളായിരുന്നു ബജേന്ദ്രയും കൊലപാതകിയും. ഇരുവരുടെയും ജോലിക്കിടെയാണ് അക്രമം അരങ്ങേറിയത്.
കഴിഞ്ഞയാഴ്ച അമൃത് മൊണ്ടൽ എന്ന യുവാവിനെ ആൾക്കൂട്ടം കൊലപ്പെടുത്തിയിരുന്നു. മതനിന്ദ ആരോപിച്ച് ഫാക്ടറി തൊഴിലാളിയായ ദിപു ചന്ദ്ര ദാസ് കൊല്ലപ്പെട്ടതിന് ഏതാനും ദിവസങ്ങൾക്ക് ശേഷമായിരുന്നു ഈ സംഭവം. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളിൽ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.