ലെബനാനിന്റെയും സിറിയയുടെയും അതിർത്തിക്ക് സമീപം ഇസ്രായേൽ സൈന്യത്തിന്റെ ബോംബാക്രമണം. തിങ്കളാഴ്ച നടന്ന വ്യോമാക്രണത്തിൽ നാല് പേർ കൊല്ലപ്പെട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. കൊല്ലപ്പെട്ടവരിൽ ഒരാൾ സിറിയൻ പൗരനാണ്. ലെബനാനിലെ ഫലസ്തീൻ ഇസ്‍ലാമിക് ജിഹാദ് (പി.ഐ.ജെ) അംഗങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചു. എന്നാൽ അവരുടെ അവകാശവാദത്തിന് ഇതുവരെ തെളിവുകളൊന്നും നൽകിയിട്ടില്ല.
ലബനാനിലെ മജ്ദൽ അഞ്ജാർ പ്രദേശത്താണ് ആക്രമണം നടന്നത്. അതേസമയം ആക്രമണത്തെ സംബന്ധിച്ച് പി.ഐ.ജെയുടെ ഭാഗത്ത് നിന്ന് പ്രതികരണമൊന്നും പുറത്തുവന്നിട്ടില്ല. 2023ൽ ഗസ്സ വംശഹത്യ തുടങ്ങിയ ശേഷം ഫലസ്തീനികളോട് ഐക്യദാഢ്യം പ്രഖ്യാപിച്ച് ഇസ്രായേലിനെ ആക്രമിച്ച ഹിസ്ബുള്ളയുടെ സഖ്യകക്ഷി കൂടിയാണ് ഫലസ്തീൻ ഇസ്‍ലാമിക് ജിഹാദ്. ശേഷം അമേരിക്കയുടെ മധ്യസ്ഥതയിൽ 2024ൽ ലെബനാനും ഇസ്രായേലും വെടിനിർത്തലിന് ധാരണയായിരുന്നു.
എന്നാൽ കരാർ ലംഘിച്ചു കൊണ്ട് ഇസ്രായേൽ സൈന്യം ലബനാന് നേരെ ദിവസവും ആക്രമണം തുടരുകയാണ്. കരാർ ലംഘിച്ച് ഒരു വർഷത്തിനിടെ ഇസ്രോയേൽ സൈന്യം പതിനായിരത്തിലധികം വ്യോമാക്രമണവും കരയാക്രമണവും നടത്തിയതായാണ് ഐക്യരകഷ്ട്ര സഭയുടെ കണക്കുകൾ പറയുന്നത്.
ഇസ്രായേൽ ആക്രമണത്തിൽ കുറഞ്ഞത് 108 സാധാരണക്കാർ കൊല്ലപ്പെട്ടതായും ഇവരിൽ 21 സ്ത്രീകളും 16 കുട്ടികളും ഉൾപ്പെട്ടിട്ടുണ്ട് എന്നും ഐക്യരാഷ്ട്രസഭ സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ 11 പേരെ ഇസ്രായേൽ സൈന്യം തട്ടിക്കൊണ്ടു പോയതായും പറയുന്നുണ്ട്. ഇസ്രായേലിന്റെ ആവർത്തിച്ചുള്ള ലംഘനങ്ങൾക്കെതിരെ ലബനാൻ കഴിഞ്ഞ മാസം ഐക്യരാഷ്ട്രസഭക്ക് പരാതി നൽകിയിരുന്നു. ലബനാനിലെ ഇസ്രായേൽ ആക്രമണങ്ങൾ അവസാനിപ്പിക്കാനും രാജ്യത്ത് നിന്ന് പൂർണ്ണമായി പിന്മാറാനും ആവശ്യപ്പെട്ടാണ് പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.