വാഷിങ്ടൺ/തെഹ്റാൻ: ഇറാൻ-അമേരിക്ക ആണവ ചർച്ചയുടെ രണ്ടാം ഘട്ടം ചൊവ്വാഴ്ച ജനീവയിൽ ആരംഭിക്കാനിരിക്കെ, മേഖലയിൽ സംഘർഷഭീതി സൃഷ്ടിച്ച് അമേരിക്കൻ പടക്കപ്പൽ ഇറാൻ തീരത്തോടടുത്ത്. അമേരിക്കയുടെ വിമാനവാഹിനി കപ്പലായ യു.എസ്.എസ് എബ്രഹാം ലിങ്കൺ ഇറാൻ തീരത്തു നിന്നും 700കിലോമീറ്റർ അകലെ, ഓമൻ തീരമേഖലയിൽ നങ്കൂരമിട്ടതിന്റെ ഉപഗ്രഹ ചിത്രങ്ങൾ ബി.ബി.സി പങ്കുവെച്ചു.
മൂന്ന് മിസൈൽ വേധ കപ്പലുകളുടെ അകമ്പടിയോടെയാണ് എബ്രഹാം ലിങ്കൺ ഇറാൻ തീരത്തു നിന്നും അകലെയല്ലാതെ എത്തിച്ചേർന്നത്. എഫ്.35 ഉൾപ്പെടെ 90 യുദ്ധം വിമാനങ്ങൾ, സൈന്യവും ജീവനക്കാരും ഉൾപ്പെടെ 5683 പേർ എന്നിവരുമായാണ് പടക്കപ്പൽ എത്തിയത്. ജനുവരി അവസാനത്തിൽ പശ്ചിമേഷ്യ ലക്ഷ്യമിട്ട് നീങ്ങിത്തുടങ്ങിയ പടക്കപ്പൽ ആദ്യാമായണ് ഉപഗ്രഹ ദൃശ്യങ്ങളിൽ തെളിയുന്നത്.
അഞ്ചു ദിവസം മുമ്പ് ഏറ്റവും വലിയ വിമാനവാഹിനി കപ്പലായ യു.എസ്.എഫ് ജെറാൾഡ് ആർ ഫോഡും ഇറാൻ ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങിയിട്ടുണ്ട്.
മേഖലയിൽ അമേരിക്കയുടെ ഗൈഡഡ് മിസൈൽ ഡിസ്ട്രോയറുകൾ, യുദ്ധ വിമാനങ്ങൾ, എന്നിവയുടെ സാന്നിധ്യം ബി.ബി. സി വെരിഫൈ സ്ഥിരീകരിച്ചു.
കഴിഞ്ഞയാഴ്ച ഒമാന്റെ മധ്യസ്ഥതയിൽ, സലാലയിൽ നടന്ന ചർച്ചകളുടെ തുടർച്ചയായി സ്വിറ്റ്സർലൻഡിലെ ജനീവയിൽ രണ്ടാം ഘട്ട ചർച്ച ആരംഭിക്കാനിരിക്കെയാണ് പശ്ചിമേഷ്യയിൽ അമേരിക്കൻ യുദ്ധ സന്നാഹം വെളിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്തു വന്നത്.
ചൊവ്വാഴ്ചത്തെ ചർച്ചകൾക്ക് മുന്നോടിയായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി തിങ്കളാഴ്ച ഐക്യരാഷ്ട്ര സഭയുടെ ആണവോർജ ഏജൻസി മേധാവി റാഫേൽ ഗ്രോസിയുമായി കൂടിക്കാഴ്ച നടത്തി. അമേരിക്കയുമായുള്ള ചർച്ചക്ക് മധ്യസ്ഥത വഹിക്കുന്ന ഒമാന്റെ വിദേശകാര്യ മന്ത്രി ബദർ അൽ ബുസൈദിയുമായും അറാഗ്ചി കൂടിക്കാഴ്ച നടത്തി. അന്താരാഷ്ട്ര ആണാവോർജ ഏജൻസിയുമായി ഇറാൻ നേരത്തേ സഹകരണം അവസാനിപ്പിച്ചിരുന്നു. പുതിയ കൂടിക്കാഴ്ച ഇറാൻ-അമേരിക്ക ചർച്ചകളിൽ വഴിതിരിവായേക്കുമെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.