വാഷിങ്ടൺ: ചൊവ്വാഴ്ച്ച നടക്കാനിരിക്കുന്ന യു.എസ്- ഇറാൻ കൂടിക്കാഴ്ച്ചയിൽ പരോക്ഷമായി പങ്കെടുക്കുമെന്ന് യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. മുൻ ചർച്ചകളിൽ കടുത്ത നിലപാട് സ്വീകരിച്ച ഇറാൻ കഴിഞ്ഞ വേനൽക്കാലത്ത് ആണവകേന്ദ്രങ്ങളിൽ യു.എസ് ബോംബാക്രമണം നടത്തിയതോടെ ഭവിഷ്യത്തുകളെ പറ്റി പഠിച്ചെന്നും ട്രംപ് പറഞ്ഞു.
ആണവപദ്ധതിയുമായി ബന്ധപ്പെട്ട് ജനീവയിലാണ് ഇരു രാജ്യങ്ങളും കൂടിക്കാഴ്ച്ച നടത്തുക. ഇതുമായി ബന്ധപ്പെട്ട് കരാറിലെത്താൻ ഇറാന് താൽപര്യമുണ്ടെന്ന് വിശ്വസിക്കുന്നതായും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ഇറാൻ തീരത്തേക്ക് യു.എസ് രണ്ടാമതും യുദ്ധക്കപ്പലുകൾ അയച്ചതോടെ ചർച്ചകൾക്കിടയിലും പശ്ചിമേഷ്യയിൽ സംഘർഷ സാധ്യത ഉടലെടുക്കുകയാണ്.
ചർച്ച ഫലം കണ്ടില്ലെങ്കിൽ ഇറാനിൽ സൈനിക നടപടി ഉണ്ടാകുമെന്ന് യു.എസ് ഉദ്യോഗസ്ഥർ അറിയിച്ചു. കരാറിലെത്താതെ അനന്തരഫലങ്ങൾ അനുഭവിക്കാൻ ഇറാൻ തയ്യാറാണെന്ന് തോന്നുന്നില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ജൂണിൽ ഇസ്രയേലുമായി ചേർന്ന് ഇറാനിൽ ആക്രമണം നടത്തുന്നതിന് മുമ്പ് തന്നെ യു.എസും ഇറാനും തമ്മിലുള്ള ആണവ ചർച്ചകൾ വഷളായിരുന്നു. ഇറാന്‍റെ യുറേനിയം സമ്പുഷ്ടീകരണമായിരുന്നു പ്രധാന തർക്ക വിഷയം. ഇറാൻ സ്വന്തം മണ്ണിൽ യുറേനിയം സമ്പുഷ്ടീകരണം ചെയ്യുന്നത് നിർത്തണമെന്നായിരുന്ന യു.എസിന്‍റെ ആവശ്യം.
ഇത് സിവിലിയൻ ആവശ്യങ്ങൾക്ക് മാത്രമല്ല മറിച്ച ആണവായുധങ്ങൾ നിർമിക്കാനും ഉപയോഗിക്കാമെന്ന് യു.എസ് ആരോപിച്ചു. എന്നാൽ അന്താരാഷ്ട്ര നിയമപ്രകാരം സമാധാനപരമായ ആവശ്യങ്ങൾക്കുള്ള സമ്പുഷ്ടീകരണം നടത്തുന്നത് പരമാധികാര അവകാശമാണെന്ന് ഇറാൻ മറുപടി നൽകി. ചർച്ചകൾ സ്തംഭിപ്പിക്കാൻ ഈ വിയോജിപ്പ് കാരണമായി.
തിങ്കളാഴ്ച്ച തെക്കൻ ഇറാനിലെ പ്രധാന ഊർജ്ജ കേന്ദ്രമായ പാർസ് സ്പെഷ്യൽ ഇക്കണോമിക് എനർജി സോണിൽ ഇറാന്റെ സിവിൽ ഡിഫൻസ് ഓർഗനൈസേഷൻ രാസ പ്രതിരോധ അഭ്യാസം നടത്തിയതായി റിപ്പോർട്ടുകളുണ്ട്. രാസ അപകടങ്ങൾ, മറ്റ് ആക്രമണങ്ങൾ എന്നിവ പ്രതിരോധിക്കാനാണ് ഇത്തരം നടപടികൾ സാധാരണയായി ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.