സിയോൾ: ഇറാനെതിരെയുള്ള യു.എസ് ഇസ്രായേൽ സംയുക്ത യുദ്ധം മൂലം ഹോർമുസ് കടലിടുക്കിൽ ഇന്ധന വിതരണം തടസ്സപ്പെട്ടതോടെ കോവിഡ് മഹാമാരിക്കാലത്ത് നടപ്പിലാക്കിയ നിയന്ത്രണങ്ങൾക്ക് സമാനമായി വർക്ക് ഫ്രം ഹോം ഉൾപ്പെടെയുള്ള മാർഗങ്ങൾ തേടാൻ നിർബന്ധിതരായിരിക്കുകയാണ് ഏഷ്യൻ രാജ്യങ്ങൾ. ലോകത്തെ ഇന്ധന വിതരണത്തിന്‍റെ മുഖ്യ പാതയായ ഹോർമുസ് കടലിടുക്ക് ഇറാൻ ഭാഗികമായി അടച്ചതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.
അന്താരാഷ്ട്ര ഊർജ്ജ ഏജൻസിയുടെ നിർദ്ദേശപ്രകാരം പാകിസ്ഥാൻ, ശ്രീലങ്ക, ദക്ഷിണ കൊറിയ, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങൾ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള കർശന നടപടികളിലേക്ക് കടന്നുകഴിഞ്ഞു. പാകിസ്ഥാൻ രണ്ടാഴ്ചത്തേക്ക് സ്കൂളുകൾ അടച്ചിടാനും ഓഫീസുകളിൽ വർക്ക് ഫ്രം ഹോം വ്യാപകമാക്കാനും തീരുമാനിച്ചു. ശ്രീലങ്കയിൽ ഇന്ധനക്ഷാമം മറികടക്കാൻ എല്ലാ ബുധനാഴ്ചയും പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തായ്‌ലൻഡ് സർക്കാർ ഉദ്യോഗസ്ഥരുടെ വിദേശയാത്രകൾക്ക് വിലക്കേർപ്പെടുത്തുകയും സർക്കാർ ഓഫീസുകളിൽ എയർകണ്ടീഷണറുകളുടെ ഉപയോഗം നിയന്ത്രിക്കുകയും ചെയ്തു.
ഇന്ത്യയിലും സാഹചര്യം ആശങ്കാജനകമാണ്. പാചകവാതക സിലിണ്ടറുകൾ കിട്ടാൻ ഉപഭോക്താക്കൾ 35 ദിവസം വരെ കാത്തിരിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. സ്ഥിതി നിയന്ത്രണവിധേയമാണെന്ന് സർക്കാർ അവകാശപ്പെടുന്നുണ്ടെങ്കിലും, ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി തുടർന്നാൽ കർശന നിയന്ത്രണങ്ങൾ അനിവാര്യമാകുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. കോവിഡ് കാലത്ത് വിപണി ഉണർത്താൻ പലിശനിരക്ക് കുറച്ച ബാങ്കുകൾ, ഇപ്പോഴത്തെ പ്രതിസന്ധിയിൽ പണപ്പെരുപ്പം നിയന്ത്രിക്കാൻ പലിശനിരക്ക് ഉയർത്താനുള്ള നീക്കത്തിലാണ്. ആഗോള സമ്പദ്‌വ്യവസ്ഥയെ ഇത് വൻ പ്രതിസന്ധിയിലാക്കുമെന്നാണ് ആശങ്ക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.