ഇംഗ്ലീഷ് പഠിച്ചില്ലെങ്കിൽ കുടിയേറ്റ മുസ് ലിം വനിതകളെ പുറത്താക്കുമെന്ന് കാമറൺ

ലണ്ടന്‍: നിര്‍ബന്ധ ഇംഗ്ലീഷ് ഭാഷാ പരീക്ഷ പാസായില്ലെങ്കില്‍ പങ്കാളിക്കൊപ്പമെത്തിയ മുസ്ലിം സ്ത്രീകള്‍ തിരിച്ചുപോകേണ്ടിവരുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്. രാജ്യത്തെത്തി രണ്ടര വര്‍ഷത്തിനകം പരീക്ഷ പാസായിരിക്കണമെന്നതുള്‍പ്പെടെ പുതിയ വ്യവസ്ഥകള്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതായി പ്രധാനമന്ത്രി ഡേവിഡ് കാമറണാണ് സൂചന നല്‍കിയത്.
മുസ് ലിം കുടുംബങ്ങളില്‍ സ്ത്രീകള്‍ ഒറ്റപ്പെട്ടുകഴിയുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നും ഇവരെ മുഖ്യധാരയില്‍ തിരികെയെത്തിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഭാഷാ ക്ലാസുകള്‍ നല്‍കാന്‍ രണ്ടു കോടി ബ്രിട്ടീഷ് പൗണ്ട് അനുവദിക്കും. നിശ്ചിത സമയത്തും ഭാഷാപരിജ്ഞാനം ആര്‍ജിക്കാനായില്ലെങ്കില്‍ മക്കള്‍ രാജ്യത്തുണ്ടെങ്കിലും വിസ റദ്ദാക്കുമെന്ന് സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം മുന്നറിയിപ്പ് നല്‍കി. മാതാപിതാക്കളിലൊരാള്‍ ബ്രിട്ടനില്‍ കുടിയേറിയവരാണെങ്കിൽ അവരുടെ മക്കള്‍ക്ക് സ്വാഭാവികമായി പൗരത്വവും അതുവഴി രാജ്യത്ത് നില്‍ക്കാനുള്ള അവകാശവും ലഭിക്കുന്നതാണ് നിലവിലെ നിയമം. ഇതില്‍ മാറ്റംവരുത്തില്ല.
രാജ്യത്തുള്ള 1,90,000 മുസ് ലിം കുടിയേറ്റ വനിതകള്‍ ഇംഗ്ലീഷ് ഭാഷയില്‍ വേണ്ടത്ര പരിജ്ഞാനമില്ലാത്തവരാണെന്നാണ് സര്‍ക്കാര്‍ കണക്ക്. ഇവരില്‍ 38,000 പേര്‍ക്ക് ഇംഗ്ലീഷ് തീരെ അറിയില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.