ന്യൂയോര്‍ക്ക്: ഇസ്രായേലിന് യു.എസ് ആയുധങ്ങൾ വിൽക്കുന്നത് അവസാനിപ്പിക്കുക, ഇറാൻ ആക്രമണത്തിൽ നിന്ന് പിൻവാങ്ങുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ന്യൂയോർക്കിൽ വൻ പ്രതിഷേധം. ഫലസ്തീൻ അനുകൂല സംഘടനയായ ജൂയിഷ് വോയ്സ് ഫോർ പീസിന്‍റെ നേതൃത്വത്തിലാണ് കഴിഞ്ഞദിവസം പ്രതിഷേധം സംഘടിപ്പിച്ചത്. പ്രക്ഷോഭം നയിച്ച നൂറോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
പ്രമുഖ ആക്റ്റിവിസ്റ്റും വിസിൽബ്ലോവറുമായ ചെൽസി മാനിങ്, നടി ഹരി നെഫ്, ന്യൂയോർക്ക് സിറ്റി കൗൺസിൽ അംഗം അലക്സ അവിലസ് എന്നിവരും അറസ്റ്റിലായവരിലുണ്ട്. ഇസ്രായേലിനുള്ള ആയുധ സഹായം നിർത്തലാക്കുക, ഫലസ്തീൻ സ്വതന്ത്രമാക്കുക, ഇറാനുമായുള്ള സംഘർഷം അവസാനിപ്പിക്കുക, ലെബനാനിലെ ആക്രമങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തിയായിരുന്നു പ്രതിഷേധം.
യു.എസ് സെനറ്റ് ന്യൂനപക്ഷ നേതാവ് ചക്ക് ഷൂമറിന്റെയും അദ്ദേഹത്തിന്റെ ഡെമോക്രാറ്റിക് സഹപ്രവർത്തകൻ സെനറ്റർ കിർസ്റ്റൺ ഗില്ലിബ്രാൻഡിന്റെയും ഓഫീസുകൾക്ക് സമീപം പ്രതിഷോധക്കാർ സംഘടിച്ചത്ദൃശ്യങ്ങളിൽ കാണാം. കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിക്കുന്നത് സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞതോടെ പ്രതിഷേധക്കാർ റോഡ് ഉപരോധിച്ചു. പിന്നീട് ഇവരെ പൊലീസ് നീക്കുകയായിരുന്നു.
ഫെബ്രുവരി 28 നാണ് യുഎസും ഇസ്രായേലും ഇറാനിൽ ആക്രമണം തുടങ്ങിയത്. പിന്നലെ ഇസ്രായേലിനും ഗൾഫ് രാജ്യങ്ങലിലെ യു.എസ് താവളങ്ങൾക്കും നേരെ ഇറാൻ ആക്രമണങ്ങൾ നടത്തി. പിന്നീട് ലെബനാനിലും ഇസ്രായേൽ ആക്രമണം തുടർന്നു. 2024 ൽ ന്യൂയോർക്കിൽ വൻ ഫലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ അരങ്ങേറിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.