ദുബൈ: ഇറാനിൽ നിന്ന് യു.എ.ഇക്ക് നേരെ ആക്രമണങ്ങൾ തുടരുന്നു. ഞായറാഴ്ച ഒമ്പത് ബാലിസ്റ്റിക് മിസൈലുകളും ഒരു ക്രൂസ് മിസൈലും 50 ഡ്രോണുകളും തടഞ്ഞതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം, രാജ്യത്ത് 24 മണിക്കൂറിനിടെ മരണമോ പരിക്കോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. വ്യോമപ്രതിരോധത്തിനിടെ ചീളുകൾ പതിച്ച് അബൂദബിയിലെ ബുറൂജ് പെട്രോകെമിക്കൽസ് പ്ലാന്റിൽ മൂന്നിടത്ത് തീപിടിത്തമുണ്ടായി. അധികൃതർ തീ അണച്ചതായും ആർക്കും പരിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
കുവൈത്ത് സിറ്റി: കുവൈത്തിൽ വൈദ്യുതി, ജല, എണ്ണ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണം. ശനി, ഞായർ ദിവസങ്ങളിലായി നടന്ന ആക്രമണത്തിൽ പരിക്കുകളും ആളപായവും റിപ്പോർട്ട് ചെയ്തിട്ടില്ല. പലയിടത്തും വ്യാപക നാശനഷ്ടം ഉണ്ടായി. കുവൈത്ത് പെട്രോളിയം കോർപറേഷൻ (കെ.പി.സി), ഉപസ്ഥാപനങ്ങളായ കുവൈത്ത് നാഷണൽ പെട്രോളിയം കമ്പനി (കെ.എൻ.പി.സി), പെട്രോകെമിക്കൽ ഇൻഡസ്ട്രീസ് കമ്പനി (പി.ഐ.സി) എന്നിവക്കു നേരെ ഡ്രോൺ ആക്രമണമുണ്ടായി. രണ്ടിടങ്ങളിലും വിവിധ ഭാഗങ്ങളിൽ തീപിടിത്തത്തിനും നാശനഷ്ടങ്ങൾക്കും കാരണമായി. മിനിസ്ട്രി കോംപ്ലക്സ് കെട്ടിടം ഡ്രോൺ ലക്ഷ്യമിട്ടതായി ധനകാര്യ മന്ത്രാലയം വ്യക്തമാക്കി. ആക്രമണത്തിൽ സമുച്ചയത്തിന് നാശനഷ്ടമുണ്ടായി. രണ്ട് വൈദ്യുതി ഉൽപാദന, ജലശുദ്ധീകരണ പ്ലാന്റുകൾക്ക് നേരെ ആക്രമണം നടന്നതായി വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയവും അറിയിച്ചു. ആക്രമണങ്ങൾ നാശനഷ്ടങ്ങൾക്ക് കാരണമായി. രണ്ട് ഉൽപാദന യൂണിറ്റുകൾ താൽകാലികമായി അടച്ചുപൂട്ടി.
റിയാദ്: ഒരുദിവസത്തെ ഇടവേളക്ക് ശേഷം വീണ്ടും സൗദി അറേബ്യക്ക് നേരെ ആക്രമണശ്രമം. രാജ്യത്തെ ലക്ഷ്യമിട്ടെത്തിയ ഒരു ക്രൂയിസ് മിസൈൽ പ്രതിരോധ സേന തകർത്തതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം ഇതുവരെ ഏകദേശം 883 ഡ്രോണുകളെയാണ് സേന പ്രതിരോധിച്ചത്. ഇതിന് പുറമെ 72 ബാലിസ്റ്റിക് മിസൈലുകളും, ഒമ്പത് ക്രൂയിസ് മിസൈലുകളും പ്രതിരോധ സേന വിജയകരമായി പ്രതിരോധിച്ചു.
മനാമ: ബഹ്‌റൈനിലെ പ്രമുഖ വ്യവസായ-ഊർജ കേന്ദ്രങ്ങളായ ഗൾഫ് പെട്രോകെമിക്കൽ ഇൻഡസ്ട്രീസ് കമ്പനി (ജി.പി.ഐ.സി), ബാപ്‌കോ എനർജീസ് എന്നിവക്ക് നേരെ ഞായറാഴ്ച പുലർച്ചെ ഇറാന്‍റെ ഡ്രോൺ ആക്രമണം ഉണ്ടായതായി ഇരുകമ്പനികളും ഔദ്യോഗികമായി സ്ഥിരീകരിച്ചു. ആക്രമണത്തെത്തുടർന്ന് ജി.പി.ഐ.സിയുടെ പ്രവർത്തന യൂനിറ്റുകളിലും ബാപ്‌കോയുടെ സ്റ്റോറേജ് ടാങ്കിലും തീപിടിത്തമുണ്ടായി. ഉടൻ തന്നെ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് യൂനിറ്റുകളും അടിയന്തര രക്ഷാസേനയും ചേർന്ന് തീയണക്കുകയും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുകയും ചെയ്തു. രണ്ട് സ്ഥലങ്ങളിലും ആർക്കും പരിക്കുകളോ ജീവഹാനിയോ റിപ്പോർട്ട് ചെയ്തിട്ടില്ല. പ്ലാന്‍റുകളും അനുബന്ധ മേഖലകളും ഇപ്പോൾ സുരക്ഷിതമാണെന്നും ജീവനക്കാരുടെ സുരക്ഷക്കാണ് തങ്ങൾ പ്രഥമ പരിഗണന നൽകുന്നതെന്നും അധികൃതർ വ്യക്തമാക്കി. ആക്രമണം പ്ലാന്റുകളുടെ പ്രവർത്തനത്തെ എത്രത്തോളം ബാധിച്ചു എന്നറിയാൻ വിദഗ്ധ സംഘം നാശനഷ്ടങ്ങൾ വിലയിരുത്തി വരികയാണ്.
ദോഹ: പശ്ചിമേഷ്യയിലെ സംഘർഷം തുടരുന്നതിനിടെ ഖത്തറിലേക്ക് ഞായാറാഴ്ചയും മിസൈൽ ആക്രമണശ്രമം. ഇന്നലെ ഇറാനിൽനിന്ന് രണ്ട് ക്രൂസ് മിസൈലുകളും നിരവധി ഡ്രോണുകളും ആക്രമണം നടത്തിയതായി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. എല്ലാ ആക്രമണശ്രമങ്ങളെയും സായുധ സേന വിജയകരമായി പ്രതിരോധിച്ചു. എന്നാൽ, ആക്രമണത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ മന്ത്രാലയം പങ്കുവെച്ചിട്ടില്ല.
രാജ്യത്തെ സുരക്ഷ സാഹചര്യം സുസ്ഥിരമണെന്നും ബന്ധപ്പെട്ട അധികൃതർ പുറപ്പെടുവിക്കുന്ന നിർദേശങ്ങൾ പാലിക്കണമെന്നും വ്യക്തമാക്കി. ശനിയാഴ്ച ഖത്തറിൽ ആക്രമണങ്ങ സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.