പാക് അധീന കശ്മീർ സംഘർഷം: 31 മരണം; നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ട് യു.എൻ

ജനീവ: പാക് അധീന കശ്മീരിൽ കഴിഞ്ഞ ഒരുമാസമായി തുടരുന്ന സംഘർഷങ്ങളിലും പ്രക്ഷോഭങ്ങളിലും ഉണ്ടായ മരണങ്ങളിൽ സ്വതന്ത്രവും നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണം നടത്തണമെന്ന് ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടു. പ്രദേശത്ത് സ്ഥിതിഗതികൾ അതീവ ആശങ്കാജനകമാണെന്ന് ചൂണ്ടിക്കാട്ടിയ യു.എൻ മനുഷ്യാവകാശ ഹൈക്കമ്മീഷണർ വോൾക്കർ ടർക്ക്, സാധാരണ ജനങ്ങളുടെയും സുരക്ഷാസേനാംഗങ്ങളുടെയും മരണങ്ങളെക്കുറിച്ച് പാകിസ്താൻ സർക്കാർ അടിയന്തര അന്വേഷണം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടു.

കഴിഞ്ഞ ജൂൺ മുതൽ ആരംഭിച്ച സംഘർഷങ്ങളിൽ ഇതുവരെ 31 പേരെങ്കിലും കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ഈ മാസം അവസാനം നടക്കാനിരിക്കുന്ന പ്രാദേശിക തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് അക്രമസംഭവങ്ങൾ ശക്തമായത്. പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുന്നത് ജമ്മു കശ്മീർ ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി എന്ന വ്യാപാരികളുടെയും സാമൂഹിക പ്രവർത്തകരുടെയും കൂട്ടായ്മയാണ്.

തുടക്കത്തിൽ ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം, വൈദ്യുതി-യൂട്ടിലിറ്റി ചാർജുകളുടെ വർധന എന്നിവക്കെതിരെയായിരുന്നു സംഘടനയുടെ പ്രതിഷേധം. എന്നാൽ പിന്നീട് പ്രക്ഷോഭം നിയമസഭയിലെ കശ്മീരി അഭയാർഥികൾക്കായി സംവരണം ചെയ്ത സീറ്റുകളെ ചൊല്ലിയുള്ള രാഷ്ട്രീയ തർക്കത്തിലേക്ക് വഴിമാറി.പ്രാദേശികരല്ലാത്തവരുടെ രാഷ്ട്രീയ സ്വാധീനം വർധിപ്പിക്കുന്ന സംവിധാനമാണ് ഈ സംവരണ സീറ്റുകളെന്ന് ആരോപിക്കുന്ന ജെ.എ.എ.സി, അവ പൂർണമായും റദ്ദാക്കണമെന്നാണ് ആവശ്യപ്പെടുന്നത്.

ഇതേത്തുടർന്നാണ് പ്രതിഷേധങ്ങൾ വ്യാപകമായത്. ഇതിനിടെ ജെ.എ.എ.സിയെ ആഭ്യന്തര ഭീകരവിരുദ്ധ നിയമപ്രകാരം നിരോധിത തീവ്രവാദ സംഘടനയായി പാകിസ്താൻ തീരുമാനവും വിവാദമായി. സമാധാനപരമായ പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നവർക്കെതിരെ ഭീകരവിരുദ്ധ നിയമങ്ങൾ ഉപയോഗിക്കുന്നതും വ്യാപകമായി ഇന്റർനെറ്റ് സേവനങ്ങൾ നിയന്ത്രിക്കുന്നതും ജനാധിപത്യ അവകാശങ്ങൾക്ക് ഗുരുതരമായ ഭീഷണിയാണെന്ന് യു.എൻ മുന്നറിയിപ്പ് നൽകി. .

പാകിസ്താൻ പത്രമായ 'ഡോൺ' റിപ്പോർട്ട് പ്രകാരം, ജൂലൈ 14-ന് പൂഞ്ച് ഡിവിഷനിൽ നടന്ന ഏറ്റുമുട്ടലാണ് ഏറ്റവും രൂക്ഷമായത്. മുസാഫറാബാദിലേക്ക് ജെ.എ.എ.സി. പ്രഖ്യാപിച്ച "ലോങ് മാർച്ച്" തടയുന്നതിനായി സുരക്ഷാസേന റോഡ് ഉപരോധങ്ങൾ നീക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ഈ ഏറ്റുമുട്ടലിൽ ഏഴ് പ്രതിഷേധക്കാരും രണ്ട് സുരക്ഷാസേനാംഗങ്ങളും ഉൾപ്പെടെ ഒമ്പത് പേർ കൊല്ലപ്പെട്ടു. സംഭവത്തെ ന്യായീകരിച്ച പൂഞ്ച് ഡിവിഷണൽ കമ്മീഷണർ വഹീദ് ഖാൻ, പ്രതിഷേധക്കാർ സുരക്ഷാസേനയുടെ വാഹനവ്യൂഹം തടയുകയും ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്തതിനാലാണ് സുരക്ഷാസേന ആത്മരക്ഷാർത്ഥം നടപടി സ്വീകരിച്ചതെന്ന് റോയിറ്റേഴ്സിനോട് പറഞ്ഞു.

സംഭവത്തിൽ ഇന്ത്യയും പ്രതികരിച്ചിരുന്നു. പാകിസ്താൻ പതിറ്റാണ്ടുകളായി ഈ മേഖലയെ ചൂഷണം ചെയ്യുന്നതിന്റെ നേരിട്ടുള്ള അനന്തരഫലമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്ന അശാന്തിയെന്ന് ബുധനാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ ആരോപിച്ചിരുന്നു.

Tags:    
News Summary - Clashes in Pakistan-administered Kashmir leave 31 dead; UN demands impartial probe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.