ന്യൂയോർക്: യു.എസുമായി നടത്തിയ ചർച്ചയുടെ ഫലമായി പ്രധാന ആണവ, മിസൈൽ പദ്ധതികൾ ഉപേക്ഷിച്ചെങ്കിലും ഉത്തര കൊറിയയിൽ രഹസ്യ മിസൈൽ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതായി റിപ്പോർട്ട്. യു.എസിലെ സെൻറർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇൻറർനാഷനൽ സ്റ്റഡീസ് (സി.എസ്.െഎ.എസ്) പുറത്തുവിട്ട റിപ്പോർട്ടിലാണ് ഉത്തര കൊറിയയുടെ വിവിധ ഭാഗങ്ങളിലായി 20ഒാളം രഹസ്യ മിസൈൽ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതായി വെളിപ്പെടുത്തലുള്ളത്.
ഇതിൽ 13 കേന്ദ്രങ്ങളുടെ വിശദാംശങ്ങളും റിപ്പോർട്ടിലുണ്ട്. സാറ്റലൈറ്റ് ചിത്രങ്ങളുടെ സഹായത്തോടെയാണ് ഇവ കണ്ടെത്തിയതെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് ഇതേകുറിച്ച് യു.എസ് ഇൻറലിജൻസ് വിഭാഗത്തിന് അറിയാമെന്നും കൂട്ടിച്ചേർക്കുന്നു. യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപും ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നുമായി ജൂണിൽ നടത്തിയ ചരിത്ര കൂടിക്കാഴ്ചയുടെ ഫലമായി ആണവ, മിസൈൽ പദ്ധതികൾ ഉത്തര കൊറിയ മരവിപ്പിക്കുമെന്നായിരുന്നു ധാരണ. ഇക്കാര്യത്തിൽ വ്യക്തമായ പ്രഖ്യാപനമൊന്നുമുണ്ടായില്ലെങ്കിലും അതിനുശേഷം ആണവ, മിസൈൽ പരീക്ഷണങ്ങളൊന്നും ഉത്തര കൊറിയ നടത്തിയിരുന്നില്ല. പ്രധാനപ്പെട്ട ഒരു മിസൈൽ കേന്ദ്രം പൊളിച്ചുനീക്കിയത് കൂടാതെ മുഖ്യ ആണവ സമുച്ചയം ഉടൻ നശിപ്പിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
എന്നാൽ, ഇത് ലോകത്തിെൻറ കണ്ണിൽ പൊടിയിടാനുള്ള നീക്കം മാത്രമാണെന്ന് സി.എസ്.െഎ.എസ് റിപ്പോർട്ട് പറയുന്നു. ആണവ, മിസൈൽ പദ്ധതികൾ നശിപ്പിക്കുന്നതായുള്ള പ്രഖ്യാപനത്തിെൻറ മറവിലാണ് രഹസ്യ മിസൈൽ കേന്ദ്രങ്ങളുടെ പ്രവർത്തനമെന്നും ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകളും ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളും തൊടുക്കാൻ ശേഷിയുള്ള കേന്ദ്രങ്ങളാണിവയെന്നും സി.എസ്.െഎ.എസിലെ മാർക് ഫിറ്റ്സ്പാട്രിക് ചൂണ്ടിക്കാട്ടുന്നു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.