ബ്രിട്ടനും അമേരിക്കയും ഇസ്രായേലും ഇറാന്‍െറ മുഖ്യശത്രുക്കള്‍ –ഖാംനഈ

തെഹ്റാന്‍: ബ്രിട്ടനും അമേരിക്കയും ഇസ്രായേലും ഇപ്പോഴും ഇറാന്‍െറ മുഖ്യശത്രുക്കള്‍തന്നെയെന്ന്  പരമോന്നത നേതാവ്  ആയത്തുല്ല ഖാംനഈ. സയണിസ്റ്റ് ഭരണകൂടത്തിന്‍െറ വിനാശവാഹികളാണ് ഈ രാജ്യങ്ങളെന്നു പറഞ്ഞ ഖാംനഈ അമേരിക്കയും ബ്രിട്ടനും  കൊടിയ ചെകുത്താന്‍മാരാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ആണവകരാറിനെ തുടര്‍ന്നുള്ള വാഗ്ദാനങ്ങള്‍ അമേരിക്ക ലംഘിക്കുകയാണ്. ഇവര്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സഹകരിക്കില്ലെന്നും  ഖാംനഈ ആവര്‍ത്തിച്ചു. യു.എസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി ഇറാന്‍ ഒപ്പുവെച്ച ആണവകരാറിന് അമേരിക്ക പ്രതിജ്ഞാബദ്ധമല്ലെന്നും അദ്ദേഹം ആരോപിച്ചു. ഇറാന്‍ ഒറ്റക്കെട്ടായി നിന്നാല്‍ ശത്രുക്കളുടെ ഭീഷണി വിലപ്പോവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കരാറിനെ തുടര്‍ന്ന് ഇറാനുമേല്‍ ചുമത്തിയ സാമ്പത്തിക ഉപരോധങ്ങള്‍ നീക്കിയിരുന്നു. ഇറാന്‍ അണുബോംബ് വികസിപ്പിക്കുന്നു എന്നായിരുന്നു പടിഞ്ഞാറിന്‍െറ ആശങ്ക. ആണവകരാറോടെ ആശങ്കക്കു താല്‍ക്കാലിക വിരാമമായി. ബാങ്കിങ് മേഖലയില്‍ നിലനില്‍ക്കുന്ന ഉപരോധങ്ങള്‍ നീക്കണമെന്ന് ഇറാന്‍ അമേരിക്കയോട് ആവശ്യപ്പെട്ടിരുന്നു. 1979മുതല്‍ അമേരിക്ക ഇറാനോട് ശത്രുതപുലര്‍ത്തുകയാണ്.  ശത്രുത തുടരുന്നതിനിടയിലും ചില വിഷയങ്ങളില്‍ ഇറാനും അമേരിക്കയും സഹകരിച്ചിരുന്നു.

അഫ്ഗാനിസ്താനില്‍ അല്‍ഖാഇദയെയും ഇറാഖില്‍നിന്ന് ഐ.എസിനെയും തുരത്താന്‍ അമേരിക്കക്ക് ഇറാന്‍െറ പിന്തുണയുണ്ടായിരുന്നു. ഇറാന്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും സിറിയ, യമന്‍, ഇറാഖ് തുടങ്ങിയ രാജ്യങ്ങളിലെ ആഭ്യന്തര കാര്യങ്ങളില്‍ നുഴഞ്ഞുകയറുകയാണെന്നും അടുത്തിടെ അമേരിക്ക ആരോപിച്ചിരുന്നു.സിറിയയില്‍ ബശ്ശാര്‍ സര്‍ക്കാറിന് ഇറാന്‍ ശക്തമായ പിന്തുണയാണ് നല്‍കുന്നത്. ബശ്ശാറിനെ എതിര്‍ക്കുന്ന അമേരിക്കക്ക് ഇത് വലിയ തിരിച്ചടിയാണ്. ഐ.എസിനെതിരായ പോരാട്ടത്തില്‍ സിറിയക്ക് സൈനിക-സാമ്പത്തിക സഹായങ്ങളും നല്‍കിവരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.