വാഷ്ങ്ടൺ: ഇറാനെതിരായ യു.എസ്-ഇസ്രായേൽ ആക്രമണങ്ങളും തുടർന്നുണ്ടായ സംഭവ വികാസങ്ങളും യു.എസ് വിപണിയിലുണ്ടാക്കുന്ന പ്രത്യാഘാതത്തെ ലഘൂകരിച്ചുകാട്ടി പ്രസിഡന്‍റ് ട്രംപ്."ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉൽപ്പാദകരാണ് അമേരിക്ക, അതിനാൽ എണ്ണവില ഉയരുമ്പോൾ, നമുക്ക് ധാരാളം പണം സമ്പാദിക്കാം. പക്ഷേ, യു.എസ് പ്രസിഡന്റ് എന്ന നിലയിൽ എനിക്ക് അതിലും പ്രാധാന്യം, ദുഷ്ട സാമ്രാജ്യമായ ഇറാൻ ആണവായുധങ്ങൾ കൈവശം വയ്ക്കുന്നത് തടയുക എന്നതാണ്," ട്രംപ് ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ എഴുതി. ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണയുടെ ഒഴുക്ക് തടഞ്ഞാൽ "ഇറാനെ 20 മടങ്ങ് കൂടുതൽ" ശക്തമാക്കി ആക്രമിക്കുമെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. ഇറാന്റെ വൈദ്യുതി നിലയങ്ങളെ ആക്രമിക്കുമെന്നും അദ്ദേഹം ഭീഷണിപ്പെടുത്തിയിരുന്നു. ഇറാന്റെ വൈദ്യുത നിലയങ്ങളെ ലക്ഷ്യമിട്ടാൽ, മുഴുവൻ മേഖലയും ഇരുട്ടിലാകുമെന്നായിരുന്നു ഇറാന്റെ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി അലി ലാരിജാനിയുടെ മറുപടി.
"നമുക്ക് ഒരു മണിക്കൂറിനുള്ളിൽ ഇറാന്റെ വൈദ്യുതി ശേഷി വിച്ഛേദിക്കാൻ കഴിയും, പക്ഷേ ഞങ്ങൾ അത് ചെയ്തിട്ടില്ല." ശരി, അവർ അങ്ങനെ ചെയ്താൽ, അര മണിക്കൂറിനുള്ളിൽ മേഖല മുഴുവൻ ഇരുട്ടിലാകും. സുരക്ഷയ്ക്കായി ഓടുന്ന യു.എസ് സൈനികരെ വേട്ടയാടാൻ ഇരുട്ട് ധാരാളം അവസരം നൽകും” ലാരിജാനി ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ എഴുതി.
അതേസമയം, ഹുർമുസ് കടലിടുക്കിലെ ഇറൻ അടച്ചതോടെ ലോകം ചരിത്രത്തിലെ ഏറ്റവും വലിയ ഊർജ്ജ പ്രതിസന്ധിയെയാണ് നേരിടുന്നതെന്ന് അന്താരാഷ്ട്ര ഊർജ ഏജൻസി മുന്നറിയിപ്പ് നൽകി. പ്രതിസന്ധി പരിഹരിക്കാൻ തങ്ങളുടെ 40 കോടി ബാരൽ എണ്ണ കരുതൽ ശേഖരത്തിൽ നിന്ന് വിപണിയിലെത്തിക്കാൻ ഐ.ഇ.എ തീരുമാനിച്ചു. എണ്ണവില ബാരലിന് 100 ഡോളറിന് മുകളിൽ തുടരുന്നത് പല വികസ്വര രാജ്യങ്ങളെയും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്.
ലോകത്തിലെ ഏറ്റവും നിർണായകമായ ഇന്ധന പാതയായ ഹോർമുസ് സ്തംഭിച്ചതോടെ, ഗൾഫ് രാജ്യങ്ങളിൽ എണ്ണ സംഭരണികൾ നിറയുകയും കയറ്റുമതി തടസപ്പെടുകയും ചെയ്തിരിക്കുകയാണ്. ഇതേത്തുടർന്ന് സൗദി അറേബ്യ, യുഎഇ, കുവൈത്ത്, ഇറാഖ് ഉൾപ്പെടെയുള്ള ഏഴ് ഗൾഫ് രാജ്യങ്ങൾ തങ്ങളുടെ പ്രതിദിന ഉൽപ്പാദനം വെട്ടിക്കുറച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.