തെഹ്റാൻ: ഹുർമുസ് കടലിടുക്ക് ചില രാജ്യങ്ങൾക്കായി തുറന്നിട്ടുണ്ടെന്ന് ഇറാൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി മജീദ് തഖ്ത്-റവാഞ്ചി. 'ചില രാജ്യങ്ങൾ കടലിടുക്ക് കടന്നുപോകുന്നതിനെക്കുറിച്ച് ഞങ്ങളോട് ഇതിനകം സംസാരിച്ചിട്ടുണ്ട്. ഞങ്ങൾ അവരുമായി സഹകരിച്ചിട്ടുണ്ട്' എന്നാണ് എ.എഫ്.പി വാർത്ത ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത്.
ലോകത്തിലെ അസംസ്കൃത എണ്ണയുടെ 20 ശതമാനത്തിലധികം കടന്നുപോകുന്ന നിർണായക ജല ഇടനാഴിയാണ് ഹുർമുസ് കടലിടുക്ക്. യുദ്ധം ആരംഭിച്ചശേഷം ആക്രമണങ്ങളും കപ്പലുകൾക്കെതിരായ ഭീഷണികളും കാരണം എണ്ണ കടത്ത് 10 ശതമാനത്തിൽ താഴെയായി കുറഞ്ഞു. ‘ആക്രമണത്തിൽ പങ്കുള്ള രാജ്യങ്ങൾ ഹുർമുസ് കടലിടുക്ക് വഴി സുരക്ഷിതമായി കടന്നുപോകരുതെന്ന് ഇറാൻ കരുതുന്നു’ എന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, ഹുർമുസ് കടലിടുക്കിന് ചുറ്റുമുള്ള കപ്പലുകൾക്ക് നേരിടുന്ന ഭീഷണികളെക്കുറിച്ച് ചർച്ച ചെയ്യാൻ ഇന്റർനാഷനൽ മാരിടൈം ഓർഗനൈസേഷൻ മാർച്ച് 18 നും മാർച്ച് 19 നും ഇടയിൽ യോഗം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. യു.കെ, ഈജിപ്ത്, ഫ്രാൻസ്, മൊറോക്കോ, ഖത്തർ, യു.എ.ഇ എന്നിവ അടിയന്തര ചർച്ചകൾ അഭ്യർഥിച്ചതിനെത്തുടർന്നാണ് ലണ്ടനിൽ യോഗം നടത്താൻ തീരുമാനിച്ചത്.
യു.എസുമായുള്ള സംഘർഷത്തെ തുടർന്ന് ഹുർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതത്തിന് ഇറാൻ നിയന്ത്രണമേർപ്പെടുത്തിയിരിക്കുകയാണ്. ഇതിന് പിന്നാലെ ഹുർമുസിൽ യു.എസ് നാവികസേന ആവശ്യമെങ്കിൽ അകമ്പടി നൽകുമെന്ന് യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പറഞ്ഞിരുന്നു. എന്നാൽ നിലവിൽ ഹുർമുസ് കടലിടുക്കിലൂടെ എണ്ണ ടാങ്കറുകൾക്ക് അകമ്പടി നൽകാൻ യു.എസ് നാവിക സേന സജ്ജമല്ലെന്ന് ഊർജ സെക്രട്ടറി ക്രിസ് റൈറ്റ് അറിയിച്ചു.
ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയനുമായി സംസാരിച്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, വർധിച്ചുവരുന്ന ജീവഹാനിയിലും ഭൗമരാഷ്ട്രീയ സംഘർഷങ്ങളിലും അഗാധമായ ആശങ്ക പ്രകടിപ്പിച്ചു. ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ പ്രധാനമാണെന്ന് മോദി പറഞ്ഞു. സംഭാഷണത്തിനും നയതന്ത്രത്തിനും ഇടം നൽകണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.