വാഷിങ്ടൺ: ഇറാഖിലെ അമേരിക്കൻ സൈനിക താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തെ തുടർന്ന് 34 സൈനികർക്ക് മസ്തിഷ ്ക ക്ഷതമേറ്റതായി പെന്‍റഗൺ. ഒരു സൈനികന് പോലും പരിക്കേറ്റിട്ടില്ലെന്ന യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ അവ കാശവാദം തിരുത്തുന്നതാണ് പെന്‍റഗൺ പുറത്തുവിട്ട വിവരം. മസ്തിഷ്ക ക്ഷതമേറ്റവരിൽ എട്ട് സൈനികർ വെള്ളിയാഴ്ച യു.എസിൽ തിരിച്ചെത്തി.
സൈനികർക്ക് മസ്തിഷ്ക ക്ഷതമേറ്റതായി പെന്‍റഗൺ വക്താവ് ജൊനാഥൻ ഹോഫ്മാനാണ് വാർത്താസമ്മേളനത്തിൽ പറഞ്ഞത്. ഇവരിൽ 17 പേരെ ചികിത്സക്കായി ജർമനിയിലേക്ക് മാറ്റി. ഒമ്പത് പേർ ഇറാഖിലെ സൈനിക ആശുപത്രിയിലാണുള്ളത്. എട്ട് പേരാണ് വിദഗ്ധ ചികിത്സക്കായി യു.എസിൽ തിരിച്ചെത്തിയതെന്നും വക്താവ് പറഞ്ഞു.
മിസൈൽ ആക്രമണവും ശക്തമായ സ്ഫോടനവും നടക്കുമ്പോൾ പെട്ടെന്നുണ്ടായ അന്തരീക്ഷ മർദത്തിന്‍റെ വ്യത്യാസമാണ് മസ്തിഷ്ക ക്ഷതത്തിന് കാരണം.
സൈനികർക്ക് ചെറിയ തലവേദന മാത്രമാണുള്ളതെന്നും ആർക്കും ഗുരുതര പരിക്കില്ലെന്നുമാണ് കഴിഞ്ഞ ദിവസം പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടിരുന്നത്.
ജനുവരി എട്ടിനാണ് ഇറാഖിലെ അൽ അസദ് സൈനികതാവളത്തിന് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയത്. ഇറാന്‍റെ ഖുദ്സ് ഫോഴ്സ് കമാൻഡർ ഖാസിം സുലൈമാനിയെ വധിച്ചതിന് പ്രതികാരമായാണ് അമേരിക്കൻ സൈനിക താവളം ആക്രമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.