മെക്‌സിക്കോ സിറ്റി: കുപ്രസിദ്ധ മെക്സിക്കന്‍ ലഹരി മാഫിയ തലവന്‍ ജൊവാക്വിം ഗുസ്മാന്‍ വീണ്ടും പിടിയിൽ. ജയിൽ ചാടി ആറു മാസത്തിന് ശേഷമാണ് തീരദേശ നഗരവും ഗുസ്മാ മാതൃ സംസ്ഥാനവുമായ സിനലോയയിലെ ലോസ് മോചിസിൽ നിന്ന് മെക്സിക്കൻ നാവികസേനയുടെ പ്രത്യേക സംഘം ഗുസ്മാനെ പിടികൂടുന്നത്. മെക്സിക്കോയിലെ അതീവ സുരക്ഷാ സംവിധാനമുള്ള അല്‍ടിപ്ലാനോയിലെ ജയിലില്‍ നിന്ന് അനുയായികൾ തീർത്ത ഒന്നര കിലോമീറ്റർ എ.സി തുരങ്കത്തിലൂടെയാണ് 2015 ജൂലൈയിൽ ഗുസ്മാന്‍ കടന്നുകളഞ്ഞത്.
ഗുസ്മാനെ പിടികൂടിയ വിവരം മെക്സിക്കൻ പ്രസിഡന്‍റ് എൻറികോ പെനാനീറ്റോയാണ് പുറത്തുവിട്ടത്. ദൗത്യം പൂർത്തിയായെന്നും ഗുസ്മാനെ പിടികൂടുന്നതിൽ വിജയിച്ചെന്നും എൻറികോ പെനാനീറ്റോ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഒളിസങ്കേതത്തിൽ തിരച്ചിൽ നടത്തിയ സേന ഗുസ്മാന്‍റെ അഞ്ച് അനുയായികളെ വെടിവെച്ച് കൊല്ലുകയും ആറു പേരെ പിടികൂടുകയും ചെയ്തു. ഏറ്റുമുട്ടലിൽ ഒരു സുരക്ഷാ സേനാംഗത്തിന് പരിക്കേറ്റു. രണ്ട് വാഹനങ്ങളും എട്ട് റൈഫിളുകളും ഹാൻഡ് ഗൺ, ഗ്രനേഡ് ലോഞ്ചർ എന്നിവയും ഒളിസങ്കേതത്തിൽ നിന്ന് പിടിച്ചെടുത്തു.
ഗുസ്മാന്‍റെ രണ്ടാം ജയില്‍ ചാട്ടമായിരുന്നു കഴിഞ്ഞ ജൂലൈയിലേത്. ജയിലിനുള്ളിലെ കുളിമുറിയുടെ തറക്കടിയിൽ നിർമിച്ച തുരങ്കത്തിലൂടെ അഴുക്കുചാലിൽ എത്തിയാണ് ഗുസ്മാൻ രക്ഷപ്പെട്ടത്. 2001ല്‍ രക്ഷപെട്ട ഗുസ്മാനെ 13 വര്‍ഷത്തിന് ശേഷം പിടികൂടി ജയിലില്‍ അടച്ച് ഒരു വര്‍ഷം തികയും മുമ്പായിരുന്നു രണ്ടാമത്തെ രക്ഷപെടല്‍. 2001ല്‍ അതീവ സുരക്ഷയുള്ള ജയിലില്‍ നിന്നും ലോണ്‍ട്രി കാര്‍ട്ടില്‍ ഒളിച്ചായിരുന്നു ഗുസ്മാന്‍ ആദ്യം രക്ഷപ്പെട്ടത്.
ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നനായ ലഹരിമരുന്ന് രാജാവ് എന്നാണ് എൽചാപോ എന്ന് വിളിക്കുന്ന ജൊവാക്വിം ഗുസ്മാന്‍ ലോയേറ അറിയപ്പെടുന്നത്. ഗ്വാട്ടിമാലയില്‍ നിന്ന് 1993 പിടിയിലായ ഗുസ്മാന്‍ മയക്കു മരുന്നു കടത്തിനും കൊലപാതകക്കുറ്റത്തിനും 20 വര്‍ഷത്തെ ശിക്ഷ അനുഭവിച്ചു വരികയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.