വാഷിങ്ടൺ: അമേരിക്കയിൽ നിയമവിരുദ്ധമായി താമസിക്കുകയും വാണിജ്യ ട്രക്കുകൾ ഓടിക്കുകയും ചെയ്ത 30 ഇന്ത്യൻ പൗരന്മാരെ യു.എസ് ബോർഡർ പട്രോൾ ഏജന്റുകൾ അറസ്റ്റ് ചെയ്തു. ഫെഡറൽ ഇമിഗ്രേഷൻ വിഭാഗം നടത്തിയ 'ഓപ്പറേഷൻ ചെക്ക്‌മേറ്റ്' എന്ന പ്രത്യേക പരിശോധനക്കിടയിലാണ് ഇവർ പിടിയിലായത്. അറസ്റ്റിലായവരെ നാടുകടത്താനുള്ള നടപടികൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
മെയ് 11 മുതൽ മെയ് 15 വരെ അരിസോണയിലെ യൂമ സെക്ടറിലാണ് പരിശോധന നടന്നത്. പൊതുസുരക്ഷ ഉറപ്പാക്കുന്നതിനും അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനുമായാണ് ഈ പ്രത്യേക ഓപ്പറേഷൻ ആരംഭിച്ചത്. പരിശോധനയിൽ മൊത്തം 52 പേരെ അറസ്റ്റ് ചെയ്തതിൽ 36 പേരും നിയമവിരുദ്ധമായി അമേരിക്കയിൽ താമസിച്ചുകൊണ്ട് ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്തിരുന്നവരാണ്. ഇതിൽ 30 പേർ ഇന്ത്യൻ പൗരന്മാരാണ്. ബാക്കിയുള്ള ആറുപേർ മെക്സിക്കോ, എൽ സാൽവഡോർ, റഷ്യ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്.
ഇവർ പലരും കാലിഫോർണിയ, ന്യൂയോർക്ക്, വാഷിങ്ടൺ, വെർജീനിയ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് ലഭിച്ച കൊമേഴ്സ്യൽ ഡ്രൈവിങ് ലൈസൻസുകൾ കൈവശം വെച്ചിരുന്നു. ചിലർക്ക് സാധുവായ ലൈസൻസുകൾ ഉണ്ടായിരുന്നില്ല. പിടിയിലായവരിൽ പലർക്കും ബൈഡൻ ഭരണകൂടത്തിന്റെ കാലത്ത് ലഭിച്ച തൊഴിൽ പെർമിറ്റുകൾ ഉണ്ടായിരുന്നുവെങ്കിലും, നിലവിൽ അവയൊന്നും സാധുവല്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
നിയമവിരുദ്ധമായി ജോലി ചെയ്യുന്ന ഡ്രൈവർമാർ പൊതുഗതാഗതത്തിനും റോഡ് സുരക്ഷക്കും വലിയ ഭീഷണിയാണെന്ന് യു.എസ് ബോർഡർ പട്രോൾ യൂമ സെക്ടർ ആക്ടിങ് ചീഫ് പാട്രോൾ ഏജന്റ് ഡസ്റ്റിൻ കോഡിൽ പറഞ്ഞു. ഇത്തരം ഡ്രൈവർമാരെ കണ്ടെത്തി റോഡപകടങ്ങൾ ഒഴിവാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്കയിലെ അനധികൃത കുടിയേറ്റത്തിനെതിരെ ട്രംപ് ഭരണകൂടം കർശനമായ നടപടികളാണ് സ്വീകരിച്ചു വരുന്നത്. ഇതിന്റെ ഭാഗമായി ട്രക്കുകളും ബസുകളും ഓടിക്കാൻ വിദേശ പൗരന്മാർക്ക് ലൈസൻസ് ലഭിക്കുന്നത് തടയാൻ ഗതാഗത വകുപ്പ് പ്രത്യേക ഉത്തരവും പുറപ്പെടുവിച്ചിരുന്നു. അടുത്തിടെ അമേരിക്കയിൽ നടന്ന പല വാഹനാപകടങ്ങളിലും ഇന്ത്യൻ വംശജരായ ട്രക്ക് ഡ്രൈവർമാർ ഉൾപ്പെട്ടതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.