നീ പോയെന്ന്
കരുതാൻ വയ്യാത്ത പോലെ
എന്തോ ഒന്ന് എന്നിൽ
ബാക്കിയാവുന്നു
മരിച്ചുപോയെന്ന്
അവര് പറയുമ്പോൾ
മറ്റാരെയോ കുറിച്ചെന്ന്
കേൾക്കുന്നു
അയൽപക്കത്തുപോയ നീ
വൈകുന്നതെന്തെന്ന്
മനസ്സ് വേവുന്നു
എല്ലാം വെറും
തോന്നലെന്ന് മകൾ
ചേർത്തുപിടിക്കുന്നു
പോയോര് പോയെന്ന്,
വന്നോര് കൈമലർത്തുമ്പോൾ
കൈ വെള്ളയിൽ
നിന്റെ മണം നിറയുന്നു
മുങ്ങിനിവർന്ന്
നനഞ്ഞുവന്നപ്പോൾ
മുഖം വീർപ്പിച്ച്
അടുക്കളപ്പടിയിൽ നീ
അതേ നിൽപുതന്നെ!
കഞ്ഞി വിളമ്പാതെ
എന്തു നിൽപെന്ന്
നിന്റെ തോളിൽ തൊട്ടപ്പോൾ
മക്കള് കണ്ണ് തുടയ്ക്കുന്നതെന്തിന്?
ചത്തപ്പോളെവിടുന്നു വന്നീ
സ്നേഹമെന്ന് കൂടപ്പിറപ്പുകൾ
മൂക്ക് പിഴിയുമ്പോൾ
കിണ്ണത്തിൽ കണ്ണീരു വീഴുന്നെടീ
സങ്കടം തുടയ്ക്കാൻ
തോളത്ത് നീയിടുന്ന
തോർത്തും തപ്പി ഞാനീ
കുഴിമാടത്തിൽ വന്നു പോയെടീ...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.