രണ്ടു കവിതകൾ

1. വികാരജീവി

നനഞ്ഞുപോയ ഓർമകൾ

എന്നെ വിസ്‌മൃതിയിലാഴ്ത്തി.

കിടക്കയിൽനിന്ന് എഴുന്നേറ്റു,

വളഞ്ഞുനിന്നു, നടന്നു, കുതിച്ചു.

മനുഷ്യൻ അല്ല,

ഒരു ജീവിയാണത്–

വികാരജീവി.

‘‘അവിടെ നിൽക്കൂ,

ഞാൻ ഒന്നോർത്തോട്ടെ.’’

‘‘ബീപ് ബീപ്...’’

‘‘ആരോടു പറയാൻ?

വികാരജീവി,

താങ്കൾ ഈ ലോകത്തിന്റേതല്ലേ?’’

‘‘ബീപ് ബീപ്...’’

മിന്നൽപിണറായി കുതിച്ചു,

താരകംപോലെ മിന്നിത്തിളങ്ങി.

കീശയിൽനിന്നൊരു തൂവാല വീണു.

തിരിഞ്ഞുകിട്ടാത്തൊരു പരിമളം തൂകി അത്,

അയാളുടെ മുഖം പതിഞ്ഞ

ആ പഴയ തൂവാല.

‘‘അതല്ലേ ഇത്?’’

തൂവാലത്തുമ്പിലെ എഴുത്ത്

എന്നെ പുളകിതനാക്കി–

‘ഫ്രം ഹെവൻ.’

2. പന്ത്

ആർദ്രമാം മനസ്സ് എങ്ങോ പോയിമറഞ്ഞു,

കടിഞ്ഞാൺ ഇല്ലാത്തൊരു പോക്ക്;

എന്നെയത് ചകിതനാക്കി കുതിച്ചു

ഒരു ചുഴലിക്കാറ്റ് പോലെ.

ഞാൻ നേരിടുന്നത്

വെറുമൊരു കാറ്റിനെയോ,

വെറുമൊരു മഴയെയോ,

വെറുമൊരു ചൂടിനെയോ

അല്ല;

ബീഭത്സമായി വീശിയടിക്കും

ചുഴലിക്കാറ്റിനെയത്രേ.

അതിൽ അകപ്പെട്ട് ഞാൻ വരിഞ്ഞു മുറുകി,

എന്റെ തൊലി ചെറുതായൊന്ന്‌ ഇളകി.

എന്റെ രക്ഷക്കായി ആരുമില്ല

ഞാൻ മാത്രം.

കയത്തിൽനിന്ന് ഒരു കൈ

ഉയർന്നുവന്നു,

എന്റെ വിരൽ അതിലൊന്ന് തൊട്ടതും

വിചിത്രമായതെന്തോ എന്നിലേക്ക് പ്രവഹിച്ചു;

എന്റെ ഉള്ളം ഒന്ന് പൊങ്ങി

ഞാൻ അതിൽ സന്തോഷിച്ചു,

മെല്ലെ ആനന്ദമെന്തെന്ന്

ഞാൻ അറിയാൻ തുടങ്ങി.

ആഹാ! എന്തൊരു ലോകമാണിത്?

ഇനിയും

അറിയാൻ ഏറെ,

ആഗ്രഹിക്കാൻ ഏറെ,

നിറയാൻ ഏറെ.

എന്റെ ഹൃദയം വെമ്പൽകൊള്ളുന്നു,

ഒരു കുഞ്ഞിനെപോലെ കൊതിക്കുന്നു–

പുതിയൊരു ചുവന്ന-മഞ്ഞ-നീല പന്തിനായി.*

----------------------

*ഒന്നര വയസ്സുള്ളപ്പോൾ രാത്രി ഉറങ്ങും മുമ്പ് പല നിറത്തിലുള്ള പന്തുകൾ ഈ കുട്ടി ആവശ്യപ്പെടുകയും, അമ്മ അതൊക്കെ വാങ്ങി കൊടുക്കുകയും ചെയ്തു. ആദ്യം ചുവന്ന പന്ത്, പിന്നെ മഞ്ഞ, നീല... പിന്നീട് ചുവന്ന-മഞ്ഞ-നീല പന്ത് വേണം എന്ന് കുട്ടി പറഞ്ഞപ്പോൾ, അമ്മ കുഴങ്ങി സൈക്കോളജിസ്റ്റിനെ കണ്ടു. അദ്ദേഹം പറഞ്ഞു: “പന്തൊന്നും വാങ്ങിച്ചു കൊടുക്കേണ്ട, അതങ്ങ് അവഗണിച്ചാൽ മതി, ഉറങ്ങിക്കോളും അവൻ.”

Tags:    
News Summary - Malayalam poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.