ദലിതർ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക്

കേരളത്തിലെ ദലിത് സംഘടനകളെയും വ്യക്തികളെയും ഒന്നിപ്പിക്കാൻ നടത്തിയ ഐക്യസമ്മേളനത്തെയും ദലിതർ പൊതുവിൽ നേരിട്ട വിഷയങ്ങളെയും കുറിച്ച് വിശദമായി എഴുതുന്നു. ദലിതർ ഒരു സാമൂഹിക (സാമുദായിക) രാഷ്ട്രീയശക്തിയായി മാറുകയെന്ന സന്ദേശമുയർത്തിയാണ് ദലിത് ഐക്യസമ്മേളനം സമാപിച്ചത്. അതായിരുന്നു സമ്മേളനം അംഗീകരിച്ച നയപ്രഖ്യാപനരേഖയുടെ ഉള്ളടക്കം. തങ്ങൾക്കിടയിലെ ഗോത്രങ്ങളുടെയും ജാതികളുടെയും മതങ്ങളുടെയും അതിരുകൾക്കപ്പുറത്ത് സ്വയം കണ്ടെത്തപ്പെട്ടൊരു...

കേരളത്തിലെ ദലിത് സംഘടനകളെയും വ്യക്തികളെയും ഒന്നിപ്പിക്കാൻ നടത്തിയ ഐക്യസമ്മേളനത്തെയും ദലിതർ പൊതുവിൽ നേരിട്ട വിഷയങ്ങളെയും കുറിച്ച് വിശദമായി എഴുതുന്നു.

ദലിതർ ഒരു സാമൂഹിക (സാമുദായിക) രാഷ്ട്രീയശക്തിയായി മാറുകയെന്ന സന്ദേശമുയർത്തിയാണ് ദലിത് ഐക്യസമ്മേളനം സമാപിച്ചത്. അതായിരുന്നു സമ്മേളനം അംഗീകരിച്ച നയപ്രഖ്യാപനരേഖയുടെ ഉള്ളടക്കം. തങ്ങൾക്കിടയിലെ ഗോത്രങ്ങളുടെയും ജാതികളുടെയും മതങ്ങളുടെയും അതിരുകൾക്കപ്പുറത്ത് സ്വയം കണ്ടെത്തപ്പെട്ടൊരു സമൂഹമെന്ന നിലയിൽ ദലിതർ നിർവചിക്കപ്പെട്ടു. കേരളത്തിലെ ദലിത് പ്രവർത്തന മണ്ഡലത്തിലുണ്ടായ മൗലികമായൊരു മാറ്റമായിരുന്നു ഇത്. ദലിത് അജണ്ട മാറി. ഇതോടെ, അധഃസ്ഥിത നവോത്ഥാന മുന്നണി അപ്രത്യക്ഷമായി.

മുന്നണി പിന്തുടർന്ന സാമൂഹിക വിശകലനരീതി, മാനസിക സങ്കൽപങ്ങൾ, ധാർമിക വിചാരങ്ങൾ, ജാതിവിരുദ്ധമായ ദിശാബോധം, ആത്മാഭിമാനത്തെക്കുറിച്ചുള്ള ഉൾക്കാഴ്ച, ജാതി-മത-രാഷ്ട്രീയ-പ്രത്യയശാസ്ത്ര സമീപനങ്ങൾ, സംഘടനാശൈലി, പോരാട്ട മനോഭാവം ഇതെല്ലാം ഐക്യസമിതിയിലേക്ക് സന്നിവേശിപ്പിച്ചുകൊണ്ടാണ് എ.എൻ.എം അപ്രത്യക്ഷമായത്. നിക്ഷിപ്തമായ അടയാളങ്ങളൊന്നുമില്ലാതിരുന്ന ഒരു സംഘടനയുടെ സ്വാഭാവിക പരിണാമമായിരുന്നു ഇത്. നിശ്ചിതമായൊരു ചട്ടക്കൂടിനും ചിന്താപദ്ധതിക്കുമുള്ളിൽ രൂപംകൊള്ളുകയും അതിനെ തിരസ്കരിച്ചുകൊണ്ട് മുന്നോട്ടുപോകാൻ ശ്രമിക്കുകയും ചെയ്തൊരു സംഘടന. പരിപാടിയോ സംഘടനയോ ആസ്ഥാനമോ ഒന്നും ഇല്ല; രജിസ്േട്രഷൻപോലും. എന്റെ തോളിലെ സഞ്ചിയാണ് മുന്നണിയുടെ ആസ്ഥാനമെന്നത് പറഞ്ഞുകേട്ടൊരു കളിവാക്കാണ്; സത്യവും. ഉണ്ടായിരുന്നത്, ജാതിവിരുദ്ധമായൊരു ദിശാബോധവും പ്രായോഗിക പദ്ധതികളും അതേറ്റെടുക്കാൻ സന്നദ്ധമായ സത്യസന്ധരും പ്രതിബദ്ധരുമായ സംഘടനാ പ്രവർത്തകരുമായിരുന്നു.

ഒരു തണൽമരംപോലെയായിരുന്നു അവർക്ക് സംഘടന. ആ മരത്തണലിലേക്ക് അവരെ വിളിച്ചുകൂട്ടുകയായിരുന്നു എന്റെ ദൗത്യം. അവിടെ ചർച്ച ചെയ്യപ്പെടാത്തതായി ഒന്നും ഉണ്ടായിരുന്നില്ല. സാധ്യമായതെന്തും ചർച്ചചെയ്തു. ഒരു സാമൂഹിക പാഠശാലപോലെയത് പ്രവർത്തനക്ഷമമായി. എഴുതാൻ പഠിച്ചയാൾ എന്നനിലയിൽ അവിടെ ഞാനൊരു സാമൂഹിക വിമർശകനും അധ്യാപകനുമായിരുന്നു എന്നുപറയാം. ഒപ്പമുള്ളവർ ഒടുവിലത്തെ ശരി കണ്ടെത്തിയത് എന്നിലായിരുന്നു. അതിനായി അവർ മറ്റുള്ളവരോട് വാദിച്ചു. എന്നാൽ, എല്ലായ്പോഴുമൂന്നിയത് സ്വസമൂഹത്തിന്റെ ഇല്ലായ്മകളിലും നൊമ്പരങ്ങളിലുമായിരുന്നു. പരിഹാരം തേടിയതും അതിനായിരുന്നു. അവിടെ എത്തിച്ചേരാൻ കഴിയാത്തവരെ പിന്തുടരുക എന്നത് കടമയായി കണ്ടിരുന്നു. എന്നിട്ടും വിട്ടുപോയവരുണ്ട്. എന്നാൽ, ഒരുകാര്യം ഉറപ്പിച്ചു പറയാനാകും–അവരിലാരെയും ഒരിക്കലും ഈ സംഘടന പുറത്താക്കിയില്ല. സംഘടനാവിരുദ്ധ പ്രവർത്തനം, അച്ചടക്ക നടപടി തുടങ്ങിയ പദങ്ങളൊന്നും. അവർക്കിടയിൽ മാസ്മരികമായൊരു ഹൃദയബന്ധമുണ്ടായിരുന്നു.

സ്നേഹവും ആദരവും അതിന്റെ ഭാഷയായിരുന്നു. അവരുടെ സംഘടനാജീവിതത്തിന്റെ ലിഖിതരേഖയായിരുന്നു അധഃസ്ഥിത നവോത്ഥാന മുന്നണി ബുള്ളറ്റിൻ. മുന്നണിയുടെ പ്രവർത്തനങ്ങളും അതിനുള്ളിൽ നടന്ന സാമൂഹിക അന്വേഷണങ്ങളും ചിന്തകളുമെല്ലാം കുറിച്ചിട്ടത് അതിലാണ്. സ്വന്തം പ്രവർത്തനങ്ങളും ചിന്തകളും രേഖപ്പെടുത്താനാവാതെ പോയവർക്കിടയിൽ വ്യത്യസ്തമായൊരനുഭവം. മുപ്പത് ലക്കങ്ങളേ ഇറക്കാനായുള്ളൂ. ദുഃഖകരമായൊരു കാര്യം ഈ ലിഖിതരേഖപോലും ചിതലരിക്കാതെ കാത്തുസൂക്ഷിക്കാൻ കഴിയുന്നൊരിടം ഞങ്ങൾക്കിടയിലുണ്ടായിരുന്നില്ല എന്നതാണ്. പിൽക്കാലത്ത് ഇതിന്റെ പതിപ്പുകൾ തിരക്കി പിൻയാത്ര നടത്തേണ്ടിവരുമെന്നോ, അത് അന്വേഷിച്ചിറങ്ങുന്നവരെ കാണേണ്ടിവരുമെന്നോ ചിന്തിക്കാനുമായില്ല.

സാമൂഹിക മാറ്റങ്ങളുടെയും ചരിത്രനിർമിതിയുടെയും നിശ്ചിതമായൊരു സന്ദർഭത്തിലാണ് അധഃസ്ഥിത നവോത്ഥാന മുന്നണി രൂപവത്കരിക്കപ്പെട്ടത്. പേര് സൂചിപ്പിക്കുന്നതുപോലെ നവോത്ഥാന കാലഘട്ടത്തിന്റെ തുടർച്ചയിൽ അറ്റുപോയൊരു കണ്ണിയുടെ കൂട്ടിച്ചേർക്കലിന്റെ ധ്വനി അതിന്റെ പിന്നിലുണ്ടായിരുന്നു. ആധുനിക കേരളത്തിന്റെ കാപട്യങ്ങളിലായിരുന്നു അതിന്റെ അകക്കണ്ണ്. ‘‘ജാതിരഹിത കേരളമെന്ന മിത്ത് തകർക്കുകയായിരുന്നു അതിന്റെ അടിയന്തര ലക്ഷ്യം. അതിലൂടെ ദലിതരുടെ ഉണർവും ആത്മബോധവും പോരാട്ടവീര്യവും കെട്ടഴിച്ചു വിടുക എന്നതും. ഈ ദിശയിൽ ഒരു വ്യാഴവട്ടത്തിലേറെയായി എ.എൻ.എം നടത്തിക്കൊണ്ടിരുന്ന പരിണാമമായിരുന്നു ദലിത് ഐക്യസമിതി.

 

ജാതി/മത സാമുദായികതയുടെയും ദേശീയതയുടെയും വർഗബോധത്തിന്റെയും തലങ്ങളിൽ നിർമിച്ചെടുത്ത കേരളം ജാതിജന്യമായി ദലിതർ നേരിട്ടുകൊണ്ടിരുന്ന പ്രശ്നങ്ങൾക്കു നേരെ മുഖം തിരിച്ചു. കേരളത്തിലെ സാമൂഹിക രാഷ്ട്രീയ ചലനങ്ങൾക്കിടയിൽ രാഷ്ട്രീയാധികാരത്തിൽതന്നെയാണ് ദലിതരും പരിഹാരം കണ്ടെത്തിയത്. ജനാധിപത്യപരമായൊരു രാഷ്ട്രനിർമാണത്തിന് അത് സ്വാഭാവികമായിരുന്നു. അതിനവർക്ക് ആശ്രയമായിത്തീർന്നത് സംവരണവും. ദേശീയ സമരത്തിലൂടെയും വർഗസമരത്തിലൂടെയും ഉയർന്നുവന്ന കേരളത്തിന്റെ പൊതുരാഷ്ട്രീയ മണ്ഡലത്തിലാണവർ പ്രതീക്ഷ അർപ്പിച്ചത്.

ചാത്തൻ മാസ്റ്ററെപോലുള്ള കമ്യൂണിസ്റ്റ് നേതാക്കളുടെയും കെ.കെ. മാധവൻ മാസ്റ്ററെപോലുള്ള കോൺഗ്രസ് നേതാക്കളുടെയും ഒരുനിരതന്നെ ദലിതർക്കിടയിൽ പ്രത്യക്ഷപ്പെട്ടു. അയ്യൻകാളിയെ പോലുള്ളവർ സ്വപ്നംകണ്ട ബി.എക്കാരായിരുന്നു അവർ. എന്നാൽ, ഇത്തരക്കാരിലൂടെ നവോത്ഥാനകാലം അവർ ഉയർത്തിക്കൊണ്ടുവന്ന സാമൂഹിക ഭാവനകളോ രാഷ്ട്രീയധാർമികതയോ ഒട്ടുംതന്നെ മുന്നോട്ടുപോയില്ല. രാഷ്ട്രീയ മണ്ഡലത്തിലെ ദലിത് വിധേയത്വമായി മാറുകയാണ് ഇവർ ചെയ്തത്. തങ്ങൾക്ക് ലഭ്യമായ അംഗീകാരങ്ങളുടെയും പദവികളുടെയും വിശ്വാസത്തിൽ തനതായ അസ്തിത്വംതന്നെ വിസ്മരിക്കുന്ന നിലയിലേക്ക് ഇവർ മാറുന്നതാണ് കണ്ടത്. ദലിതർ കോൺഗ്രസ്/കമ്യൂണിസ്റ്റ് പാർട്ടികളുടെ വോട്ട് ബാങ്കുകളുമായി പ്രത്യേകിച്ചും തങ്ങളോടേറെ ആഭിമുഖ്യം കാണിച്ച കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ അവർ മോചനത്തിന്റെ വഴിതേടി.

എന്നാൽ, ജാതിരഹിത മിഥ്യയിൽ പടുത്തുയർത്തപ്പെട്ട കേരളത്തിലെ പൊതുപ്രസ്ഥാനങ്ങൾക്ക് ദലിതർ നേരിടുന്ന മൗലികപ്രശ്നങ്ങളെ അഭിസംബോധന ചെയ്യാനാവില്ലായിരുന്നു. ഈ യാഥാർഥ്യം തിരിച്ചറിഞ്ഞവർക്കിടയിൽനിന്നാണ് എഴുപതുകളിൽ ദലിത് ചിന്ത രൂപംകൊള്ളുന്നത്. സ്വാഭാവികമായും എന്നെപ്പോലുള്ളവർ നടത്തിയ കമ്യൂണിസ്റ്റ് വിമർശനങ്ങൾ കടന്നുപോന്ന രാഷ്ട്രീയ വഴിയിലെ ഇത്തരം തിരിച്ചറിവുകളുമായി ബന്ധപ്പെട്ടായിരുന്നു. ആധുനിക വൈജ്ഞാനിക മണ്ഡലത്തിൽനിന്ന് സ്വായത്തമാക്കാനായ അറിവുകളോടൊപ്പം ഡോ. ബി.ആർ. അബേദ്കറുടെ മൗലികമായ ചില ചിന്തകളും അയ്യൻകാളിയെപ്പോലുള്ളവർ നടത്തിയ സാമൂഹിക ഇടപെടലുകൾക്കിടയിൽനിന്ന് വായിച്ചെടുത്ത വിചാരങ്ങളും വികാരങ്ങളും ഏറ്റുവാങ്ങിയാണ് ഇത്തരമൊരു പ്രക്രിയയിൽ പങ്കാളിയായത്. ഇടമുറിഞ്ഞുപോയ അവരുടെ പ്രവർത്തനങ്ങളുടെ പുനഃസ്ഥാപനവും തുടർച്ചയുമായിരുന്നു അപ്പോൾ മനസ്സിലും ചിന്തയിലും.

എടുത്തുപറയേണ്ട ഒരു കാര്യം ദലിത് ഇതര സമൂഹങ്ങൾക്കിടയിൽനിന്ന് പൗരസമത്വ പ്രക്ഷോഭത്തിന്റെയും നിവർത്തന പ്രക്ഷോഭത്തിന്റെയും എല്ലാം രാഷ്ട്രീയ ആവിഷ്കാരങ്ങൾ ഉയർന്നുവന്നപ്പോൾ ‘സാധുജനം’, ‘അടിമകൾ’, ‘ചേരമർ’ തുടങ്ങിയ അയ്യൻകാളിയുടെയും പൊയ്കയിൽ അപ്പച്ചന്റെയും പാമ്പാടി ജോൺ ജോസഫിന്റെയുമെല്ലാം കീഴാള സങ്കൽപങ്ങൾ പ്രായോഗിക വ്യാഖ്യാന സാധ്യതകളില്ലാതെ ചരിത്രത്തിന്റെ ഭാഗമായി എന്നതാണ്. തുടർന്ന്, സ്വീകരിക്കപ്പെട്ടത് ഹരിജനങ്ങൾ, ഗിരിജനങ്ങൾ, പട്ടികജാതി/പട്ടികവർഗം എന്നിങ്ങനെ രാഷ്ട്രീയ-ഭരണരംഗങ്ങളിൽ വ്യവസ്ഥാപിതമായിത്തീർന്ന വ്യാഖ്യാന സാധ്യതകളില്ലാത്ത ചില പരികൽപനകളായിരുന്നു. കല്ലറ സുകുമാരൻ നേതൃത്വം നൽകിയ ഹരിജൻ ഫെഡറേഷൻപോലുള്ള സംഘടനകൾ ഇത്തരം പരികൽപനകളുമായി ബന്ധപ്പെട്ട് ഉയർന്നുവന്നവയാണ്.

1984 കേരള ഹരിജൻ ഫെഡറേഷൻ ഇന്ത്യൻ ദലിത് ഫെഡറേഷനായി മാറുമ്പോൾ ‘ഹരിജൻ ഫെഡറേഷൻ’ എന്ന സാമൂഹിക സങ്കൽപത്തിന് 34 വർഷം പഴക്കമുണ്ടായിരുന്നു. ഇക്കാലത്ത് ദലിതർ അടിസ്ഥാനവർഗമായി വിലയിരുത്തപ്പെടുകയും അയ്യൻകാളി കാർഷിക വിപ്ലവത്തിന്റെ പ്രതീകമായി ചിത്രീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. നവോത്ഥാനാനന്തര കേരളത്തിന്റെ അടിത്തട്ടുകളിലെ ചലനങ്ങളിൽ ഇടപെട്ട മാർക്സിയൻ ചിന്തയുടെയും പ്രയോഗത്തിന്റെയും സ്വാധീനമായിരുന്നു ഇത്. കല്ലറ സുകുമാരനെപ്പോലുള്ളവരുടെ എഴുത്തുകളിൽ മാർക്സിയൻ പദാവലികൾ മാത്രമല്ല, വർഗസമര സിദ്ധാന്തത്തിന്റെയും സോഷ്യലിസ്റ്റ് വീക്ഷണങ്ങളുടെയും സ്വാധീനമുണ്ടായിരുന്നു.

ഒരിക്കലും വർഗസമരത്തിന്റെ ചട്ടക്കൂട് കൈവിടാത്ത ആളായിരുന്നു സീഡിയൻ സ്ഥാപകരിലൊരാളായ കെ.കെ.എസ്. ദാസ്. ബ്ലാക്ക്പാന്തർ പ്രസ്ഥാനത്തിന്റെ ചുവടുപിടിച്ച് എഴുപതുകളുടെ തുടക്കത്തിൽ മഹാരാഷ്ട്രയിൽ ദലിതർ പാന്തർ പ്രസ്ഥാനം രൂപംകൊള്ളുമ്പോഴും ഇത്തരമൊരു വർഗപരമായ ചായ്വ് ദൃശ്യമായിരുന്നു. പട്ടികജാതി-പട്ടികവർഗ അംഗങ്ങളും നവബുദ്ധിസ്റ്റുകളും അധ്വാനിക്കുന്ന വർഗവും ദരിദ്ര കർഷകരും സ്ത്രീകളും സാമ്പത്തികമായും രാഷ്ട്രീയമായും മതപരമായും ചൂഷണം ചെയ്യപ്പെടുന്നവരും ഉൾക്കൊള്ളുന്ന വിശാലമായൊരർഥത്തിലാണ് ദലിത് പാന്തേഴ്സ് ‘ദലിത്’സം നിർവചിക്കുന്നത്. ജാതി/വർഗ ബന്ധങ്ങളുടെയും സ്ത്രീ/പുരുഷ ബന്ധങ്ങളുടെയുമെല്ലാം ഇഴചേരലായിരുന്നു ഈ നിർവചനം.

 

അധീശത്വ ലോകത്തിനെതിരെ പോരാടേണ്ടിവരുന്നവർ ബഹുമുഖമായ പോരാട്ടമാണ് നടത്തേണ്ടിവരുന്നത്. ദലിതരെപ്പോലെ േശ്രണീകൃതമായൊരു വ്യവസ്ഥയുടെ കീഴാള ലോകത്തു നിന്നാകുമ്പോൾ അതിന്റെ വിതാനങ്ങൾ പിന്നെയും വിപുലമാകുന്നു. മാർക്സിനെ വർഗസമരത്തിന്റെ മുഖത്തുകാണുമ്പോൾ, കൊളോണിയൽ കാലത്ത് കറുത്തവരുടെ ഉൾക്കാഴ്ചയായി മാറിയ ഫ്രാൻസ് ഫാനനെന്ന ധിഷണാശാലിയായ വിപ്ലവകാരിയെ നാം കാണുന്നത് വർഗബന്ധങ്ങളും വംശബന്ധങ്ങളും അഴിച്ചുപണിയുന്നവരുടെ നിരയിലാണ്. വെളുപ്പിന്റെ അധീശലോകത്ത് കറുപ്പാണ് സുന്ദരമെന്ന് അവർ വിളിച്ചുപറഞ്ഞു.

അമേരിക്കൻ എഴുത്തുകാരനായ ഇമ്മാനുവൽ വാലർസ്റ്റീൻ ഫാനനെക്കുറിച്ചു പറഞ്ഞത് ‘മാർക്സിയൻ േഫ്രായിഡിയ’നെന്നും ‘േഫ്രായിഡിയൻ മാർക്സിസ്റ്റ്’ എന്നുമാണ്. വർഗസമരത്തെ അവർക്ക് എഴുതിത്തള്ളാനാവില്ലായിരുന്നു. എന്നാൽ, അവർ ഊന്നിയത് വംശബന്ധങ്ങളിലായിരുന്നു. അറുപതുകളിലും എഴുപതുകളിലും ബ്ലാക്ക്പാന്തർ പ്രസ്ഥാനം ഉയർത്തിവിട്ട പോരാട്ടമുഖത്താണ് വർണവിവേചനത്തിനെതിരായ പ്രത്യക്ഷ നടപടികളിലേക്ക് (affirmative action) അമേരിക്ക നീങ്ങിയത്. പൗരാവകാശങ്ങൾക്കുവേണ്ടിയുള്ള പോരാട്ടങ്ങളുടെ മുഖത്ത് വെടിയേറ്റുവീണ മാർട്ടിൻ ലൂഥർ കിങ്ങിനെ പോലുള്ളവരുടെ ജ്വലിക്കുന്ന ഓർമകൾ അതിന്റെ പിന്നിലുണ്ടായിരുന്നു. ഇക്കാലത്ത് കറുത്ത വിപ്ലവത്തെക്കുറിച്ച് കേരളത്തിലെ ദലിതരെ അറിയിച്ച എഴുത്തുകാരനായിരുന്നു പോൾ ചിറക്കരോട്. ജാതിബന്ധങ്ങളിലെ വിമോചന സാധ്യതകളെക്കുറിച്ചാണ് പോൾ ചിറക്കരോടിനെപ്പോലുള്ളവർ ചിന്തിച്ചത്.

തൊണ്ണൂറുകളിലെ ദലിത് പ്രവർത്തനത്തിന്റെ മുഖ്യമായൊരൂന്നൽ പാർട്ടി രാഷ്ട്രീയത്തിലില്ലായിരുന്നു. ദലിതർ നേരിടുന്ന മൗലികമായ പ്രശ്നം രാഷ്ട്രീയമാണെന്ന തിരിച്ചറിവായിരുന്നു അതിനു കാരണം. ദലിതരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ കഴിയണമെങ്കിൽ രാഷ്ട്രീയാധികാരം പിടിച്ചെടുക്കണമെന്നത് ഡോ. ബി.ആർ. അംബേദ്കറുടെ നിലപാടായിരുന്നു. അതിനായി അദ്ദേഹം ഇന്ത്യൻ ലേബർ പാർട്ടിയും ’56ൽ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയും രൂപവത്കരിച്ചു. 1984 ൽ ഐ.എൽ.പി രൂപവത്കരിച്ചുകൊണ്ടാണ് കല്ലറ സുകുമാരൻ ഇത്തരം പ്രക്രിയയിലേക്ക് കടന്നുവന്നത്. 1989ൽ ഐ.എൽ.പി, ബി.എസ്.പിയിൽ ലയിക്കുമ്പോൾ, ദേശീയമായി ദലിതർക്കിടയിൽ ഉയർന്നുവന്ന അധികാര രാഷ്ട്രീയത്തിന്റെ ഭാഗമായി അതുമാറി.

എൺപതുകളുടെ രണ്ടാം പകുതിയിൽ സീഡിയൻ സർവിസ് സൊസൈറ്റിയിലൂടെ ദലിത് പ്രവർത്തനരംഗത്തേക്ക് കടന്നുവന്ന കെ.കെ. കൊച്ചിന്റെ നേതൃത്വത്തിൽ 1994 ഏപ്രിൽ 14ന് ദലിത് (പട്ടികജാതി/പട്ടികവർഗ) ഏകോപന സമിതി ദലിതുകൾ രൂപവത്കരിക്കുന്ന രാഷ്ട്രീയ പാർട്ടിയെന്ന നിലയിൽ ഇന്ത്യൻ ഡെമോക്രാറ്റിക് പാർട്ടിക്ക് രൂപംകൊടുത്തു. പാർട്ടിയുടെ അടിസ്ഥാനതത്ത്വമായി ഐ.ഡി.പി മുന്നോട്ടുവെച്ചത് ഡെമോക്രാറ്റിക് സോഷ്യലിസമായിരുന്നു. 1995ൽ കെ.കെ. കൊച്ച് ഫെഡറൽ ഡെമോക്രാറ്റിക് പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയാണ്. ദലിത് ഏകോപന സമിതി സംസ്ഥാന കൺവീനർ എന്ന നിലയിൽ ഈ സമയത്ത് പി. ശശികുമാർ എനിക്കയച്ചൊരു കത്തിൽ 1995 ഏപ്രിൽ രണ്ടാം വാരത്തിൽ എറണാകുളത്തുെവച്ച് ദലിത് സമുദായ സംസ്ഥാന കൺവെൻഷൻ നടക്കുകയാണെന്നറിയിച്ചിരുന്നു. ‘ഇന്ന് പട്ടികജാതി ലിസ്റ്റിലൂടെ രാഷ്ട്രീയമായി ഏകീകരിക്കപ്പെട്ടിട്ടുള്ളവരും എന്നാൽ, സാമുദായികമായി ഇനിയും ഐക്യപ്പെട്ടിട്ടില്ലാത്തവരുമായ കേരളത്തിലെ 68 ജാതിവിഭാഗങ്ങളെ ഒരൊറ്റ സമുദായമായും അവർക്കിടയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഏതാണ്ട് 800ഓളം ജാതി/ഉപജാതി സംഘടനകളെ ഒരൊറ്റ സമുദായമായും ഏകോപിക്കുകയാണ് കൺവെൻഷന്റെ ലക്ഷ്യമെന്നാണ് അദ്ദേഹം എഴുതിയിരുന്നത്. ബി.സി.സി.എഫ് നേതാവായിരുന്ന വി.സി. ജോണിന്റെ നേതൃത്വത്തിൽ 1998ൽ സോഷ്യൽ ജസ്റ്റിസ് പാർട്ടി നിലവിലുണ്ട്.

പട്ടികജാതി സംരക്ഷണ സമിതിയുടെയും പട്ടികജാതി/പട്ടികവർഗ ഫെഡറേഷന്റെയും നേതാവായിരുന്ന അഡ്വ. കെ.വി. കുമാരന്റെ നേതൃത്വത്തിലുള്ള സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയടക്കം ഇക്കാലത്ത് മറ്റുചില പാർട്ടികളും നിലവിലുണ്ടായിരുന്നു. ചുരുക്കത്തിൽ ദലിതർക്കിടയിൽ പാർട്ടി രാഷ്ട്രീയം മുഖ്യ പ്രവർത്തനമായി നിലനിന്നൊരു സാഹചര്യത്തിലാണ് ദലിത് ഐക്യസമിതി സാമുദായിക രാഷ്ട്രീയം ഉന്നയിച്ചത്.

നവോത്ഥാനാനന്തര കേരളത്തിലെ സാമൂഹിക ബന്ധങ്ങളുടെ പുനർനിർമിതിയിലായിരുന്നു സമുദായ രാഷ്ട്രീയം ഉയർന്നുവന്നത്. പാർട്ടി രാഷ്ട്രീയം ദലിതർമാത്രമുള്ള ഒരു സ്ഥലമല്ലാതാകുമ്പോൾ സമുദായ രാഷ്ട്രീയം ദലിതർ മാത്രമുള്ള ഒരു സ്ഥലമായി വിഭാവനം ചെയ്യപ്പെട്ടു. കേരളത്തിലെ സാമുദായിക രാഷ്ട്രീയ ബലതന്ത്രത്തിനുള്ളിൽ സ്വന്തം ഇടം കാണാനാവാതെപോയ ഒരു സമൂഹത്തിന്റെ പുനരാവിഷ്കാരമായിരുന്നു ഇതിലൂടെ ഉന്നംവെച്ചതും. ദലിത് മുഖമില്ലാത്ത കേരളത്തിന്റെ അസ്തമയവും ‘സാധുജനം’ ‘അടിമകൾ’ ‘ചേരമർ’ തുടങ്ങിയ നവോത്ഥാനകാല ദലിത് ഉൾക്കാഴ്ചകളെ ചരിത്ര സാംസ്കാരിക ബന്ധങ്ങളുടെ ബലിഷ്ഠമായ ശിലകളിൽ ഉറപ്പിച്ചുകൊണ്ടും അവർക്ക് പുതുവ്യാഖ്യാനം നൽകിക്കൊണ്ടുമാണ് ഈ ശ്രമം പുനരാരംഭിച്ചത്.

ശിഥിലീകരിക്കപ്പെട്ടവർ, തകർക്കപ്പെട്ടവർ, അടിച്ചമർത്തപ്പെട്ടവർ എന്നെല്ലാം അർഥമുള്ള ദലിത് പ്രയോഗത്തെ ദാസന്മാർ, ദസ്യുക്കൾ, രാക്ഷസന്മാർ, കിരാതന്മാർ, അസുരന്മാർ, നിഷാദർ, മ്ലേച്ഛർ, ചണ്ടാലന്മാർ, അവർണർ, ജാതിഭ്രഷ്ടർ, പിന്നാക്കക്കാർ, അയിത്തജാതികൾ, ഹരിജനങ്ങൾ, ഗോത്രവർഗക്കാർ, അധഃസ്ഥിതർ, പട്ടികജാതി/പട്ടികവർഗക്കാർ എന്നിങ്ങനെ ഇന്ത്യയുടെ ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും ആഴങ്ങളുമായി ബന്ധിപ്പിച്ചു. കെട്ടിയേൽപിക്കപ്പെട്ടതും നിന്ദാസൂചകവും മതാത്മകവും അക്രമോത്സുകവുമായ അധീശത്വലോകത്തെ ധ്വനിപ്പിക്കുന്ന മേലാള ഭാഷ്യങ്ങളായിരുന്നു ഇതിലേറെയും. ഈ അധീശത്വലോകത്തെ പ്രതിസ്ഥാപിച്ചുകൊണ്ട്, തങ്ങളുടേതായ ഭാഷകളും ജീവിതരീതികളും ആചാരങ്ങളും അനുഷ്ഠാനങ്ങളും വിശ്വാസങ്ങളും മതസങ്കൽപങ്ങളും തനതായ ഒരസ്തിത്വവുമുള്ള ജനത തങ്ങൾക്കായി സ്വയം തിരഞ്ഞെടുത്തൊരു സംബോധനയായിരുന്നു ദലിത്. കേരളത്തിലെ പട്ടികജാതി–പട്ടികവർഗക്കാരായ ഹിന്ദുക്കളെയും ൈക്രസ്തവരെയും അഥവാ അധഃസ്ഥിതരെയും ആദിവാസികളെയുമാണ് ഇവിടെ ദലിത് എന്ന പദംകൊണ്ട് അർഥമാക്കിയത്.

അതുപോലെതന്നെ, ഗോത്രം, ജാതി, മതചിന്തകൾക്കതീതമായി കേരളത്തിലെ 20 ശതമാനത്തോളം വരുന്ന ഒരു ജനസമൂഹത്തെ സാമുദായിക രാഷ്ട്രീയ ഘടകമാക്കി മാറ്റിത്തീർക്കേണ്ടതിലേക്കായി ഒരു സാമൂഹിക (സാമുദായിക) രാഷ്ട്രീയ ഐക്യം എന്ന നിലയിലാണ് ദലിത് എന്ന പദം പ്രയോഗിക്കുന്നത് എന്ന് ദലിത് ഐക്യസമിതി നയപ്രഖ്യാപനരേഖ വ്യക്തമാക്കി. സുപ്രധാനമായൊരു കാര്യം, എന്തുകൊണ്ട് ദലിതർ ഐക്യപ്പെടുന്നില്ല എന്നതിന് വ്യക്തമായ ചില കാരണങ്ങളും ചൂണ്ടിക്കാട്ടാനായി എന്നതാണ്. ജാതി/ഉപജാതിചിന്തകളും മത/രാഷ്ട്രീയ സ്വാധീനങ്ങളും സംഘടനാ ബാഹുല്യവുമാണ് ദലിത് ഐക്യത്തിന് മുഖ്യതടസ്സങ്ങളായി ചൂണ്ടിക്കാട്ടപ്പെട്ടത്. നവോത്ഥാന മുഖത്തുനിന്ന് കീഴാളരെയെന്നപോലെ സമൂഹത്തെയാകെ ചലിപ്പിച്ച എസ്.എൻ.ഡി.പി പ്രസ്ഥാനം ഈഴവവത്കരണത്തിനും സാധുജനപരിപാലന സംഘം പുലയവത്കരണത്തിനും വിധേയമായിത്തീരുന്നത് പിൽക്കാല ചരിത്രം.

സാധുജന പരിപാലന സംഘത്തിന്റെ മാതൃകയിൽ 1906ൽ പൊയ്കയിൽ അപ്പച്ചൻ സ്ഥാപിച്ച പ്രത്യക്ഷ രക്ഷാസഭക്കും പാമ്പാടി ജോൺ ജോസഫ് 1921ൽ സ്ഥാപിച്ച ചേരമർ മഹാസഭക്കും പിന്നാലെ കേരളത്തിലെ ദലിതർക്കിടയിൽ രൂപംകൊണ്ട സംഘനകളെല്ലാം സ്വജാതി സംഘടനകളായിരുന്നു. തിരുവിതാംകൂർ പറയ മഹാസഭ, സിദ്ധനാർ സർവിസ് സൊസൈറ്റി, സാംബവ മഹാസഭ, കൊച്ചി പറയ മഹാസഭ, അഖില തിരുവിതാംകൂർ മലയരയ മഹാസഭ, കേരള പുലയർ മഹാസഭ എന്നിങ്ങനെ നീണ്ടുപോകുന്ന ഹൈന്ദവ സംഘടനകളുടെയും ചേരമർ ക്രിസ്ത്യൻ സംഘം, സാംബവർ ക്രിസ്ത്യൻ അസോസിയേഷൻ, കുറവർ ക്രിസ്ത്യൻ മഹാസഭ എന്നിങ്ങനെ ക്രിസ്ത്യൻ സംഘടനകളുടെയും വലിയൊരു നിരയായിരുന്നു ഇത്. ജനാധിപത്യാധിഷ്ഠിതമായിത്തീർന്ന എസ്.എൻ.ഡി.പി പ്രസ്ഥാനത്തോട് നാരായണ ഗുരുവിന് വിടപറയേണ്ടിവന്ന കാലം നവോത്ഥാന പ്രസ്ഥാനങ്ങളുടെ അപചയകാലം. എന്നാലിത് ആധുനിക കേരളത്തെ നിർണായകമായി ചലിപ്പിച്ച സാമുദായിക രാഷ്ട്രീയ ചലനങ്ങളുടെ കാലവുമായിരുന്നു.

നവോത്ഥാനാനന്തര സാമൂഹിക രാഷ്ട്രീയ ചലനങ്ങളിലെ നിർണായകമായൊരു ദലിതാനുഭവം നായർ/ഈഴവ സമുദായങ്ങൾ തങ്ങൾക്കിടയിൽ നിലനിന്നിരുന്ന ജാതി/ഉപജാതി ചിന്തകളെയും ഉച്ചനീചത്വങ്ങളെയും മറികടന്ന് ൈക്രസ്തവ, മുസ്‍ലിം സമൂഹങ്ങളെപോലെ സംഘടിത സമുദായങ്ങളായി മാറിയപ്പോൾ അത്തരമൊരു പ്രക്രിയയിലേക്ക് കടന്നുവരാൻ ദലിതർക്ക് കഴിയാതെപോയി എന്നതാണ്. തന്മൂലം ആധുനിക കേരളത്തിന്റെ രാഷ്ട്രീയ ഘടനയെ നിർണായകമായി സ്വാധീനിച്ച മുപ്പതുകളിലെ നിവർത്തന പ്രക്ഷോഭത്തിൽ അവർ വെറും കാഴ്ചക്കാർ മാത്രമായി.

ജാതിവത്കരണത്തിന് വിധേയമാക്കപ്പെട്ട ഒരു സമൂഹത്തിന്റെ ദുര്യോഗമായിരുന്നു ഇത്. ദലിത് ഐക്യസമിതി നയപ്രഖ്യാപനരേഖയിൽ പറയുന്നതുപോലെ ഗോത്രസ്മൃതികൾ അയവിറക്കുകയും ശുദ്ധാശുദ്ധ സങ്കൽപങ്ങൾ നിലനിർത്തുകയും വൈവാഹിക ബന്ധങ്ങൾ പരസ്പരം വിലക്കുകയും വേറിട്ടുനിൽക്കുകയും ചെയ്യുന്ന ഒരുകൂട്ടം ജാതികളുടെയും ഉപജാതികളുടെയും സമുച്ചയമായി ദലിതർ നിലനിന്നു. ഇക്കാലത്ത് അവർക്കിടയിൽ തനതായി നടന്ന ഏക പ്രവർത്തനം ജാതി നിർമാണമായിരുന്നു. ഏതെങ്കിലുമൊരു ജാതിയിൽ ജനിക്കുന്നതുകൊണ്ട് ജന്മസഹജമായ വൈകാരികതയിൽ ഊന്നിയ സംഘടനാപ്രവർത്തനം നവോത്ഥാനകാലം നൽകിയ മഹത്തായ സംഭാവന, വിദ്യയും മറ്റ് വിഭവങ്ങളും അതിനായി വിനിയോഗിച്ചു. എന്നിട്ടോ കടന്നലുകളെപോലെ അവർ ജാതിവ്യവസ്ഥയുടെ അടിത്തട്ടിൽ സ്വന്തം അറകളുണ്ടാക്കി അതിൽ മൗനികളായി.

 

ഈ സ്ഥിതി നിലനിർത്തുന്നതിന് സഹായകമായ ഒരു ലോകവീക്ഷണവും പ്രത്യയശാസ്ത്ര സമീപനവും ദലിതർക്കിടയിൽ നിരന്തരം പുനരുൽപാദിപ്പിക്കപ്പെട്ടുകൊണ്ടിരുന്നു. ഒരിക്കലും മാറ്റമില്ലാത്തതും ആരിലും മാറ്റിമറിക്കാൻ കഴിയാത്തതുമായൊരു സ്ഥാപനമായി ജാതിയെ നോക്കിക്കാണുകയും സ്വജാതിയുടെ ആദർശവത്കരണത്തിലൂടെയും മഹത്വവത്കരണത്തിലൂടെയും ചുറ്റുമുള്ള സമാനജാതികളെ മേലാളഭാവത്തിൽ പരിഹസിക്കുകയും പുച്ഛിക്കുകയും ചെയ്യുന്നു. സ്വജാതിയിൽപെടുന്നവരുടെ സുഖത്തിലും ദുഃഖത്തിലും പങ്കാളിയാവുകയും മറ്റ് ജാതികളിൽ പെടുന്നവരോട് അകൽച്ചയും വെറുപ്പും ശത്രുതയും മനസ്സിലൊളിപ്പിച്ച് ജീവിക്കേണ്ടിവരുകയും ചെയ്യുന്ന, ജാതികൾ സൃഷ്ടിക്കുന്ന മനുഷ്യവിരുദ്ധമായ ദുരവസ്ഥയാണിത്. പ്രായോഗിക പ്രവർത്തങ്ങളോടൊപ്പം ദാർശനികവും പ്രത്യയശാസ്ത്രപരവുമായ ബദൽചിന്തകളും പദ്ധതികളും ആവിഷ്കരിച്ചുകൊണ്ടേ ഈ സ്ഥിതി മാറ്റാനാകുമായിരുന്നുള്ളൂ. ദലിത് ഐക്യം നേരിടുന്ന മറ്റൊരു മുഖ്യമായ വെല്ലുവിളി ‘അവർക്കിടയിൽ നിലനിൽക്കുന്ന മതപരമായ ഭിന്നതയാണ്. ഹിന്ദുക്കളും ക്രിസ്ത്യാനികളുമെന്ന നിലയിൽ പ്രബലമായ രണ്ടു മതങ്ങളിലായി അവർ വേർപിരിഞ്ഞു നിൽക്കുന്നു.’

തങ്ങളുടേതായ ദൈവസങ്കൽപങ്ങളും ആരാധനാക്രമങ്ങളുമുണ്ടായിരുന്ന ദലിതരെ ഹിന്ദുവത്കരണത്തിനും ൈക്രസ്തവവത്കരണത്തിനും വിധേയമാക്കുകയും ഭിന്നിപ്പിക്കുകയും ചെയ്തുവെന്നതായിരുന്നു ഹിന്ദു-ക്രിസ്ത്യൻ മതങ്ങളുടെ കടന്നുകയറ്റത്തിന്റെ ഫലം. മതാത്മകമായ ഈ കൈയേറ്റത്തെ ചെറുത്തുനിൽക്കുന്നതിന് ശേഷി നഷ്ടപ്പെട്ട ദലിതർ തങ്ങൾക്കന്യമായ വിശ്വാസങ്ങളുടെ പേരിൽ രക്തബന്ധുക്കളെ പരസ്പരം പഴിക്കുകയും വിദ്വേഷത്തിൽ ജീവിക്കുകയും ചെയ്യുന്നു. ഹിന്ദു-ക്രിസ്ത്യൻ വികാരങ്ങൾ സൃഷ്ടിച്ചുകൊണ്ട് ജാതിപീഡനങ്ങൾ മറച്ചുവെക്കാനും സവർണാധിപത്യം നിലനിർത്താനുമാണ് രണ്ടു മതങ്ങളിലെയും പൗരോഹിത്യ നേതൃത്വങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

ഈ സ്ഥിതിവിശേഷത്തെ നേരിടുന്നതിനായി ഐക്യസമിതി അവയിൽ ഇങ്ങനെ പറയുന്നു: ‘മതപരമായ സ്പർധ പുലർത്താതിരിക്കുകയും ഏതു മതത്തിൽപ്പെട്ടവരാണെങ്കിലും ദലിതർ സഹോദരങ്ങളാണെന്ന ബോധം വളർത്തിക്കൊണ്ടുവരുകയും ചെയ്യുക’. ഒപ്പം മതത്തോടുതന്നെയുള്ള ഒരു സമീപനവും വളർത്തിക്കൊണ്ടുവരേണ്ടതുണ്ട്. ‘ഏതുതരത്തിലുള്ള പൗരോഹിത്യാധിപത്യത്തെയും എതിർക്കുകയും സഹിഷ്ണുതയും യുക്തിബോധവും അംഗീകരിക്കുകയും ചെയ്യുന്നൊരു മതസങ്കൽപനത്തിനേ ദലിത് ഐക്യത്തെ സഹായിക്കാനാകൂ’.

ദലിതരെ ഭിന്നിപ്പിച്ചുനിർത്തുന്ന മറ്റൊരു ഘടകം രാഷ്ട്രീയമാണ്. ജനാധിപത്യ കേരളം നിർമിച്ചെടുക്കുന്ന അധികാരത്തിന്റെ പൊതുമണ്ഡലമാണിത്. നവോത്ഥാനാനന്തര കാലത്ത് കരുത്താർജിച്ച സാമുദായികാടിത്തറയിൽ പടുത്തുയർത്തിയ രാഷ്ട്രീയ പാർട്ടികളിലൂടെയും സാമുദായിക സമ്മർദത്തിലൂടെയുമാണ് സംഘടിത സമുദായങ്ങൾ അധികാരത്തിന്റെ പൊതുമണ്ഡലത്തിൽ ഇടപെടുന്നത്. ഭരണകൂടത്തെ അവർ തങ്ങളുടെ താൽപര്യങ്ങൾക്കനുസൃതമായ രീതിയിൽ ചലിപ്പിക്കാൻ ശ്രമിക്കുന്നു. എന്നാൽ, ഗോത്രപരവും ജാതീയവും മതപരവുമായ കാരണങ്ങളിൽ തങ്ങളുടെ അംഗസംഖ്യപോലും നിജപ്പെടുത്താനാവാത്ത ദുഃസ്ഥിതിയിലാണ് കേരളത്തിലെ 20 ശതമാനത്തോളം വരുന്ന ദലിതർ.

(തുടരും)

Tags:    
News Summary - km salim kumar biography

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.