ദലിത് പ്രസ്ഥാനത്തിനുള്ളിൽ എന്നും ശക്തമായ ആശയ വിയോജിപ്പും ഭിന്നതകളും നിലനിന്നിരുന്നു. കെ.കെ. കൊച്ചുമായുള്ള ബന്ധത്തിലെ പ്രശ്നങ്ങളും അദ്ദേഹത്തിന്റെ നിലപാടിനോടുള്ള വിമർശനവും എഴുതുന്നു.
ദലിത് ഐക്യസമ്മേളനത്തിന്റെ ഭാഗമായി 1999 നവംബർ 10ന് എ.എൻ.എം പ്രസിദ്ധീകരിച്ച പ്രസ്താവനയിൽനിന്ന് ‘ഇതര സമുദായങ്ങൾ ഹർഷോന്മാദത്തോടെ അടുത്ത നൂറ്റാണ്ടിനെ വരവേൽക്കാൻ ഒരുങ്ങുമ്പോൾ ദലിതർ ഏറക്കുറെ നിസ്വരും ഹതാശരുമായിട്ടാണ് അതിനൊരുങ്ങുന്നത്’ എന്ന ഭാഗം ഉദ്ധരിച്ചുകൊണ്ട് ‘ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിൽ രൂപംകൊണ്ട ദലിത് ഉദ്ബുദ്ധതയെ നൂറ്റാണ്ടിന്റെ കണക്കെടുപ്പുകാർ അവഗണിക്കുന്നു’വെന്ന വാദമുയർത്തി കൊച്ച് ചോദ്യം ചെയ്തു.
‘ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ദശകത്തിലുണ്ടായ ദലിത് ഉദ്ബുദ്ധതയുടെ ഭാഗമായി പുതിയൊരു സാമുദായിക രാഷ്ട്രീയ നേതൃത്വത്തെ ഉയർത്തിക്കൊണ്ടുവരാനും തനതായൊരു ജ്ഞാനസിദ്ധാന്തം ആവിഷ്കരിക്കാനും’ ഇടയായെന്ന് വിലയിരുത്തിക്കൊണ്ട് ‘ദലിതരുടെ ചരിത്രാനുഭവങ്ങളൊന്നും തനിക്ക് ബാധകമല്ലെന്നും തന്നെപ്പോലൊരു അയ്യൻകാളിക്കേ അവരെ മോചിപ്പിക്കാനാവൂ’വെന്നും വിശ്വസിച്ചുകൊണ്ട് ഒരു ജ്ഞാനസിദ്ധാന്തത്തിന്റെയും പിൻബലമില്ലാതെ കർമനിരതനായിരിക്കുന്ന സലിംകുമാർ ഔദ്യോഗിക ചരിത്രകാരന്മാരോടൊപ്പം ആരെയൊക്കെയാണോ നിഴലിൽ നിർത്തിയിരിക്കുന്നത് അവരിൽനിന്നായിരിക്കും 21ാം നൂറ്റാണ്ടിലെ ദലിത് മുന്നേറ്റം സാക്ഷാത്കരിക്കപ്പെടുന്നതെന്ന്’ കൊച്ച് നിരീക്ഷിച്ചു.
ഇത്തരമൊരു നിരീക്ഷണത്തിന്റെ ആമുഖമായി ദലിത് മണ്ഡലത്തിന്റെ എന്റെ പ്രവർത്തനങ്ങളെ കൊച്ച് ഇങ്ങനെ വിലയിരുത്തി. ‘സമഗ്രവും ഏകീകൃതവുമായ ഒരു പ്രസ്ഥാനം ഉണ്ടാക്കാൻ ആത്മനിഷ്ഠ ജ്ഞാനത്തെ അടിസ്ഥാനമാക്കുക എന്ന രീതിയാണ് കല്ലറ സുകുമാരൻ മുതൽ സലിംകുമാർ വരെയുള്ളവർ സ്വീകരിച്ചത്. ഇതിനായി കല്ലറ സുകുമാരനിൽനിന്ന് വ്യത്യസ്തമായി ഇതര സംഘടനകളെ അവഗണിക്കുക, ജ്ഞാനാന്വേഷണങ്ങളുടെ നേരെ മുഖംതിരിക്കുക, സംഘടനകളെ വ്യക്ത്യാധിഷ്ഠിതമാക്കുക എന്നിങ്ങനെ ഒരു രീതിശാസ്ത്രം സലിം കുമാറിന്റെ സംഭാവനയായി ദലിതർക്ക് ലഭിച്ചിട്ടുണ്ട്. ഇത്തരം രീതികൾ നിലനിൽക്കുമ്പോൾതന്നെ ഒരു ജ്ഞാനസിദ്ധാന്തം ആവിഷ്കരിച്ച് അതിന്റെ പിന്തുണയോടെ ദലിത് പ്രസ്ഥാനം കെട്ടിപ്പടുക്കുകയെന്ന അടിസ്ഥാനത്തിനെയാണ് ദലിത് സമുദായരൂപവത്കരണം, രാഷ്ട്രീയവത്കരണം, സൗന്ദര്യശാസ്ത്രാന്വേഷണം എന്നീ ദലിത് പ്രത്യയശാസ്ത്ര ചിന്തകളെ സമീപിക്കേണ്ടത്’.
എന്നാൽ, രസകരമായൊരു കാര്യം എന്താണ് ഈ ജ്ഞാനസിദ്ധാന്തം എന്ന് സൂചിപ്പിക്കാൻപോലും കൊച്ചിന് ഈ ലേഖനത്തിൽ കഴിഞ്ഞില്ല. ദലിത് നിർവചനംപോലെതന്നെ പ്രധാനമായിരുന്നു അവരുടെ മോചനത്തിനായി മുന്നോട്ടുവെക്കുന്ന പ്രത്യയശാസ്ത്ര നിലപാട്. നിർണായകമായ പ്രശ്നം ദലിതാനുഭവങ്ങളോടുള്ള കൊച്ചിന്റെ സമീപനമായിരുന്നു. നവോത്ഥാന സംവരണമടക്കമുള്ള പരിരക്ഷകളും അതിന്റെ ഗുണഫലങ്ങൾ അനുഭവിക്കുന്ന അവസ്ഥയുമെല്ലാം യാഥാർഥ്യമായിരിക്കുമ്പോൾതന്നെ, കേരളത്തിലെ സാമുദായിക-രാഷ്ട്രീയ ബലതന്ത്രത്തിനുള്ളിൽ ഇതരസമുദായങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ദലിതർ നേരിടുന്ന പിന്നാക്കാവസ്ഥയായിരുന്നു എന്റെ അന്വേഷണ വിഷയം. സംവരണംതന്നെയും ഒരു പരിമിതിയായിരുന്നു. ദലിത വിജ്ഞാനത്തിന്റെ മണ്ഡലം ഇതായിരുന്നു.
സ്ഥൂലവും സൂക്ഷ്മവുമായ നിരവധി മാനങ്ങൾ അതിനുണ്ടായിരുന്നു. വിദ്യാഭ്യാസവും ഉദ്യോഗവും അധികാരവും മാത്രമല്ല, ഭൂവുടമസ്ഥതയും വാണിജ്യവ്യവസായ സംരംഭങ്ങളും ആധുനിക ശാസ്ത്രസാങ്കേതിക നേട്ടങ്ങളും ദലിത് അദലിത് ബന്ധങ്ങളും ദലിതർക്കിടയിലെ ബന്ധങ്ങൾപോലും ഈ പ്രശ്നമണ്ഡലത്തിന്റെ ഭാഗമായിരുന്നു. ഒരായിരം ചോദ്യങ്ങൾക്കായിരുന്നു ഇവിടെ ഉത്തരം കണ്ടെത്തേണ്ടിയിരുന്നത്. അവയിലേറെയും അദൃശ്യമായിരുന്നു. സ്വന്തം ന്യൂനതകൾ തിരിച്ചറിയാനാകാത്ത ഒരു സമൂഹത്തിന് എങ്ങനെയാണ് മുന്നേറാനാവുക.
ഒരു സമൂഹത്തിനുമാത്രമല്ല, രാഷ്ട്രത്തിനും ഇത് ബാധകമാണ്. ഒരു വ്യക്തിയുടെ ശാക്തീകരണവും ഇങ്ങനെ മാത്രമേ സാധ്യമാകൂ. സൃഷ്ടിപരമായി വിമർശനമാണ് ഇതിനുള്ള മാർഗം. ഇതരസമുദായങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ദലിതർ പുറകിലാണെന്ന് പറഞ്ഞതാണ് കൊച്ചിനെ പ്രകോപിപ്പിച്ചത്. എന്നാൽ, തൊണ്ണൂറുകളിലെ ദലിത് ഉദ്ബുദ്ധതയെയും മുന്നേറ്റത്തെയും ഐക്യസമിതി നയപ്രഖ്യാപനരേഖയുടെ ആരംഭത്തിൽ തന്നെ ഉയർത്തിപ്പിടിക്കുന്നുണ്ട്. അവ സമാഹരിക്കപ്പെടുകയോ ഏകീകരിക്കപ്പെട്ടൊരു മുന്നേറ്റത്തിന് ഇടയാകുകയോ ചെയ്തിട്ടില്ലെന്ന് വിലയിരുത്തുന്നു. ഈ മുന്നേറ്റത്തിന്റെ സാമുദായിക-രാഷ്ട്രീയ സ്വഭാവത്തെ നിർണയിച്ചതും കൊച്ച് ശ്രദ്ധിച്ചില്ല.
പകരം അദ്ദേഹം ‘സമഗ്രവും ഏകീകൃതവുമായൊരു പ്രസ്ഥാനമുണ്ടാക്കാൻ കല്ലറ സുകുമാരൻ മുതൽ സലിംകുമാർ വരെയുള്ളവർ സ്വീകരിച്ചത് ആത്മനിഷ്ഠാനത്തെ അടിസ്ഥാനമാക്കിയൊരു സമീപനമായിരുന്നുവെന്ന വിമർശനമുണ്ടായിരുന്നു. എന്താണ് കേരളത്തിലെ വസ്തുനിഷ്ഠ സാഹചര്യമെന്നും എന്തുകൊണ്ടാണ് താൻ ഇത്തരമൊരു വിമർശനമുന്നയിക്കുന്നതെന്നോ കൊച്ച് വ്യക്തമാക്കിയിരുന്നില്ല. നവോത്ഥാനകാലം തകർത്തെറിഞ്ഞ വർണ/ജാതി വ്യവസ്ഥയുടെ തുടർച്ചയിലായിരുന്നു കല്ലറ സുകുമാരനെപ്പോലുള്ളവർ ദലിത് പ്രവർത്തനം ആരംഭിച്ചത്. ദലിതരെ സംബന്ധിച്ചിടത്തോളം ഏറ്റവും മൂർത്തമായ സാമൂഹിക യാഥാർഥ്യം ഇതായിരുന്നു.
കേരള ഹരിജൻ ഫെഡറേഷനും ഇന്ത്യൻ ദലിത് ഫെഡറേഷനുംപോലെ കല്ലറ സുകുമാരൻ നേതൃത്വം നൽകിയ പ്രസ്ഥാനങ്ങളും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്ന സാമൂഹിക/രാഷ്ട്രീയ ഇടപെടലുകളുമെല്ലാം ഈ മൂർത്ത യാഥാർഥ്യത്തെ അടിസ്ഥാനപ്പെടുത്തിയായിരുന്നു. ഇതേ വസ്തുനിഷ്ഠ യാഥാർഥ്യങ്ങളുടെ തിരിച്ചറിവാണ് കേരളംപോലെ രാഷ്ട്രീയവത്കൃതവും പ്രത്യയശാസ്ത്രവത്കൃതവുമായൊരു സമൂഹത്തിൽ എന്നെപ്പോലൊരാൾക്കും ദലിത് പ്രത്യയശാസ്ത്രത്തെക്കുറിച്ച് സംസാരിക്കാൻ ആത്മവിശ്വാസമുണ്ടാക്കിയത്. ബ്രാഹ്മണിസംപോലുള്ള മതാത്മക പ്രത്യയശാസ്ത്രങ്ങളോടും ഗാന്ധിയൻ/മാർക്സിയൻ ചിന്താപദ്ധതികളോടുമെല്ലാം കലഹിച്ചുകൊണ്ടായിരുന്നു ഇത്തരമൊരു പ്രത്യയശാസ്ത്രാന്വേഷണത്തിലേക്ക് കടക്കാനായത്. തനതായൊരു വിമാനമണ്ഡലത്തിന്റെ സൃഷ്ടിയുമായി ബന്ധപ്പെട്ട ഉൾക്കാഴ്ച അതിലുണ്ടായിരുന്നു.
ദലിത് സമുദായ രാഷ്ട്രീയമെന്നത് ഇത്തരമൊരു പ്രത്യയശാസ്ത്ര സമീപനമായിരുന്നു. അതിലൂടെ ദലിതർക്ക് ഒന്നിക്കാനും മുന്നോട്ടുപോകാനും കഴിയുമെന്ന് വിഭാവനചെയ്യപ്പെട്ടു. എന്നാൽ, ഐ.ഡി.പി, എഫ്.ഡി.പി എന്നീ പാർട്ടികൾ ഉണ്ടാക്കിയ കൊച്ച് ദലിത് ഐക്യചർച്ചയുമായി ബന്ധപ്പെട്ട് എനിക്കയച്ച കത്തിൽ പറഞ്ഞിരുന്നത് ജാതിവ്യവസ്ഥയും ദലിതരുമായി ബന്ധപ്പെട്ട തന്റെ സാമൂഹിക രാഷ്ട്രീയ വീക്ഷണമോ, ജനാധിപത്യ പാർട്ടിയുടെ ആവശ്യകതയെക്കുറിച്ചുള്ള തന്റെ സമീപനമോ ഒരിക്കലും ചർച്ചക്ക് വിധേയമാക്കാനായില്ല എന്നാണ്. ഈ അവസ്ഥ മറികടക്കാൻ ഇപ്പോൾ കൊച്ചിനായില്ല. (കല്ലറ സുകുമാരനെയും എന്നെയും കുറിച്ച് കൊച്ച് നടത്തിയ വിലയിരുത്തൽ അദ്ദേഹത്തിനുതന്നെയായിരുന്നു ഏറെ അനുയോജ്യമെന്നാണ് ഇതിനർഥം.)
കല്ലറ സുകുമാരനിൽനിന്ന് വ്യത്യസ്തമായി ഇതര സംഘടനകളെ അവഗണിക്കുക, ജ്ഞാനാന്വേഷണങ്ങളുടെ നേരെ മുഖം തിരിക്കുക, സംഘടനകളെ വ്യക്ത്യാധിഷ്ഠിതമാക്കുക എന്നിങ്ങനെ ഒരു രീതിശാസ്ത്രം സലിംകുമാറിന്റെ സംഭാവനയായി ദലിതർക്ക് ലഭിച്ചിട്ടുണ്ടെന്ന കൊച്ചിന്റെ വിലയിരുത്തലും സത്യസന്ധവും സദുദ്ദേശ്യത്തോടുകൂടിയതുമായിരുന്നില്ല. ഇതിന് ഉപോദ്ബലകമായി ഒരു വസ്തുതയും അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നില്ല. ദലിത് സാമൂഹികജീവിതത്തിൽ ശരിയെന്ന് കരുതിയ കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചതല്ലാതെ സ്വയം അപ്രമാദിത്വം കൽപിക്കാനോ ആരെയെങ്കിലും അകറ്റിനിർത്താനോ ആരിൽനിന്നെങ്കിലും അകന്നുനിൽക്കാനോ ശ്രമിച്ചില്ല.
’98ൽ തൊടുപുഴയിൽ കെ.പി.എം.എസിന്റെ ജില്ലാ സമ്മേളനം നടക്കുമ്പോൾ ആശംസയർപ്പിക്കാനായി ക്ഷണിക്കപ്പെട്ട എനിക്ക് വേദി നിഷേധിച്ചും സദസ്സിന്റെ മുന്നിലിരുത്തി അപമാനിച്ചതുപോലുള്ള അനുഭവങ്ങൾ നിലവിലുണ്ടായിരുന്നു. കെ.ടി. ദാമോദരനെയും എസ്. ശശാങ്കനെയും പോലുള്ള നേതാക്കളായിരുന്നു വേദിയിലുണ്ടായിരുന്നത്. എറണാകുളത്ത് വെച്ചുകാണുമ്പോൾ കുശലം പറഞ്ഞുപിരിയുന്ന ബന്ധംപോലും അന്ന് കെ.പി.എം.എസ് വർക്കിങ് പ്രസിഡന്റായിരുന്ന കെ. ടി. ദാമോദരന് പുലർത്താനായില്ല. വ്യത്യസ്ത ജീവിവർഗങ്ങളിൽ കാണുന്ന സഹജീവനം പോലും സാധ്യമാകാനാവാത്ത ദലിതാവസ്ഥ.
ജാതിദത്തമായി ലഭിച്ച പെരുമാറ്റരീതിയായിരുന്നു ഇത്. എന്നെ സമ്മേളനത്തിലേക്ക് ക്ഷണിച്ച കെ.പി.എം.എസ്. ജില്ല നേതാവ് മണിയെന്ന മാണി പാണംകുന്നേൽ എന്റെ ബാല്യകാല സഹപാഠിയായിരുന്നു. സംഭവിച്ചതിൽ ക്ഷമാപണം നടത്തിയ മാണിയോടും സഹപ്രവർത്തകരോടും ഞാൻ പറഞ്ഞത് ‘ഇതാണ് നമ്മുടെ നേതൃത്വമെന്നും നമ്മുടെ നേതാക്കൾക്കു മാത്രമേ ഇങ്ങനെ പെരുമാറാനാകുവെന്നും അവർ ആശയങ്ങളെയാണ് ഭയപ്പെട്ടിരുന്നത്’ എന്നുമാണ്. ഈ ഭയം എന്നെ ഒരിക്കലും ബാധിച്ചിരുന്നില്ല. കാരണം ഏതെങ്കിലുമൊരു ജാതിയോടോ ജാതികളോടോ ആയിരുന്നില്ല ഞാൻ സംവദിക്കാൻ ആഗ്രഹിച്ചത്. കേരളീയ സമൂഹത്തോടായിരുന്നു, ദലിതരോടായിരുന്നു.
തന്മൂലം ദലിതർക്കിടയിലെ ഏതെങ്കിലുമൊരു സംഘടനയെയോ വ്യക്തിയെയോ അകറ്റിനിർത്തേണ്ട ആവശ്യം ഒരിക്കലും എനിക്കുണ്ടായിരുന്നില്ല. ഒപ്പം മറ്റുള്ളവരെ ഒഴിവാക്കിയോ അകറ്റിനിർത്തിയോ സമൂഹത്തിൽനിന്ന് വ്യക്തിഗതമായ എന്തെങ്കിലും നേട്ടങ്ങൾ സ്വന്തമാക്കണമെന്നും ആഗ്രഹിച്ചിരുന്നില്ല. സംഘടനാജീവിതത്തിൽ ആരെയും ക്ഷണിക്കാനും ആരുടെയും ക്ഷണവും സ്വീകരിക്കാനും ഇടയാക്കിയത് ഈ ആശയവ്യക്തതയും മനോഭാവവുമായിരുന്നു. സക്രിയമായ ജീവിതം മാത്രമായിരുന്നു എന്റെ സ്വപ്നം.
മഹാന്മാരുടെ ഉദ്ധരണികൾ തിരക്കിപോകുകയോ ഉരുവിടുകയോ ചെയ്യാറില്ലായിരുന്നു എന്നത് ഒരു വസ്തുതയായിരുന്നു. എന്നാൽ, ജാതിവിരുദ്ധമായ ഒരു ദിശാബോധത്തിൽനിന്ന് കേരളത്തിലെ സാമൂഹിക രാഷ്ട്രീയ ചലനങ്ങളെ തിരിച്ചറിഞ്ഞ് അതിൽ ഇടപെടാനും ആശയാവിഷ്കാരങ്ങൾ നിലനിർത്താനുമാണ് ശ്രമിച്ചത്. ദലിതാനുഭവങ്ങൾ സൂക്ഷ്മതലങ്ങളിൽ ശ്രദ്ധിക്കാൻ ആകുന്നില്ലായിരുന്നുവെങ്കിൽ ’90കളുടെ തുടക്കത്തിൽ ദലിതരുടെ ആത്മാഭിമാനത്തെ ഉണർത്തുന്ന പരിരക്ഷാഭാവത്തെ വെറുക്കുക, പരാശ്രയ ബോധം വലിച്ചെറിയുക എന്ന ആശയം മുന്നോട്ടുവെക്കാൻ ആവില്ലായിരുന്നു.
വിധേയത്വബന്ധങ്ങൾ ആഘോഷിക്കുന്ന ഒരു സമൂഹത്തിന്റെ ആത്മചേതനയുടെ വീണ്ടെടുക്കലായിരുന്നു അത്. ‘ജ്ഞാനാന്വേഷണങ്ങളോട് പുലർത്തിയിരുന്ന ഈ പ്രതിബദ്ധതയാണ് ’94ൽ ‘ദലിത് അന്വേഷണം: നിലപാടുകളും വിമർശനങ്ങളും’ എന്ന കുറിപ്പ് തയാറാക്കുന്നതിലേക്ക് നയിച്ചത്. ബ്രാഹ്മണിക് ജ്ഞാനവ്യവസ്ഥകളും ഗാന്ധിയൻ-മാർക്സിയൻ സിദ്ധാന്തങ്ങൾക്കുമെതിരെ നടത്തിയ ആശയസമരത്തിലൂടെയാണ് ദലിത് ജ്ഞാനമണ്ഡലത്തിൽ പങ്കാളിയാകാൻ കഴിഞ്ഞത്. ഇതാകട്ടെ ഒരു നവനിർമിതിയായിരുന്നു. നിർമിക്കപ്പെട്ടുകൊണ്ടിരുന്ന പ്രതിഭാസം. അതിൽ ഇടപെടുന്നവർ തമ്മിൽ ആരാണ് കേമൻ എന്ന മട്ടിലുള്ള കൊച്ചിന്റെ സമീപനം ഖേദകരമായിരുന്നു. എന്നാൽ, അത് സ്വാഭാവികമായിരുന്നു താനും.
വ്യത്യസ്ത ചിന്താധാരകളുടെ സ്വാധീനങ്ങളിലൂടെ കടന്നുവന്നവരായിരുന്നു ദലിത് ആശയനിർമിതിയിൽ ഏർപ്പെട്ടിരുന്നത്. അതുകൊണ്ടുതന്നെ അവർക്കിടയിൽ ആശയസംഘർഷങ്ങൾ ഒഴിവാക്കാനാവില്ലായിരുന്നു. എന്നാൽ, ആശയപരമായ എതിർപ്പുകൾ വ്യക്ത്യാധിഷ്ഠിതമാകാതിരിക്കാൻ ബോധപൂർവമായ ശ്രമം നടത്തിയിരുന്നു. വ്യത്യസ്തമായൊരാശയത്തോടുള്ള എതിർപ്പ് രേഖപ്പെടുത്തേണ്ടിവരുമ്പോൾ അതിനെ പ്രതിനിധാനംചെയ്യുന്ന വ്യക്തികൾ പരാമർശ വിധേയനാവുക സ്വാഭാവികമായിരിക്കും. അപ്പോഴെല്ലാം കർശനമായും പാലിച്ചിരുന്നൊരു തത്ത്വമുണ്ട്; ‘നേരിട്ടുപറയാൻ പറ്റാത്തൊരു കാര്യം മറ്റൊരാളെ പറ്റിയും പറയാൻ പാടില്ലെന്ന തത്ത്വം’.
അതുപോലെതന്നെ ബൗദ്ധികരംഗത്തും പ്രായോഗിക രംഗത്തും ഉയർന്നുവന്ന ദലിത് നേതൃത്വനിരയെ ചൂണ്ടിക്കാട്ടി, അവരെ നിഴലിൽ നിർത്തിയിരിക്കുന്നവരുടെ ഗണത്തിൽ എന്നെയും ഉൾപ്പെടുത്തുമ്പോൾ എന്തായിരുന്നു കൊച്ചിന്റെ ഉദ്ദേശ്യമെന്നത് എന്നെ അത്ഭുതപ്പെടുത്തി. സി.കെ. ജാനു, എം. ഗീതാനന്ദൻ, വി.ഡി. രാജപ്പൻ, പി.എൻ. സുകുമാരൻ എന്നിവരടങ്ങിയ സാമുദായിക, രാഷ്ട്രീയ നേതൃത്വവും സി. അയ്യപ്പൻ, രാഘവൻ അത്തോളി, സണ്ണി എം. കപിക്കാട്, വി.സി. സാലി, ടി.എം. യേശുദാസൻ, സുന്ദർമോഹൻ, പ്രദീപൻ പാമ്പരിക്കുന്ന്, രേണുകുമാർ, രേഖാരാജ് എന്നിവരടങ്ങിയ ബൗദ്ധികനിരയെയും ചൂണ്ടിക്കാട്ടി. ഇവരെയെല്ലാം ഔദ്യോഗിക ചരിത്രകാരന്മാരോടൊപ്പം ഞാൻ നിഴലിൽ നിർത്തിയിരിക്കുകയാണെന്നാണ് കൊച്ച് പറയുന്നത്. ഇവരിലേറെപ്പേരും കൊച്ചിന്റെ മാത്രമല്ല, എന്റെയും സൗഹൃദത്തിൽപ്പെടുന്നവരായിരുന്നു.
വി.ഡി. രാജപ്പനും ഗീതാനന്ദനും എന്റെ രാഷ്ട്രീയജീവിതത്തിലെ സഖാക്കളായിരുന്നു. വി.ഡി. രാജപ്പൻ അധഃസ്ഥിത നവോത്ഥാന മുന്നണിയിലും ഇപ്പോൾ ദലിത് ഐക്യസമിതിയിലുമുണ്ട്. ഗീതാനന്ദൻ ഐക്യസമിതിയുടെ ആദ്യയോഗങ്ങളിൽ പങ്കെടുത്ത ആളാണ്. സണ്ണി എം. കപിക്കാടും രാഘവൻ അത്തോളിയും യേശുദാസുമെല്ലാം ദലിത് ഐക്യ ചർച്ചയിൽ പങ്കെടുത്തിരുന്നു. കൊച്ചിനോടൊപ്പം സീഡിയൻ പ്രവർത്തകനായിരുന്ന പി.എൻ. സുകുമാരനോടും എനിക്ക് നല്ല ബന്ധമായിരുന്നു.
സൗഹൃദ സന്ദർശനത്തിനായി ഒരിക്കൽ എറണാകുളം നായരമ്പലത്തുള്ള വി.എൻ. സുകുമാരന്റെ വീട്ടിലെത്തുമ്പോൾ അദ്ദേഹം കൊച്ചിനെ വിശേഷിപ്പിച്ചത് ‘പ്രാകൃതൻ’ എന്നായിരുന്നു. കൊച്ചേട്ടൻ എന്ന സാഹോദര്യപൂർവമായ സംബോധനയുടെ സ്ഥാനത്ത് പ്രാകൃതൻ കടന്നുവന്നപ്പോൾ എനിക്ക് ദുഃഖം തോന്നി. കുറെക്കാലം അവർ ഒന്നിച്ച് സാമൂഹിക രാഷ്ട്രീയ ജീവിതം നയിച്ചവരാണ്. ’95ൽ സുകുമാരന്റെ ഭാര്യ സരളയെ ഞാറക്കൽ നിയോജകമണ്ഡലത്തിൽ സ്ഥാനാർഥിയാക്കി നിർത്തി അവർ തെരഞ്ഞെടുപ്പിൽ ഇടപെട്ടിരുന്നു. പിന്നീടാണ് അകന്നത്. എത്ര അകലത്തെക്കാണ് ബന്ധങ്ങൾ മുറിച്ചെറിയപ്പെട്ടത്. അതും ദലിതർക്കിടയിലെ ഉദ്ബുദ്ധരായ സാമൂഹിക പ്രവർത്തകർ. പുനർചിന്തകളോ സമവായ സാധ്യതകളോ ഇല്ലാത്ത ബന്ധങ്ങൾ. സുകുമാരന്റേതായ ന്യായീകരണങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ഞാൻ ഈ പ്രസ്താവനയോട് യോജിച്ചിട്ടില്ല. കൂടെയുള്ളപ്പോൾ നിങ്ങൾ പറയുന്ന കുറവുകൾ പരിഹരിക്കാൻ എന്തുകൊണ്ട് ശ്രമിച്ചില്ലെന്ന് സന്ദേഹം ഉന്നയിച്ചു.
വടാട്ടുപാറ സ്വദേശിനിയും നിയമ വിദ്യാർഥിനിയുമായ ഉഷയെ അടുത്ത് നിർത്തി, അവസരം കാത്തിരുന്നവരെ പോലെ അന്ന് സരള എന്നോട് ചോദിച്ചു. ‘ഉഷയും കൊച്ചേട്ടനും തമ്മിൽ പ്രണയത്തിൽ ആണെന്ന് സഖാവ് പറഞ്ഞോ?’ മുമ്പ് എങ്ങും ഉണ്ടായിട്ടില്ലാത്ത ഒരനുഭവം. കൊച്ച് തന്നെയാണ് ഇത് പറഞ്ഞതെന്നും പ്രഫ. ടി.ജെ. യേശുദാസിനോട് ഞാൻ പറഞ്ഞ കാര്യം മറ്റാരിലൂടെയോ കൊച്ച് അറിഞ്ഞതാണെന്നും അവർ പറഞ്ഞപ്പോൾ മനസ്സ് മന്ത്രിച്ചു: ‘എന്തിനാണ് കൊച്ചിങ്ങനെ പറഞ്ഞത്.’
നക്സലൈറ്റ് പ്രസ്ഥാനത്തിലേക്ക് ഒരേസമയം കടന്നുവരുകയും ആരംഭത്തിൽ തന്നെ വഴിപിരിയുകയും ചെയ്ത ഒരു രാഷ്ട്രീയ ബന്ധമായിരുന്നു കൊച്ചും ഞാനും തമ്മിലുള്ളത്. കമ്യൂണിസ്റ്റ് ലീഗ് അടക്കമുള്ള കൊച്ചിന്റെ ചില രാഷ്ട്രീയ സങ്കൽപങ്ങൾ എന്നെ അറിയിക്കുമായിരുന്നു. അല്ലെങ്കിൽ അറിഞ്ഞിരുന്നു. ദലിത് മണ്ഡലത്തിലെ എന്റെ അന്വേഷണങ്ങളും പ്രവർത്തനങ്ങളും തുടങ്ങുമ്പോൾ കൊച്ച് സീഡിയൻ സർവിസ് സൊസൈറ്റിയുടെ നേതൃത്വത്തിലായിരുന്നു. സംഘടനാ പ്രവർത്തനങ്ങളിൽ ഒന്നിക്കാവുന്ന മനസ്സുമായിട്ടല്ല ഞങ്ങൾ നീങ്ങിയത്. എന്നാലത് വ്യക്തിബന്ധങ്ങളെ മുറിച്ചുകളഞ്ഞുമില്ല. സർവിസിലുള്ള കൊച്ചിനെ തേടി പലയിടത്തും ഞാൻ എത്തിയിട്ടുണ്ട്. ചിലപ്പോൾ ഭക്ഷണം കഴിച്ച് പിരിയും; ചിലപ്പോൾ നീണ്ടുനിൽക്കുന്ന രാഷ്ട്രീയ സംവാദങ്ങളുമുണ്ടാകും. സാമൂഹിക-രാഷ്ട്രീയ കാര്യങ്ങൾ മാത്രമല്ല, കുടുംബ കാര്യങ്ങൾ വരെ അതിലുണ്ടാകും. ഒരിക്കൽ നായരമ്പലത്തുനിന്ന് എറണാകുളത്തേക്കുള്ള ബസ്യാത്രയിലുടനീളം സംസാരിച്ചത് കൊച്ചിന്റെ കുടുംബകാര്യമായിരുന്നു.
കൂട്ടിയിണക്കാനാവാത്ത വണ്ണം അകന്നുപോയ കൊച്ചും ഭാര്യ ഓമനയും തമ്മിലുള്ള പ്രശ്നം. ഈ വ്യക്തിബന്ധത്തിന് ക്ഷതം ഏൽക്കുന്നതായിരുന്നു സരളയിൽ നിന്ന് കൊച്ചു പറഞ്ഞതായി ഞാൻ അറിഞ്ഞ പരാമർശം. കൊച്ചും ഞാനും തമ്മിലുള്ള ബന്ധത്തോടൊപ്പം സ്ത്രീ-പുരുഷ ബന്ധത്തെക്കുറിച്ചും കുടുംബബന്ധങ്ങളെക്കുറിച്ചും എല്ലാമുള്ള ദീർഘമായ സംഭാഷണങ്ങൾക്കുശേഷം കൊച്ച് നുണ പറഞ്ഞതാണെന്നും കൊച്ചിനോട് നേരിൽ ചോദിച്ച് വിവരം അറിയിക്കാം എന്നും അവർക്ക് വാക്കുകൊടുക്കേണ്ടിവന്നു. ഈ സംഭാഷണങ്ങൾക്കിടയിലായിരുന്നു സുകുമാരന്റെ പ്രാകൃതൻ പ്രയോഗം.
ഇതിനുശേഷം കൊച്ചിനെ കണ്ടത് എറണാകുളത്ത് കൊച്ചിൻ ടൂറിസ്റ്റ് ഹോമിൽ എഫ്.ഡി.പി സംഘടിപ്പിച്ച ഒരു യോഗത്തിൽ വെച്ചാണ്. യോഗാനന്തരം ഒരു മേശക്ക് ചുറ്റും ഇരുന്ന് ഭക്ഷണം കഴിക്കാൻ ഒരുങ്ങുമ്പോൾ. എഫ്.ഡി.പിയിൽ കൊച്ചിന്റെ സഹപ്രവർത്തകരും എന്റെ സുഹൃത്തുക്കളുമായ തോമസ് മാത്യുവിന്റെയും ഡോ. സുഗതന്റെയും ജോൺ ജോസഫിന്റെയും സാന്നിധ്യത്തിൽ ഞാൻ ഈ കാര്യം കൊച്ചിനോട് ചോദിച്ചു. ഒരു ഭാരം ഒഴിവാക്കപ്പെട്ടതുപോലെ നിസ്സാരമെന്ന് തോന്നുമെങ്കിലും വ്യക്തിബന്ധങ്ങളുടെ സൂക്ഷ്മതലത്തിൽ അദൃശ്യമായി നിൽക്കുന്ന വിശ്വാസ്യതയുടെ ചരടുകളിലാണ് കൊച്ചു കൈവെച്ചത്.
എഫ്.ഡി.പി രൂപവത്കരണത്തിന് മുന്നോടിയായി നടന്ന ആലോചനകളിൽ, നേതൃത്വനിരയിൽ ദലിത് സാന്നിധ്യത്തിനായി എന്നെ സമീപിച്ച തോമസ് മാത്യുവിനോട് എന്നെ ഒഴിവാക്കി കൊച്ചിനെപ്പോലെ ചിലരെ കാണാനായിരുന്നു ഞാൻ പറഞ്ഞത്. നിഷേധത്തിനോ തർക്കത്തിനോ കൊച്ച് നിന്നില്ല. ‘കൊച്ച് നുണപറഞ്ഞതാണെന്ന്’ ഞാൻ പറഞ്ഞു. ഇത്രയേ എനിക്ക് വേണ്ടിയിരുന്നുള്ളൂ. ഉഷയും സരളയും ചോദിച്ച ചോദ്യത്തിനുള്ള ഉത്തരമായിരുന്നു ഇത്. അപ്പോഴും ആ ചോദ്യം നിലനിന്നു. എന്തിനാണ് എന്നെ ഇടക്കു നിർത്തി കൊച്ച് ഇത്തരമൊരു നുണ പറഞ്ഞത്.
ദലിത് ഏകോപന സമിതിയുടെ പേരിൽ ’94ൽ കെ.കെ. കൊച്ച് എഴുതി ലഘുലേഖയായി പ്രസിദ്ധീകരിച്ച സമുദായവത്കരണത്തെക്കുറിച്ചുള്ള ഒരു രേഖയുടെ ആമുഖത്തിൽ ഒരു സമർപ്പണംപോലെ പ്രകീർത്തിക്കപ്പെട്ട വ്യക്തിയായിരുന്നു ഉഷ. ജാതി/വർഗ പ്രശ്നവുമായി ബന്ധപ്പെട്ട എം.എൽ പ്രസ്ഥാനത്തിൽ നടന്ന ആശയസമരത്തിൽ അധഃസ്ഥിതരുടെ ആത്മാഭിമാന ബന്ധത്തെ കമ്യൂണിസ്റ്റ് ബോധമാക്കി മാറ്റുക എന്ന വർഗനിലപാട് സ്വീകരിച്ച ഗീതാനന്ദൻ, കുമാരദാസ്, ജോൺ ജോസഫ് എന്നിവർക്കൊപ്പം ഏകോപന സമിതിയുമായി സഹകരിച്ച ഉഷക്ക് മറ്റുള്ളവരിൽനിന്ന് വ്യത്യസ്തമായി എന്ത് ശേഷിയാണുള്ളതെന്ന് മനസ്സിലായില്ല.
മറ്റുള്ളവരെ ചെറുതായി കാണുകയും തന്നെയും തന്നോടൊപ്പമുള്ളവരെയും വാഴ്ത്തുകയും ചെയ്യുകയെന്നത് ദലിത് നേതൃത്വങ്ങൾക്കിടയിൽ നിലനിന്നൊരു ശക്തമായ പ്രവണതയായിരുന്നു. സീഡിയൻ അതിന്റെ മാതൃകയായിരുന്നു. അംബേദ്കർ അനുസ്മരണത്തിന്റെ ഭാഗമായി ’84കളുടെ അവസാനം ഡോ. കെ.കെ. മന്മഥൻ വിഷയാവതാരകനായി എറണാകുളത്ത് സീഡിയൻ സംഘടിപ്പിച്ച ഒരു സെമിനാറിൽ പങ്കെടുത്തശേഷം കൊച്ചും ഞാനും തമ്മിൽ നടന്നൊരു ചർച്ച കമ്യൂണിസ്റ്റ് വംശാവലിയിൽ ചേർക്കപ്പെട്ട അംബേദ്കറിന് പിന്നിൽ കെ.കെ.എസ്. ദാസിനെ പ്രതിഷ്ഠിക്കുന്നതിനെക്കുറിച്ചായിരുന്നു. മാർക്സ്-ലെനിൻ-മാവോ-അംബേദ്കർ-കെ.കെ.എസ്. ദാസ് ഇതായിരുന്നു കൊച്ചിന്റെ സങ്കൽപം.
കമ്യൂണിസ്റ്റുകളുടെ അംബേദ്കർ വായനയുടെ സ്വാഭാവിക പരിമിതിയായിരുന്നു ഇതെങ്കിലും ഈ ഇക്വേഷൻ ദാസിനെ ഉൾപ്പെടുത്തിയത് പരിഹാസ്യമായിട്ടാണ് എനിക്ക് തോന്നിയത്. അത് വകവെച്ചുതരാൻ കൊച്ച് തയാറായില്ല. കൊച്ചായിരുന്നുവെങ്കിൽ പിന്നെയും അംഗീകരിക്കാമായിരുന്നു എന്ന് ഞാൻ കളിയാക്കി പറഞ്ഞു. കാരണം, കൊച്ചിന്റെ ആർജവത്വം എനിക്ക് ദാസിൽ കാണാനായില്ല. ചൈനീസ് വിപ്ലവത്തിന്റെ ഹരത്തിൽ അയ്യൻകാളിയെ കാർഷിക വിപ്ലവത്തിന്റെ പ്രതീകമായി ചൂണ്ടിക്കാട്ടി. തങ്ങളും കാർഷിക വിപ്ലവം നടത്തിയിട്ടുണ്ടെന്ന് വീമ്പ് പറയാറുള്ള ദാസ് എന്റെ മനസ്സിൽ ഒരാത്മാഭിമാന വാദി (Subjective Idealist) യായിരുന്നു.
മറ്റുള്ളവരെ വാഴ്ത്തി സ്വയം വാഴ്ത്തപ്പെടാനുള്ള ശ്രമത്തിലാണ് കൊച്ച് 21ാം നൂറ്റാണ്ടിലേക്കുള്ള ദലിത് പ്രയാണത്തിന്റെ മുന്നിൽ എന്നെ പ്രതിസ്ഥാപിച്ച് ദലിത് നായിക-നായകന്മാരുടെ ഒരു നിരയെ ഉയർത്തിക്കാട്ടിയത്. അവരുടെ രക്ഷകനായിട്ടാണ് കൊച്ച് പ്രത്യക്ഷപ്പെട്ടത്. ഈ പ്രവർത്തനശൈലിയെയും ചിന്താരീതിയെയും വിമർശിച്ചുകൊണ്ട് ഞാൻ എഴുതിയ ‘ദലിത് ജ്ഞാനസിദ്ധാന്തവും പ്രയോഗവും’ എന്ന ലേഖനം അവസാനിപ്പിച്ചത് ഇങ്ങനെയായിരുന്നു: ‘ഇന്ന് ആത്മനിഷ്ഠമായി ഉയർത്തിപ്പിടിക്കുകയും കൊച്ചിനാൽ വാഴ്ത്തപ്പെടുകയും ചെയ്യുന്നവർ കരുതിയിരിക്കുക, നാളെ നിങ്ങൾക്കെതിരെ അദ്ദേഹം പടവാളുയർത്താതിരിക്കില്ല.’
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.