കൊച്ചി: പൊതുഗതാഗത രംഗത്ത് പുത്തൻ സവിശേഷതകളുമായി കടന്നുവെന്ന കൊച്ചി വാട്ടർ മെട്രോ അവധിക്കാലത്ത് സൂപ്പർ ഹിറ്റ്.സ്കൂൾ അവധി ദിനങ്ങൾ അവസാനിക്കുന്നതിന് മുമ്പുള്ള അവസാനത്തെ ഞായറാഴ്ചയായ ഇന്നലെ വാട്ടർ മെട്രോ യാത്ര ആസ്വദിക്കാനെത്തിയത് ആയിരക്കണക്കിന് ആളുകളാണ്. ശനിയാഴ്ച മാത്രം യാത്ര ചെയ്തത് 10,013 പേരാണ്.
ശനിയാഴ്ച വരെ ആകെ 2,91,382 പേരും യാത്ര ചെയ്തിട്ടുണ്ട്. മറ്റ് ജില്ലകളിൽനിന്നുള്ളവരും അന്താരാഷ്ട്ര വിനോദ സഞ്ചാരികളുമൊക്കെ ഇതിൽപെടും. ഹൈകോർട്ട്- വൈപ്പിൻ, വൈറ്റില-കാക്കനാട് റൂട്ടികളിലാണ് സർവിസ് നടത്തുന്നത്. രാവിലെ ഏഴ് മുതൽ രാത്രി എട്ട് വരെ 20 മിനിറ്റ് ഇടവിട്ടും സർവിസുണ്ട്.
യാത്രക്കാർ കൂടുതലുള്ള സമയങ്ങളിൽ 15 മിനിറ്റ് ഇടവിട്ട് ബോട്ടുകൾ പുറപ്പെടുന്നുണ്ട്.യാത്ര ബോട്ട് എന്നതിലുപരി വിനോദസഞ്ചാരമെന്ന നിലയിലാണ് വാട്ടർ മെട്രോ കൂടുതൽ സ്വീകരിക്കപ്പെട്ടിരിക്കുന്നത്. ഇതിന്റെ തെളിവാണ് കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽനിന്നും യാത്ര ആസ്വദിക്കാനെത്തുന്ന ആളുകളുടെ തിരക്ക്.
സുരക്ഷിതമായി കൊച്ചി കായലിന്റെയും നഗരത്തിന്റെയും സൗന്ദര്യം ആസ്വദിക്കാനാകുമെന്നതാണ് ആളുകൾ വാട്ടർ മെട്രോ തെരഞ്ഞെടുക്കാനുള്ള പ്രധാന കാരണമെന്ന് യാത്രക്കാർ പറയുന്നു. ഹൈകോർട്ട്-വൈപ്പിൻ റൂട്ടിലാണ് കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത്.
ചുറ്റുമുള്ള കാഴ്ചകളാണ് ഇതിന് പ്രധാന കാരണം. ഇവിടെ എത്തിയാൽ തൊട്ടടുത്ത് മറൈൻഡ്രൈവ് വാക് വേ, ക്വീൻസ് വാക് വേ, സുഭാഷ് പാർക്ക്, ചിൽഡ്രൻസ് പാർക്ക് തുടങ്ങിയ കേന്ദ്രങ്ങളുമുണ്ടെന്നതാണ് മറ്റൊരു കാരണം. സാധാരണ ദിവസങ്ങളിൽ ശരാശരി ഒമ്പതിനായിരം പേരാണ് കൊച്ചി വാട്ടർ മെട്രോയിൽ യാത്ര ചെയ്യുന്നത്.വാട്ടർ മെട്രോയുടെ നൂതന സാങ്കേതികവിദ്യകൾ മനസ്സിലാക്കാനും യാത്രക്കാരിൽ പലരും താൽപര്യം പ്രകടിപ്പിക്കാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.